മഞ്ഞ വെളിച്ചം ഇത്രയും പറയുന്നു: സൂക്ഷിക്കുക!

HIGHLIGHTS
  • മേതിൽ എഴുതുന്ന പംക്തി
  • കെയ് സെറ, സെറ
que-sera-26
Representative image. Photo Credit: u3k/istockphoto.com
SHARE

ഫെബ്രുവരി 18, 2023 

ഞാൻ ജെലിമത്സ്യം എന്നറിയപ്പെടുന്ന ജീവിയെ ഓർക്കുന്നു (ജന്തുശാസ്ത്ര കൃത്യതയിൽ 'ജെലിഫിഷ്' മത്സ്യമേയല്ല). ഹവായിയിലെ ഗവേഷകയായ ഏൻജൽ യാനഗിഹാരയെയും ഞാൻ ഓർക്കുന്നു,

ഏകദേശം കാൽ നൂറ്റാണ്ടു മുൻപ് ഒരു ജെലിമത്സ്യം ഏൻജലിനെ കടിച്ചു. സ്വന്തമായ പല മാരക കെമികങ്ങൾക്കൊപ്പം, പാമ്പുകളിലും ചിലന്തികളിലും അസാധാരണമല്ലാത്ത ഉഗ്രവിഷ പ്രോറ്റീനുകൾ കൂടി വഹിക്കുന്ന ജീവികളാണ് ജെലിമത്സ്യങ്ങൾ. മാധ്യമങ്ങളിൽ ഡോ: യാനഗിഹാര ഇപ്പോൾ 'ജെലിഫിഷ് ലേഡി! വെറും അതിജീവനം നൽകിയ കീർത്തിയല്ലിത്. കഥ പൂരിപ്പിക്കാൻ സമയമെടുക്കും. 

പാപുവ ന്യൂ ഗിനിയയിലെയും കംബോഡിയയിലെയും ചില സമൂഹങ്ങളുടെ പരമ്പരാഗത ആഹാരത്തിന്റെ ഭാഗമായിക്കഴിഞ്ഞു ചിലന്തികൾ. ആകയാൽ, ഭൂമിശാസ്ത്രപരമായ വിതരണത്തിൽ, സാംസ്‌കാരിക ചര്യകളാണ് ഓരോരോ സമൂഹങ്ങളുടെ പൊതുഭയങ്ങളെ നിയന്ത്രിക്കുന്നതെന്നൊരു വാദം ചർച്ചകളിൽ  നിലവിലുണ്ട്. പന്തടിക്കുമ്പോൾ ചില റ്റെനസ് കളിക്കാർ ഉണ്ടാക്കുന്ന അമറൽ (ഗ്രൻറ്റിങ്‌) പോലും നരവംശശാസ്ത്രപരമായ അന്വേഷണം ആവശ്യപ്പെടുന്നെന്ന് എന്നെപ്പോലെ വിശ്വസിക്കുന്നൊരാൾക്ക് ഈ വാദം സ്വീകരിക്കാൻ പ്രയാസമുണ്ട്. ഇവിടെയാണ് ഞാൻ ജെലിമത്സ്യങ്ങളെ ഓർക്കുന്നത്. 

സ്വാഭാവിക നിവാസസ്ഥലങ്ങളിൽ, ഇഷ്ടപ്പെട്ട മാംസം പേറുന്ന ജീവികളുടെ കടുത്ത ദൗര്‍ലഭ്യമോ, തിരോധാനമോ ചില സമൂഹങ്ങളിൽ ബദൽ ഇരകളെ (ഭയാനക ജീവികളെപ്പോലും) ആശ്രയിക്കേണ്ട സാഹചര്യം സൃഷ്‌ടിച്ചേക്കാം. പരിണാമത്തിൽ ഇതൊരു അസംഭവ്യതയല്ല. സത്യത്തിൽ, ചിലന്തിയെ രുചിച്ചു നോക്കാൻ സാഹചര്യത്തിൽ ഇത്രയും ആത്യന്തികമായ അട്ടിമറികളൊന്നും ആവശ്യമില്ലെന്നാണ് ഏൻജൽ യാനഗിഹാര എന്നെ പഠിപ്പിച്ചത്. 

