ഇ.കെ. നായനാരും ഹവ്വ ബീച്ചിലെ ബലാത്സംഗവും

HIGHLIGHTS
  • 1989 ൽ പുതുവത്സര തലേന്ന് കോവളത്ത് ഹവ്വ ബീച്ചിലാണ് സംഭവം
  • ബലാത്സംഗത്തെ നി‍സ്സാരവൽകരിച്ചു മുഖ്യമന്ത്രി നായനാർ ‍നടത്തിയ പ്രസ്താവന ചർച്ചാ വിഷയമായി
former-chief-minister-e-k-nayanar
ഇ. കെ. നായനാർ
SHARE

ഇന്നലെ വർക്കല ബീച്ചിൽ വിദേശവനിതകൾ ലൈംഗികമായി ആക്രമിക്കപ്പെട്ടു. ഇതേസമയം ബീച്ചുകളിൽ ടൂറിസ്റ്റുകളുടെയും മറ്റും രക്ഷയ്ക്കായി നിയമിച്ച ലൈഫ് ഗാർഡുകളെ ടൂറിസം വകുപ്പ് പിരിച്ചുവിടുന്നു എന്ന് മറ്റൊരു വാർത്ത. മൂന്നു പതിറ്റാണ്ടു മുൻപ് സംസ്ഥാനത്തെ ബീച്ചുകളിൽ ലൈഫ് ഗാർഡുകളെ നിയമിക്കാനുണ്ടായ സാഹചര്യമാണ് ഞാൻ ഓർത്തത്. നിയമനത്തിനു പിന്നിൽ മുഖ്യമന്ത്രി നായനാർ ഉണ്ട്. ടൂറിസം മന്ത്രി പി.എസ്. ശ്രീനിവാസനും ഉണ്ട്. അക്കാലത്ത് ഒച്ചപ്പാടുണ്ടാക്കിയ വിദേശ വനിതയുടെ ബലാത്സംഗ കേസുമുണ്ട്.

former-tourisim-minister-p-s-sreenivasan
പി.എസ്. ശ്രീനിവാസൻ

1989 ൽ പുതുവത്സര തലേന്ന് കോവളത്ത് ഹവ്വ ബീച്ചിൽ നടന്ന സംഭവമാണ് ഇതിനു നിമിത്തമായത്. പുതുവത്സരാഘോഷം റിപ്പോർട്ട് ചെയ്യാനായി രാത്രി 12 മണിയോടടുത്ത് ഞാനും ഫൊട്ടോഗ്രഫർ ബി. ജയചന്ദ്രനും കോവളം ബീച്ചിൽ എത്തുന്നു. ബീച്ചിൽ പുതുവത്സരം ആഘോഷിക്കാൻ എത്തിയ വിദേശ ടൂറിസ്റ്റുകൾ; അവർക്ക് ചുറ്റുമായി ഒട്ടേറെ സ്വദേശികളും.. അങ്ങിങ്ങ് കുറേ പൊലീസുകാരും. മണൽപരപ്പിൽ എങ്ങും മണൽ എറിഞ്ഞാൽ താഴാത്ത പോലെ ജനം. മിക്കവരും മദ്യലഹരിയിൽ. സമയം 12 മണിയോടടുക്കുകയാണ്. പുതുവത്സരാഘോഷങ്ങൾ തുടങ്ങുന്നു. ബീച്ചിന്റെ ഒരറ്റത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ വെടിക്കെട്ട് തുടങ്ങി.

hawah-beach-kovalam-attack-on-tourist-malayala-manorama-report

നീലാകാശത്ത് ആയിരം നക്ഷത്രവിളക്കുകൾ തെളിയുന്നതുപോലെ അമിട്ടുകൾ പൊട്ടിച്ചിതറുന്നു. ഹാപ്പി ന്യൂ ഇയർ വിളികളും ആർപ്പുവിളികളും മുഴങ്ങുന്നു. ഹാപ്പി ന്യൂ ഇയർ ആശംസിക്കാൻ എന്ന മട്ടിൽ സ്വദേശികൾ വിദേശ വനിതകളുടെ അടുത്തേക്ക് നീങ്ങുന്നു. കൈ പിടിച്ചു കുലുക്കുന്നു. പിന്നെ കണ്ടത് വിദേശവനിതകളെ കടന്നാക്രമിക്കുന്നതാണ്. ഹാപ്പി ന്യൂ ഇയർ അത്ര ഹാപ്പിയല്ലെന്ന് വനിതകൾ തിരിച്ചറിയുന്നു. ഒരു സ്ത്രീ കാലിൽ കിടന്ന ചെരുപ്പൂരി വട്ടത്തിൽ കറക്കി യുവാക്കളെ അകറ്റാൻ ശ്രമിക്കുന്നു. പൊലീസുകാർ ലാത്തി നിലത്തൂന്നി ഇതെല്ലാം കണ്ടു രസിച്ചു നിൽക്കുന്നു. ഇതിനിടെ ജയചന്ദ്രൻ രംഗത്തിന്റെ ഒന്നുരണ്ട് ചിത്രങ്ങൾ എടുത്തു. ഫ്ലാഷ് മിന്നിയതോടെ ഏതാനും യുവാക്കൾ ജയചന്ദ്രനു ചുറ്റും കൂടി. അവർ ക്യാമറ പിടിച്ചു വാങ്ങാനുള്ള ശ്രമം തുടങ്ങി. ഇടയിൽ സ്ത്രീകൾ ഓടി ഒരു ബീച്ച് റസ്‍റ്ററന്റിനുള്ളിൽ കയറി രക്ഷപ്പെട്ടു. കരാട്ടെ പഠിച്ചിട്ടുള്ള ജയചന്ദ്രൻ ചില അഭ്യാസങ്ങൾ നടത്തിയ‍തോടെ അവർ പിൻവാങ്ങി. അവർക്കിടയിൽനിന്ന് രക്ഷപ്പെട്ടു ഞങ്ങൾ രണ്ടുപേരും ഓടി ബൈക്ക് ഇരിക്കുന്ന സ്ഥലത്തെത്തി പെട്ടെന്ന് സ്ഥലം വിട്ടു.

response-to-former-chief-minister-e-k-nayanar-comment-on-rape

ഡെഡ്‌ലൈൻ കഴിഞ്ഞതിനാൽ അന്ന് വാർത്തയൊന്നും കൊടുത്തില്ല.

പൊലീസിൽ എന്തെങ്കിലും പരാതി റജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാൻ പിറ്റേന്ന് ഞാൻ ഓ‍ഫിസിൽനിന്നു കോവളത്തെ ‍പൊലീസ് സ്റ്റേഷനിൽ വിളിച്ചു. തിരുവല്ലം പൊലീസ് സ്റ്റേഷനിൽ സമുദ്ര ഹോട്ടലിൽ താമസിച്ചിരുന്ന ഒരു വിദേശ വനിതയുടെ പരാതി ഉണ്ടെന്നറിഞ്ഞു. അതൊരു ഒരു ബലാത്സംഗ കേസായിരുന്നു. ഇത് രാത്രിയിൽ കോവളത്ത് തന്നെ തൊട്ടടുത്ത ബീച്ചിൽ അരങ്ങേറിയത്. ഞാൻ സമുദ്ര ഹോട്ടലിൽ ബന്ധപ്പെട്ടപ്പോൾ പരാതിക്കാരി നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലേക്കു പുറപ്പെട്ടു എന്നറിഞ്ഞു. ഒട്ടും വൈകിയില്ല. ഞാൻ അവരുടെ ഫ്ലൈറ്റ് നമ്പർ കണ്ടുപിടിച്ചു നേരേ വിമാനത്താവളത്തിൽ പാഞ്ഞെത്തി. വിമാനത്താവളത്തിൽ അന്ന് ഇന്നത്തേതു പോലെ കർശന നിയന്ത്രണങ്ങളില്ല. അതുകൊണ്ട് പ്രസ് പാസ് കാണിച്ച് ലോഞ്ചിൽ എത്തി എനിക്ക് അവരെ കാണാൻ കഴിഞ്ഞു. തലേ രാത്രിയിലെ സംഭവത്തെക്കുറിച്ചും പൊലീസിനു നൽകിയ പരാതിയെക്കുറിച്ചും ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ അവരോട് ചോദിച്ചു. അവർ വിങ്ങിക്കരഞ്ഞു കൊണ്ട് ആ കാളരാത്രിയുടെ കഥ വിവരിച്ചു. പുതുവത്സര ആഘോഷത്തിനായി സമുദ്ര ഹോട്ടലിൽ എത്തിയ അവർ ബീച്ചിൽ ഒന്നുരണ്ടു സുഹൃത്തുക്കളുമൊത്ത് ഇരിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഏതാനും യുവാക്കൾ അവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

