കളർ ബ്രോഷറിൽ ‘ഐടി മുഗൾ’ ; അടുത്തപ്പോൾ ഉഡായിപ്പ് അഥവാ ചാർസൗബീസ് !

HIGHLIGHTS
  • നാടൊട്ടുക്കു ചർച്ച ബിസിനസ് കളിപ്പീരുകളെപ്പറ്റിയാണല്ലോ
  • പാസാകാതെ തോറ്റുകിടക്കുന്ന പിള്ളാർക്ക് ട്രെയിനിങ് കൊടുത്തിട്ടു നിയമിക്കുന്നതാണു പോലും ബിസിനസ്
business-boom-fraud-businessman-ideas-p-kishore
Representative Image. Photo Credit : Twinsterphoto / Shutterstock.com
SHARE

കഷണ്ടി, കുടവയർ, സഫാരി സ്യൂട്ട്...സംഭാഷണത്തിനിടെ ചുമ്മാ സാങ്കേതിക പദങ്ങളും അനലിറ്റിക്സ്, മെഷീൻ ലേണിങ് എന്നൊക്കെയും തട്ടിവിടുന്നു. മട്ടുംമാതിരിയും കണ്ടപ്പോഴേ തോന്നി ‘ഫ്രാഡ്’ കേസാണ്. ഐടി കമ്പനിയുടെ ചെയർമാനാണത്രെ. കളർ ബ്രോഷറിൽ ‘ഐടി മുഗൾ’ എന്നാണു സ്വയം വിശേഷിപ്പിക്കുന്നത്. എന്തോന്നു മുഗളനാണോ...! കമ്പനിയുടെ പേര് കൂടി കേട്ടതോടെ ഗജഫ്രോഡ് എന്നു തീർച്ചയായി. പ്രശസ്ത ഐടി കമ്പനിയുടെ പേരും ലോഗോയും അതേപടി ശകലം വ്യത്യാസങ്ങളോടെ അനുകരിച്ചിരിക്കുന്നു.!

നാടൊട്ടുക്കു ചർച്ച ബിസിനസ് കളിപ്പീരുകളെപ്പറ്റിയാണല്ലോ. ഉഡായിപ്പുകാരെല്ലാം ശ്രമിക്കുന്നത് മറ്റുള്ളവരെക്കൊണ്ട് ‘ഇംപ്രസ്’ ചെയ്യിക്കാനാണ്. അതിനായി അവർ സംഭാഷണത്തിനിടെ ‘നെയിം ഡ്രോപ്പിങ്’ നടത്തും. എന്നു വച്ചാൽ അടുപ്പക്കാരെന്ന വ്യാജേന ചില വിഐപികളുടെ പേരു പറയും. ആര് നിങ്ങളുടെ മുന്നിൽ കാരണമില്ലാതെ നെയിം ഡ്രോപ്പിങ് നടത്തുന്നുണ്ടോ അവരെ മനസ്സിൽ മാർക്ക് ചെയ്യുക. എവിടെയോ തകരാറുണ്ട്. ചിലർ ആദ്യം കാണുമ്പോൾ തന്നെ ഏതോ കൊമ്പത്തെ തറവാട്ടുകാരനാണെന്നു തട്ടിവിടും. ഏത് തറ–വാടായാൽ നമുക്കെന്ത്?

business-boom-fraud-businessman-ideas-p-kishore-column
Representative Image. Photo Credit : Pressmaster / Shutterstock.com

പ്രശസ്ത കമ്പനിയുടെ പേരു മാത്രമല്ല ഫോൺ വിളിച്ചാലുള്ള പ്രതികരണവും വെബ്സൈറ്റും അനുകരിക്കുന്നവരുണ്ട്. പാസാകാതെ തോറ്റുകിടക്കുന്ന പിള്ളാർക്ക് ട്രെയിനിങ് കൊടുത്തിട്ടു നിയമിക്കുന്നതാണു പോലും ബിസിനസ്. അവരിൽ നിന്നു കുറേ കാശ് പിടുങ്ങി പറഞ്ഞുവിടും. സ്റ്റാർട്ടപ് കമ്പനിക്ക് 500 കോടിയുടെ വാല്യുവേഷൻ കിട്ടിയെന്നും ഇപ്പോൾ നിക്ഷേപം നടത്തിയാൽ ആദ്യ ഓഹരിവിൽപന  നടത്തുമ്പോൾ കോടികൾ വാരാമെന്നും പറയും. പക്ഷേ വാല്യുവേഷൻ കടലാസിൽ മാത്രം. കാശ് പോച്ച്. ഉഡായിപ്പുകളുടെ കേദാരമാണ് ഐടി പോലും.

സ്ഥലം വിൽപനയാണെങ്കിലോ, വസ്തുവിനെ മണവാട്ടിയാക്കുക എന്നൊരു പറച്ചിൽ നാട്ടിൻപുറത്തുണ്ട്. കാടു പിടിച്ചു കിടക്കുന്ന സ്ഥലം വൃത്തിയാക്കി കവാട‍ത്തിൽ വലിയൊരു ആർച്ച് പണിത്, പേരിട്ടു മനോഹരമാക്കി വയ്ക്കും. പ്രമാണവും മുൻ പ്രമാണവും അറിയാവുന്നവരെക്കൊണ്ടു ശരിക്ക് പരിശോധിച്ചില്ലെങ്കിൽ ആപ്പിലായതു തന്നെ. 

ഇടിച്ചു പൊളിഞ്ഞ കാറിനെ വില കുറഞ്ഞ പാർട്ടുകളിട്ട് ഓടിക്കാവുന്ന പരുവത്തിലാക്കി പെയിന്റടിച്ചിട്ട് വിൽക്കാൻ വയ്ക്കും. കാറുടമ കാനഡയിലേക്കു കുടിയേറിയതുകൊണ്ടു മാത്രമാണു വിൽക്കുന്നതെന്നൊരു ഉഡായിപ്പെടുക്കും. മെക്കാനിക്കുമായി ഓടിച്ചു നോക്കാതെ ഭംഗി കണ്ടു വണ്ടി വാങ്ങുന്നവർ കുടുങ്ങിയതു തന്നെ. 

വിജയിച്ച ഹോട്ടലിന്റെ പേര് മോഷ്ടിച്ച് അതുപോലെ വിഭവങ്ങളുമായി ഹോട്ടലുകൾ തുടങ്ങുന്നതു വേറൊരു കളിപ്പീരാണ്.

എല്ലാം ചാർസൗബീസ്. വകുപ്പ് 420. വിശ്വാസ വഞ്ചന.

ഒടുവിലാൻ ∙ ഭക്ഷണത്തിലും ഉഡായിപ്പു തുടങ്ങിയിട്ടുണ്ട്. റസ്റ്ററന്റ് തുടങ്ങിയിട്ട് വിഡിയോ എടുത്ത് നാക്കിറങ്ങിപ്പോകുന്ന വിഭവങ്ങളെന്ന മട്ടിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും. ഒരു തീറ്റപ്പണ്ടാരത്തെക്കൊണ്ടു വന്നു ചില ഐറ്റംസ് രുചിപ്പിച്ചിട്ട് ഭയങ്കര രുചിയെന്നു തോന്നിപ്പിക്കാൻ ചില ഗോഷ്ടികളൊക്കെ കാണിപ്പിക്കും. കഴിച്ചു നോക്കുമ്പോഴാണ് തുപ്പണോ വിഴുങ്ങണോ എന്ന അവസ്ഥയിലാകുന്നത്.

Content Summary : Business Boom Column by P. Kishore - Spot the dreaded fake entrepreneur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS