ADVERTISEMENT

ഇത്രയധികം പുട്ടുകളോ എന്ന് ആരും ചോദിച്ചു പോകുന്നൊരു പുട്ടകടയുടെ വിശേഷം പങ്കുവയ്ക്കുന്നത് ലക്ഷ്മി നായർ. കോട്ടൂർ ആന സങ്കേതത്തിലേക്കുള്ള യാത്രയിലാണ് ലക്ഷ്മി നായർ ഈ പുട്ടുകടയെ പരിചയപ്പെടുത്തുന്നത്. തിരുവനന്തപുരത്തെ കുറ്റിച്ചാലിൽ സ്ഥിതിചെയ്യുന്ന ആമിനാ പുട്ടുകടയിലാണ് 63 ൽ പരം പുട്ട് രുചികൾ ലഭ്യമാകുന്നത്. ലോക്ഡൗൺ സമയത്ത് പാഴ്സൽ സൗകര്യവും ഇവിടെ ലഭ്യമാണ്. ഷെഫ് സുൾഫിക്കറാണ് ഇവിടുത്തെ രുചിക്കൂട്ടൊരുക്കുന്നത്. അഗസ്ത്യ മലയുടെ താഴ്​വരയിൽ നിന്നും കിട്ടുന്ന അപൂർവ്വയിനം പച്ചിലകൂട്ട് ചേർത്ത പച്ചിലപുട്ട് ഇവിടുത്തെ സൂപ്പർ താരമാണ്. 

പുട്ടിന്റെ രുചിയിൽ മാത്രമല്ല പേരിലും സവിശേഷതകൾ

സുൾഫിക്കറിന്റെ സുന്ദരിപ്പുട്ട്, അമൂല്യയിനം ഔഷധക്കൂട്ട് ചേർത്ത പച്ചിലപുട്ട്, ബിരിയാണി പുട്ട്, ഒൗഷധ ഗുണമുള്ള ഓടയ്ക്കപൊടിച്ചെടുത്ത പുട്ട്, പച്ചിലപുട്ടു പൊടി, കാരറ്റ് പുട്ട്, ബീറ്റ് റൂട്ട് പുട്ട്...63 ൽ പരം പുട്ടുകളാണിവിടെ കിട്ടുന്നത്.

ആമിനാസ് പുട്ടുകടയിലെ സവിശേഷ പുട്ടുരുചികൾ

1.സുന്ദരിപുട്ട് തയാറക്കുന്ന വിധം

  • ചോള പുട്ട് പൊടി
  • കാരറ്റ് പുട്ട് പൊടി
  • ബീറ്റ്റൂട്ട് പുട്ട് പൊടി
  • നാടൻ പച്ചരി പുട്ട് പൊടി
  • പച്ചിലകൂട്ട് പുട്ട് പൊടി
  • പുന്നെല്ല് പുട്ട് പൊടി

തേങ്ങാപ്പീര ഇട്ട് ആദ്യം പുന്നെല്ല് പൊടി, പച്ചില പൊടി, ബിറ്റ്റൂട്ട്, കാരറ്റ്, ചോളപ്പൊടി ചേർത്ത പുട്ട് പൊടി എന്നിവ  പുട്ടുകുറ്റിയിൽ നിറച്ചെടുത്ത് ആവികയറ്റി എടുത്താൽ സുന്ദരിപുട്ട് റെഡി. 

2.ഓടയ്ക്ക പുട്ട് (കാൽസ്യം ധാരാളം)

ഓടയ്ക്ക പൊടിച്ചത് ഉപ്പും വെള്ളവും ചേർത്ത് കുഴച്ച് എടുത്ത് (അരിപ്പൊടി ചേർക്കണ്ട), നാളികേരം ചേർത്ത് ആവിയിൽ വേവിച്ചെടുക്കാം.

3.പൊടിച്ചെടുത്ത പൊറോട്ടകൊണ്ടൊരു പുട്ട്

4 പൊറോട്ട പൊടിയായി അരിഞ്ഞെടുത്തത്, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, മുളകുപൊടി, പച്ചമുളക്, ബീറ്റ്റൂട്ട്, സവാള, മല്ലിയില, കറിവേപ്പില എന്നിവ ആവശ്യത്തിന് വെള്ളവും ചേർത്ത് നനച്ചെടുത്ത് തേങ്ങയിട്ട് പുട്ടുകുറ്റിയിൽ നിറച്ച് വേവിച്ച് എടുക്കാം.

4. മിക്സചർപുട്ട്

പൊടിച്ചെടുത്ത മിക്സചർ (ഒരു കുറ്റി പുട്ടിന് 100 ഗ്രാം),  ഉപ്പ്, കുരുമുളകുപൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, അരിപ്പൊടിയും റവയും ചേർന്നപൊടി (രണ്ട് സ്പൂൺ)  എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടകെട്ടാതെ യോജിപ്പിച്ചെടുക്കുക. കറിവേപ്പിലയും മല്ലിയിലയും  നാളികേരവും ചേർത്ത് ആവിയിൽ വേവിച്ചെടുക്കാം. മറ്റ് കറികൾ ഒന്നും ഇല്ലാതെ തന്നെ ഈ മിക്സചർ പുട്ട് കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com