ഒരു ആധികാരിക ശാസ്ത്രീയ കേന്ദ്രം (NSF) നൽകുന്ന വിവരമനുസരിച്ച്, ഭൂമിയിൽ ഏറ്റവും ശക്തമായ വിഷമുള്ള ജീവി ജെലിമത്സ്യങ്ങളുടെ കൂട്ടത്തിൽ പെടുന്നു. പക്ഷേ, ജെലികളെ തിന്നുന്നവരും ഭൂമിയിലുണ്ട്. എന്താണ് ശരിക്കും ഈ മത്സ്യം? ഇതൊരു ഒളിവീശലാണ്.  

എല്ലുകൾ ഇല്ല; പുറത്താണെങ്കിൽ പടച്ചട്ടയും തോടും ഇല്ല. തലയെന്നു നമുക്ക് വിഭാവനം ചെയ്യാനാവുന്ന ഭാഗം ഒരു കുട പോലെ; അല്ലെങ്കിൽ, തൊപ്പി പോലെ. ചിലപ്പോൾ, കുഴഞ്ഞു വീഴുന്നൊരു പാരഷൂട്ട് പോലെ. ഏൻജലിനെ കടിച്ച ഇനത്തിൽ ഇതൊരു ഉറുമാൽ ചുവട്ടിലിട്ടതു പോലെ. ഉടൽ താര്യമല്ലെങ്കിലും ഉള്ളിൽ വെളിച്ചം കടക്കുകയാൽ, പേശികൾക്ക് പകരം അങ്ങിങ്ങായി ചില വരകൾ മാത്രം ദൃശ്യമാവുന്നൊരു അശരീരിത്വമാണ് ജെലിമത്സ്യത്തിന്റെ പ്രത്യക്ഷത. 

ജെലിമത്സ്യം ചലിക്കുമ്പോൾ പത്തടിയോളം നീളമുള്ള സ്‌പർശിനികൾ പിന്നിൽ പുളയുന്നു. ഇവയിലത്രയും മൊട്ടുകൾ പോലെ സൂക്ഷ്‌മ വിഷപ്രണാളികൾ (nematocysts). പിഴുതു മാറ്റിയാലും ഇവക്ക് വിഷം പരത്താൻ കഴിയും. 

ഏഷ്യയിൽ ചിലേടങ്ങളിൽ ചിലർ ആഴമില്ലാത്ത വെള്ളത്തിൽ നിന്നും വെറും കൈകൾ ഉപയോഗിച്ച് ഈ ജീവികളെ പിടിക്കുന്നു; പൊടിപ്പും തൊങ്ങലുമെല്ലാം പിച്ചിക്കളഞ്ഞ്, ആവശ്യമുള്ള ഭാഗം മാത്രം പിന്നീട് ഭക്ഷിക്കാൻ വിനാഗിരിയിലോ, നാരങ്ങാനീരിലോ താഴ്ത്തിയിടുന്നു. കൈപ്പിഴവിൽ ചിലർ മരിക്കാം, പക്ഷേ ഭക്ഷിച്ചവരെല്ലാം മരിക്കുന്നില്ല. 

ആഹാരം വേറെ ഉള്ളേടത്തു പോലും എന്തുകൊണ്ട് ചിലർക്ക് വിഷജീവികളെ തിന്നാനുള്ള പ്രവണത?   

"പാരിസ്ഥിതിക അപകടങ്ങൾ" എന്ന ലേബലോടെ തള്ളിക്കളയപ്പെടുന്ന സാമുദ്രിക വിഷബാധകളെ ഏൻജൽ നേരിടുന്നു. ഒരിക്കൽ തന്നെ കടിച്ച ജീവിയെക്കുറിച്ച് നേടിയ അഗാധമായ ജ്ഞാനം ലോകപ്രശസ്‌ത മാരത്തോൺ നീന്തൽക്കാരിയായ ഡയാന നയഡിന് നൽകിയ പരിശീലനത്തിൽ ഒതുങ്ങാതെ ഭയത്തിന്റെ അടിത്തട്ടിൽ നങ്കൂരമിടുന്നു — അന്യജീവികളെ നേരിടുന്ന മനുഷ്യന്റെ അന്തർഗതത്തിൽ! ഏൻജലിന്റെ ഏറ്റവും അതുല്യമായ ഉൾക്കാഴ്‌ചയിലേക്ക് ഞാൻ ഒരിക്കൽ തിരിച്ചു വരും.