sugathakumari-response-on-e-k-nayanar-s-comment

സുഹൃത്തുക്കൾ എങ്ങോട്ടോ മാറിയ സമയത്ത് അവർ ആ സ്ത്രീയെ കടന്നുപിടിച്ചു. ഒരു മൽപിടുത്തം. അതിനുശേഷം അവർ രക്ഷപ്പെടാൻ കടലിൽ ചാടി. ഇതോടെ യുവാക്കൾ ഓടി രക്ഷപ്പെട്ടു. കുറച്ചു വെള്ളം കുടിച്ചു എങ്കിലും ഒരു വിധം നീന്തി അവർ കരയിലെത്തി എത്തി നേരെ ഹോട്ടൽ മുറിയിലേക്ക് പോയി. മൂന്നുദിവസം കോവളത്ത് തങ്ങാൻ എത്തിയ യുവതി ജീവനും കൊണ്ടു പിറ്റേന്നു തന്നെ രക്ഷപ്പെടാൻ തീരുമാനിച്ചു. പോകുന്ന വഴിക്കാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. അവരുടെ സംഭാഷണം എന്റെ കയ്യിൽ ഉണ്ടായിരുന്ന മിനി ടേപ് റെക്കോർഡറിൽ പകർത്തുന്നുണ്ടായിരുന്നു. പിറ്റേന്ന് ഈ സംഭവങ്ങൾ എല്ലാം ചേർത്ത് ജയചന്ദ്രൻ എടുത്ത പുതുവത്സര രാത്രി ചിത്രങ്ങൾ സഹിതം മലയാള മനോരമയുടെ ഒന്നാംപേജിൽ എട്ടു കോളം തലക്കെട്ടിൽ വാർത്ത. പുതുവത്സരാഘോഷത്തിന്റെ മറവിൽ കോവളത്ത് ബലാത്സംഗശ്രമം. ഇതായിരുന്നു വാർത്ത. 

മനോരമയുടെ എക്സ്ക്ലൂസീവ് വാർത്ത അന്നു വലിയ ഒച്ചപ്പാടുണ്ടാക്കി. പുതുവത്സരം കഴിഞ്ഞിട്ട് ഒരു ദിവസം ആയതിനാലും മറ്റു പത്രങ്ങളിൽ വാർത്ത ഇല്ലാത്തതിനാലും അന്നത്തെ ടൂറിസം മന്ത്രി പി.എസ്.ശ്രീനിവാസൻ പത്രസമ്മേളനം വിളിച്ച് വാർത്ത നിഷേധിച്ചു. ഒരു സാധാരണ പുതുവത്സരാഘോഷ‍ത്തെ മനോരമ വക്രീകരിച്ചു കാണിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ആരോ എടുത്തു കൊടുത്ത പടം ഉപയോഗിച്ച് മനോരമ വാർത്ത ഉണ്ടാക്കി എന്ന മട്ടിലാണ് അദ്ദേഹം സംസാരിച്ചത്. വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഞാൻ, സംഭവത്തിന് ദൃക്സാക്ഷി ആണെന്നുപറഞ്ഞപ്പോൾ മന്ത്രി ഒന്നു തണുത്തു. അന്വേഷണം നടത്താൻ മന്ത്രി തയാറുണ്ടോ എന്ന് ചോദിച്ചു. അദ്ദേഹം ആ വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് അന്നത്തെ ടൂറിസം സെക്രട്ടറി ബാബുപോൾ അധ്യക്ഷനായി അന്വേഷണ കമ്മിറ്റിയെ പ്രഖ്യാപിച്ചു. കമ്മിറ്റി വിശദമായ അന്വേഷണം നടത്തി. ഞാൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തു. സമുദ്ര ഹോട്ടലിലും പരിശോധന നടത്തി.

dr-d-babu-paul-tourism-secretary-to-kerala-government-enquiry-news-malayala-manorama

ഇതിനിടെ മറ്റൊരു രസകരമായ സംഭവമുണ്ടായി. ആലപ്പുഴയിലെ പാതിരാമണൽ ടൂറിസം പദ്ധതി ഉദ്ഘാടന ചെയ്യാൻ നായനാർ എത്തുന്നു. മനോരമയിലെ ബലാത്സംഗ വാർത്ത അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പരാമർശ വിഷയം ആകുന്നു. ‘ബലാത്സംഗം കൊട്ടിഘോഷിക്കുന്ന പോലെ വലിയ കാര്യമല്ലെന്നും അത് മുതലാളിത്തത്തിന്റെ സൃഷ്ടിയാണെന്നും’ നായനാർ പറഞ്ഞു. ‘അമേരിക്കയിൽ ഒരു ചായ കുടിക്കുന്നത് പോലെയേയുള്ളു ബലാത്സംഗം. ഒരു ചായ കുടിക്കുന്നു, ഒരു ബലാത്സംഗം നടക്കുന്നു. വീണ്ടും ഒരു ചായ കുടിക്കുന്നു, ബലാത്സംഗം നടക്കുന്നു’– അദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു. ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയ പത്ര സംഘത്തിൽ പ്രശസ്ത പത്രപ്രവർത്തക ഇന്ത്യൻ എക്സ്പ്രസ്സിന്റെ ലീലാ മേനോനും ഉണ്ടായിരുന്നു. ബലാത്സംഗത്തെ നി‍സ്സാരവൽകരിച്ചു മുഖ്യമന്ത്രി ‍നടത്തിയ പ്രസ്താവന എന്ന നിലയിൽ ലീലാ മേനോൻ ആ വാർത്തയ്ക്ക് വലിയ പ്രാധാന്യം നൽകി. അതോടെ ആ പ്രസ്താവനയും അതിനു കാരണമായ കോവളം സംഭവവും കൂടുതൽ ചർച്ചാ വിഷയമായി. 

dr-d-babu-paul-report-on-hawa-beach-kovalam-attack

ഒടുവിൽ മനോരമ റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട് ബാബുപോൾ കമ്മിറ്റിയുടെ റിപ്പോർട്ട് വന്നു. ഞാൻ ബാബുപോളിനു നൽകിയ ശുപാർശയെ തുടർന്നായിരുന്നു ബീച്ചുകളിൽ ടൂറിസ്റ്റുകളുടെ സുരക്ഷയ്ക്കായി ടൂറിസ്റ്റ് പൊലീസിനെ നിയോഗിക്കണമെന്ന നിർ‍ദേശം ഉണ്ടായത്. കുറേക്കാലം ബീച്ചുകളിൽ ടൂറിസ്റ്റ് പൊലീസ് ഉണ്ടായിരുന്നു. പിന്നീട് അത് നിന്നുപോയി. തുടർന്നാണു കടലിൽ അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കുക എന്നതുകൂടി ലക്ഷ്യമാക്കി ലൈഫ് ഗാർഡുകളെ നിയമിക്കാൻ തീരുമാനിച്ചത്. ആ ലൈഫ് ഗാർഡുകളെയാണ് ഇപ്പോൾ പിരിച്ചു വിടുന്നതായി വാർത്ത. കോവളം സംഭവം നടക്കുമ്പോൾ ടൂറിസം ഡയറക്ടർ ആയിരുന്ന കെ. ജയകുമാറിന്റെ അഭിപ്രായം ടൂറിസ്റ്റ് പോലീസ് വളരെ ഫലപ്രദമായിരുന്നു എന്നും അത് തിരിച്ചുകൊണ്ടുവരണം എന്നുമാണ്.

Content Summary : Thalakkuri - Former Chief Minister EK Nayanar's insensitive rape comment comes back to haunt Varkala beach

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.