ADVERTISEMENT

ഉച്ചനേരമായാൽ വയറു നിറയെ ചോറുണ്ണുക. ഏതൊരു മലയാളിയ്ക്കും ഏറെ പ്രിയമുള്ള കാര്യങ്ങളിലൊന്നാകുമത്‌. ആവി പറക്കുന്ന ചൂട് ചോറും സാമ്പാറും പുളിശ്ശേരിയും തോരനും അവിയലുമൊക്കെ കൂട്ടി ഊണ് കഴിക്കുമ്പോൾ കിട്ടുന്ന ഒരു മനസുഖം മറ്റൊന്നിനും നൽകാൻ കഴിയുകയില്ലന്നു ചിലരെങ്കിലും പറയും. എന്നാൽ നല്ലൊരു റസ്റ്ററന്റിൽ കയറി ഊണ് കഴിച്ചാലോ നമ്മുടെ പോക്കറ്റ് കീറുകയും ചെയ്യും. ഇവിടെയാണ് ഈ രുചിയിടം ഏറെ വ്യത്യസ്തമാകുന്നത്. പപ്പടവും പായസവുമടക്കമുള്ള ഊണിനു 59 രൂപ മാത്രമാണ് ഇവിടെ ഈടാക്കുന്നത്. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സംഗതി സത്യമാണ്. 

തിരുവനന്തപുരം നഗരത്തിലാണ് അൻപത്തിയൊമ്പത് രൂപയ്ക്ക് ഊണ് കിട്ടുന്ന കോയിക്കൽ റസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്. ചോറിനൊപ്പം ഒഴിച്ചു കറികളായി വരുന്നത് സാമ്പാറും രസവും പുളിശേരിയുമാണ്. കൂടെ അവിയലും തോരനും പച്ചടിയും അച്ചാറും മുളക് വറുത്തതും പപ്പടവുമുണ്ട്. വിഭവസമൃദ്ധമായ ഊണിനു ശേഷം അൽപം മധുരം കഴിക്കണമെന്നു തോന്നിയാലോ പായസവും റെഡിയാണ്. മീൻ ഇല്ലാതെ ചോറുണ്ണാൻ കഴിയില്ലെന്നുള്ളവർക്ക് സ്പെഷൽ ആയി മീൻ കറി വാങ്ങാം. പലതരത്തിലുള്ള മീനുകൾ വറുത്തതും ആവശ്യക്കാർക്ക് മുന്നിലെത്തും. എല്ലാത്തിലും തന്നെ മിതമായ വില മാത്രമേ ഈടാക്കുന്നുള്ളൂ എന്നതും ഈ റസ്റ്ററന്റിന്റെ പ്രത്യേകതയാണ്. 

എന്തുകൊണ്ട് ഇത്രയും കുറഞ്ഞ വിലയിൽ താലിമീൽസ് നൽകുന്നു എന്ന് ചോദിച്ചാൽ അതിനുണ്ട് കടയുടമയുടെ മറുപടി. വലിയ ലാഭം നോക്കിയല്ല റസ്റ്ററന്റ് നടത്തി കൊണ്ടുപോകുന്നത്. നൽകുന്ന ഭക്ഷണത്തിൽ യാതൊരു തരത്തിലുള്ള മായവുമില്ല. ഗുണനിലവാരത്തിലും വിട്ടുവീഴ്‍ചയ്‍ക്കു തയാറല്ല. മല്ലി, മുളക്, മഞ്ഞൾ തുടങ്ങി മസാലപ്പൊടികൾ വരെ അവിടെ തന്നെ പൊടിച്ചെടുത്താണ് കറികൾ തയാറാക്കിയെടുക്കുന്നത്. അതുകൊണ്ടു തന്നെ കറികൾക്ക് രുചിയേറും. രണ്ടു തരത്തിലുള്ള അരികൾ ഉപയോഗിച്ചാണ് ചോറ് തയാറാക്കുന്നത്. ചമ്പാവരിയും വെള്ളയരിയുമാണ് അതിനെടുക്കുന്നത്. 

ഭക്ഷണം കഴിക്കാനെത്തുന്നവർക്കു പാചകം കാണാൻ പാകത്തിന് തുറന്ന അടുക്കള ഈ റസ്റ്ററന്റിലെ എടുത്തു പറയേണ്ട ഒരു സവിശേഷത തന്നെയാണ്. ഓരോ വിഭവങ്ങളും വളരെ വൃത്തിയോടെ പാകം ചെയ്യുന്നത് കണ്ടാസ്വദിച്ചു കൊണ്ട് കറികൾ ഓർഡർ ചെയ്യാം. പത്തുകറികൾ കൂട്ടിയുള്ള സ്വാദിഷ്ടമായ താലി മീൽസ് കുറഞ്ഞ വിലയിൽ കഴിക്കണമെന്നുള്ളവർക്കു ഇനി തിരുവനന്തപുരം നെടുമങ്ങാട്, കുളവികോണത്തിനു പോകാം.

English Summary:

Eatouts Koyikkal restaurant Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com