ഫെബ്രുവരി 19, 2023

മാധ്യമ പ്രവർത്തകയായ സാറ ഗിബൻസ് പറഞ്ഞു: "ഒരു ചിലന്തി മുകളിൽ തൂങ്ങിക്കിടക്കുന്നതോ, ഒരു പാമ്പ് കാലുകൾക്കടിയിൽ ഇഴയുന്നതോ ഓർത്ത് എത്രയോ ആളുകൾ ഞെളിപിരികൊള്ളുന്നു." 

സത്യം, പക്ഷേ ഈ ഭയങ്ങളെല്ലാം നാം പഠിച്ചെടുത്തതാണോ? കുട്ടികൾ രക്ഷിതാക്കളിൽ നിന്നും, ഗുരുക്കന്മാരിൽ നിന്നും, സമപ്രായക്കാരിൽ നിന്നും പലതും പഠിച്ചെടുക്കുന്നു. പക്ഷേ, ഭയങ്ങൾ സാമൂഹികമായി പഠിക്കാൻ തുടങ്ങിയിട്ടില്ലാത്ത ശിശുക്കളുടെ കാര്യം?

സ്‌റ്റെഫാനി ഹോളിന്റെ നേതൃത്വത്തിൽ, ചില ഗവേഷകർ മാനുഷിക ഭയതലം അന്വേഷിച്ചത് ആറു മാസം മാത്രം പ്രായമുള്ള 48 ശിശുക്കളുടെ സഹജ പ്രതികരണങ്ങളിലാണ്. പരീക്ഷണത്തിൽ ഗവേഷകർ പൂവുകളുടെയും, മത്സ്യങ്ങളുടെയും, പാമ്പുകളുടെയും, ചിലന്തികളുടെയും ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു. 

ഉവ്വ്, നടക്കാനെന്നല്ല, കമിഴ്ന്ന് നിലത്തിഴയാൻ പോലും ശീലിച്ചിട്ടില്ലാത്ത വയസ്സിലുമുണ്ട് ഉള്ളിൽ ചില അനക്കങ്ങൾ. ചിലന്തികളും പാമ്പുകളുമുള്ള ചിത്രങ്ങളോട് ശിശുക്കൾ വിശദമായും പ്രതികരിച്ചത് ഓരോരിക്കലും സ്ഥിരമായ നിലയിലായിരുന്നു — വിടർന്ന കൃഷ്‌ണമണികളോടെ! 

പ്രായപൂർത്തിയായവരുടെ വൈകാരിക സമ്മർദ്ദങ്ങൾ അളക്കുമ്പോൾ വിശ്വാസയോഗ്യമായൊരു സൂചനയാണ് കൃഷ്‌ണമണികളുടെ വിടർച്ചയെന്ന് മുൻപഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മസ്‌തിഷ്‌കത്തിൽ ക്ളേശം/ആയാസം (stress) കൈകാര്യം ചെയ്യുന്ന വ്യവസ്ഥയിൽ എന്തോ സംഭവിക്കുന്നുണ്ടെന്ന് ഈ വിടർച്ച നിരീക്ഷകരെ അറിയിക്കുന്നു. 

ചില ജീവികളോട് നമുക്ക് ജന്മനാ ഭയമുണ്ടെന്ന സങ്കൽപ്പത്തെ ചോദ്യം ചെയ്യുന്ന നിരീക്ഷകർ പോലും അംഗീകരിക്കുന്നൊരു വസ്‌തുതയുണ്ട്. പൂവുകളെയും മത്സ്യങ്ങളെയും തിരിച്ചറിയുന്നതിനേക്കാൾ കൂടുതലായും, കൂടുതൽ വേഗത്തിലും, ശിശുക്കൾ ചിലന്തികളെയും പാമ്പുകളെയും തിരിച്ചറിയുന്നു (കാവ്യഭാഷയിൽ ഈ ഉണർവ്വിനെ നിങ്ങൾ അഭിജ്ഞാനം സാധ്യമാക്കുന്നൊരു മുദ്രമോതിരമെന്ന് വിശേഷിപ്പിച്ചാലും ഉള്ളടക്കം വിപരീതമാകില്ല). 

