കപ്പയും ഞണ്ട് റോസ്റ്റും ചെമ്മീനും ചിക്കൻ ഉലർത്തിയതും; ഈ ഷാപ്പിൽ കിട്ടും സ്െപഷൽ വിഭവങ്ങൾ
Mail This Article
എരിവും പുളിയും മുന്നിട്ടു നിൽക്കുന്ന മൽസ്യവിഭവങ്ങൾ രുചിക്കണമെങ്കിൽ കള്ളുഷാപ്പുകൾ തന്നെയാണ് ശരണം. ദൂരെ നിന്നു തന്നെ ഷാപ്പിലെ അടുക്കളയിലേക്കു വലിച്ചടുപ്പിക്കുന്ന വിവിധങ്ങളായ രുചി കൂട്ടുകളുടെ ഗന്ധം. അതിൽ നാടൻ വരാലും കാരിയും കൂരിയും പോലുള്ള കായൽ മീനുകളുണ്ട്. ജീവനോടെ പിടയ്ക്കുന്ന മീനുകൾ ചൂണ്ടി കാണിച്ചു കൊടുത്താൽ മതി. അവ കറിയായോ പൊളിച്ചോ വറുത്തോ എങ്ങനെ വേണമെങ്കിലും തീൻ മേശപ്പുറത്തു നിറയും. സ്വാദ് നിറച്ച വിഭവങ്ങൾ വിളമ്പുന്നതു കൊണ്ടുതന്നെ ദൂര ദേശങ്ങളിൽ നിന്നുപോലും ആളുകൾ തേടിയെത്തുന്ന ആറ്റുമുഖം ഷാപ്പ്. മനോഹരമായ വയലേലകളും കായൽ കാറ്റും അതിനൊപ്പം തന്നെ രുചി നിറച്ച പല തരത്തിലുള്ള നാടൻ വിഭവങ്ങളും. മൽസ്യ വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരെങ്കിൽ ഒരിക്കലെങ്കിലും നിർബന്ധമായും സന്ദർശിക്കേണ്ടയിടം.
കുട്ടനാട്ടിലെ കൈനകരി അടുത്താണ് ആറ്റുമുഖം ഷാപ്പ് സ്ഥിതി ചെയ്യുന്നത്. മറ്റുള്ള ഷാപ്പുകളിൽ കപ്പയാണു കറികൾക്കൊപ്പമുള്ള പ്രധാന താരമെങ്കിൽ ആറ്റുമുഖം ഷാപ്പിലെത്തിയാൽ വേറിട്ടൊരു പുഴുക്കിന്റെ രുചി ആസ്വദിക്കാം. ചേമ്പും കാച്ചിലും വൻപയർ ചേർത്ത് പുഴുങ്ങി അതിനൊപ്പം തന്നെ തേങ്ങ ഒതുക്കിയെടുത്തതും കൂടി ചേർത്ത് തയാറാക്കുന്ന പുഴുക്ക് പലർക്കും ഗൃഹാതുരത്വത്തിലേക്കുള്ള ഒരു മടക്കം തന്നെയാണ്. ഇതിനൊപ്പം കഴിക്കാൻ മുളകിന്റെ എരിവ് മുന്നിട്ടു നിൽക്കുന്ന മീൻ കറികൾക്കുണ്ട്. അപ്പത്തിനൊപ്പമെങ്കിൽ താറാവ് മപ്പാസും ഞണ്ട് റോസ്റ്റും ചെമ്മീനും ബീഫും ചിക്കൻ ഉലർത്തിയതുമെല്ലാം കിട്ടും. തീർന്നിട്ടില്ല വിഭവങ്ങൾ, പോർക്കും കൂന്തലും മുയലും കക്കയും കരൾ റോസ്റ്റും പൊടിമീൻ വറുത്തതുമടക്കം എണ്ണിയാൽ തീരാത്തത്രയും വിഭവങ്ങൾ അടുക്കളയിൽ അതിഥികൾക്കായി തയാറാക്കിയിട്ടുണ്ട്. മീൻ തലക്കറി എടുത്തു നാവിൽ തുമ്പിൽ വെയ്ക്കുമ്പോഴേ വായിൽ രുചിയുടെ മേളപ്പെരുക്കങ്ങൾ നിറയും. ഒന്നോ രണ്ടോ മീൻ കറികൾ അല്ല, കായൽ മൽസ്യങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട് ഇവിടെ. വരാലും കാരിയും കൂരിയും അതിൽ ചിലതു മാത്രം. കഴിക്കാനെത്തുന്നവർക്കു നിരത്തി വെച്ചിരിക്കുന്ന വിഭവങ്ങൾ കണ്ട് അന്തം വിട്ട് ആവശ്യമുള്ളത് ഓർഡർ ചെയ്യാം.
മറ്റെല്ലാ ഷാപ്പുകളും പോലെ ഇവിടെയും നാടൻ രുചിക്കൂട്ടിൽ തയാറാക്കുന്ന വിഭവങ്ങൾ തന്നെയാണ് താരങ്ങൾ. മേല്പറഞ്ഞ പുഴുക്ക് കൂടാതെ, കാച്ചിലും ചേമ്പും ചേനയുമൊക്കെ വെവ്വേറെ പുഴുങ്ങിയതും ഇവിടെ വിളമ്പുന്നുണ്ട്. മീൻ കറികൾ കൂട്ടി ഇവ കഴിക്കുമ്പോൾ രുചി ഇരട്ടിക്കും. മധുരക്കള്ളിന്റെ മധുരം കൂടി ചേരുമ്പോൾ കാര്യങ്ങൾ കുറച്ചു കൂടി ഉഷാറാകുമെന്നു പറയേണ്ടതില്ലല്ലോ. വലിയ കൊഞ്ചും തേങ്ങാപാലിന്റെ മധുരത്തിനൊപ്പം ചേരുന്ന താറാവ് മപ്പാസുമൊക്കെ ഒരിക്കലെങ്കിലും കഴിച്ചു നോക്കണമെന്നാണ് ഷാപ്പിലെത്തുന്ന രുചിപ്രേമികൾ അഭിപ്രായപ്പെടുന്നത്.
ആറ്റുമുഖം ഷാപ്പ് സ്ഥിതി ചെയ്യുന്നത് കായൽ കരയിലായതു കൊണ്ടുതന്നെ എപ്പോഴും തണുത്ത കാറ്റ് വീശിയടിച്ചു കൊണ്ടിരിക്കും. ആ കാറ്റിനൊപ്പം രുചിയേറിയ വിഭവങ്ങളും കൂടെ വയലുകളുടെ പച്ചപ്പും. ആണിടങ്ങൾ മാത്രമായിരുന്ന ഷാപ്പുകൾ ഇന്ന് കുടുംബങ്ങളെ കൂടി സ്വാഗതം ചെയ്യുന്നത് കൊണ്ട് എല്ലാവർക്കും വന്നിരുന്നു കഴിക്കാൻ ചെറു ഹട്ടുകളുണ്ട്. കായൽ കാഴ്ചകൾ ആസ്വദിക്കണമെന്നുള്ളവർക്ക് അതിനുള്ള സൗകര്യവുമുണ്ട്. ജീവനുള്ള മീൻ തന്നെ വേണമെന്നുണ്ടെങ്കിൽ പുറത്തെ വഞ്ചിയിൽ നീന്തിത്തുടിക്കുന്ന വരാലും കൂരിയുമൊക്കെ ആവശ്യപ്പെട്ടാൽ മതിയാകും. ചൂണ്ടയിട്ട് പിടിക്കുന്ന മീനിനെ വറുത്തോ കറിവെച്ചോ വേണമെന്ന് പറഞ്ഞാൽ അങ്ങനെയും ഇവിടെ നിന്നും തയാറാക്കി തരുന്നതാണ്. ആറ്റുമുഖം ഷാപ്പിന്റെ അടുക്കള നിറയെ വിഭവങ്ങളാണ്. ഓരോന്നും കണ്ടു അവ ഓർഡർ ചെയ്യാവുന്നതാണ്. ഗ്രാമ കാഴ്ചകളും രുചികരമായ ഭക്ഷണവും ആസ്വദിക്കണമെന്നുള്ളവരുടെ മനസുനിറയ്ക്കും ആറ്റുമുഖം ഷാപ്പ്.