സ്‌റ്റെഫാനി ഹോൾ ഈ തിരിച്ചറിവിനെ നാല്‌പതോ, അമ്പതോ, അറുപതോ ദശലക്ഷം വർഷങ്ങളോളം ദൈർഘ്യമുള്ളൊരു സഹ പരിണാമത്തിന്റെ ചരിത്രവുമായി ബന്ധപ്പെടുത്തുന്നു. ഈ കാലയളവിൽ നമ്മുടെ പൂർവ്വികരും ചിലന്തികളും പാമ്പുകളും ഇടപഴകിയിട്ടുണ്ട്. ഒരു കടി, അല്ലെങ്കിൽ കൊത്ത്; ഒരു മരണം. ദുരന്തം ഒഴിവാക്കാനുള്ള ഉണർവ്വുള്ളവർ കൂടുതൽ സന്തതികളെ ഉത്പാദിപ്പിക്കുന്നു; ഉണർവ്വ് വംശീയമാകുന്നു — തിരഞ്ഞെടുപ്പിന്റെ സമ്മർദ്ദം (സാക്ഷാൽ ഡാർവിന്റെ വിവക്ഷയിൽ).

കൂട്ടത്തിൽ ഞാൻ ആശ്ചര്യപ്പെടുന്നു: ആരെങ്കിലും പാപുവ ന്യൂ ഗിനിയയിലും കംബോഡിയയിലുമുള്ള ശിശുക്കളുടെ ഭയത്തെക്കുറിച്ച് എഴുതിയിട്ടുണ്ടോ? 

ഫെബ്രുവരി 21, 2023

ചുറ്റുപാടുകൾ എത്ര ശാന്തവും നിരുപദ്രവവുമാണെന്ന് തോന്നുമ്പോൾ പോലും, "അടിയിൽ എന്തോ ഉണ്ട്, ഇല്ലേ?" എന്ന ചോദ്യത്തിനൊരു ഏർപ്പാട് (പ്രവിഷൻ) ഭയത്തെക്കുറിച്ചുള്ള എല്ലാ ചർച്ചകളിലും അനിവാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

ചുവരിലെ വൈദ്യുത സോക്കറ്റ് പോലൊരു സംവിധാനം സങ്കൽപ്പിക്കുക. മനസ്സിന്റെ എല്ലാ ഉപകരണങ്ങളെയും പ്രവർത്തിപ്പിക്കാൻ ഈ ഏക ഊർജ്ജ ഉറവിടം മതിയാകും. പ്ളഗ് ഇൻ! ഈ സോക്കറ്റുമായുള്ള ബന്ധത്തിൽ നിങ്ങൾക്ക് ചിലന്തിപ്പേടി (arachnophobia) എന്ന മനോബാധ ഉണ്ടാകാം. പക്ഷേ, ഓർക്കുക. ഇതേ ഉറവിടമാണ് 'ഹാലോവീൻ' ദിനത്തിൽ ഭയം ആഘോഷിക്കാൻ ലോകത്തിൽ പലേടങ്ങളിലെയും ആൾക്കൂട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.

തെരുവിലെ ട്രാഫിക് വിളക്കുകൾ കാണുമ്പോൾ ഞാൻ ഭയത്തെക്കുറിച്ച് ചിന്തിക്കുന്നു. ചുവന്ന വെളിച്ചം പോലെയാണ് ചില ഭയങ്ങൾ. അവയിൽ നിങ്ങൾ അക്ഷരംപ്രതി സ്‌തംഭിച്ചു നിൽക്കുന്നു. പലപ്പോളും ഈ ഭയങ്ങളുടെ വിശദാംശങ്ങള്‍ നിങ്ങൾ ആന്തരികമാക്കിയിട്ടില്ല. പരിണാമ വലയിലൂടെ ജീവരാശികളിലാകെ  പടർന്ന ഭയപ്രജ്ഞയാകട്ടെ മഞ്ഞ വെളിച്ചമാണ്. അതിത്രയേ പറയുന്നുള്ളൂ: സൂക്ഷിക്കുക! 

ഭൂമിയിൽ ജീവന്റെ ആദ്യ വികാരമാണ് ഭയമെന്ന് '19' എന്ന പുസ്‌തകത്തിൽ ഞാൻ എഴുതി. വാസ്‌തവത്തിൽ, ജീവന്റെ ആദ്യന്ത വികാരമാണ്  ഭയം. പക്ഷേ, എന്നും ആർക്കുമാകാം  'ഹാലോവീൻ' ആഘോഷം.

Content Summary: Que Sera Sera - 26th Column by Maythil Radhakrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS