പലഹാരകൊതിയരുടെ പറുദീസയാണിവിടം!
Mail This Article
നല്ല വെളുവെളുത്ത ഏത്തയ്ക്കാപ്പം നല്ലചൂടോടെ കരുകരുപ്പോടെ എടുത്തൊരു കടി, ഹാാാാ.. നല്ല തേൻ രുചി വായിൽ നിറയും, നന്നായി പഴുത്ത ജ്യൂസിയായ ഏത്തപ്പഴത്തിന്റെ രുചി മനം നിറക്കുമ്പോൾ അടുത്ത െഎറ്റം എത്തും. അത് പരിപ്പുവട, ഉഴുന്നുവട,ഉള്ളിവട, സുഖിയൻ, നെയ്യപ്പം, പഴം ബോണ്ട ഇവയിലേതുമാകാം. ഒന്നു കഴിച്ചു കഴിയുമ്പോൾ അടുത്തതിന്റെ രുചിക്കായി വായ തയാറായിട്ടുണ്ടാവും. ഇത് ചങ്ങനാശേരി ചന്തയിലെ ഭാരത് കോഫി ഹൗസ്.
കടയിലേയ്ക്ക് കയറിചെല്ലുമ്പോൾ നമ്മേ സ്വീകരിക്കുന്നത് രണ്ടു കാഴ്ചകളാണ്. ചില്ലലമാരയിൽ എന്നേ എടുക്കോ എന്നേ എടുക്കോ എന്ന വാശിയിൽ ചിരിച്ചുകൊണ്ടിരിക്കുന്ന പലഹാരകുഞ്ഞുങ്ങൾ!! പിന്നെ തലപ്പൊക്കത്തിൽ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന ഏത്തപ്പഴക്കുലകൾ. എല്ലാ വിധ ഭക്ഷണവും കിട്ടുമെങ്കിലും പലഹാരകൊതിയരുടെ പറുദീസയാണിവിടം.
1977 മുതൽ 1988 വരെ ഒാട്ടോ ഒാടിച്ചുകൊണ്ടിരുന്ന രാജശേഖരൻനായർ എന്ന രാജൻ ആ പണി നിർത്തിയിട്ടാണ് 88ൽ ചങ്ങനാശേരി മതുമൂലയിൽ ഭാരത് കോഫി ഹൗസ് എന്ന ചെറിയ ഹോട്ടൽ തുടങ്ങിയത്. പിന്നെ അതു മാർക്കറ്റ് റോഡിൽ പൊലീസ് ക്വാട്ടേഴ്സിനു സമീപത്തേയ്ക്കു മാറ്റി. അൽപ വർഷങ്ങൾക്കു മുൻപ് മാർക്കറ്റിനുള്ളിലേയ്ക്കും.
പുലർച്ചെ 5.30 മുതൽ വൈകിട്ട് 7 വരെ നല്ല ചൂട് ഏത്തയ്ക്കാപ്പം (പഴംപൊരി, ബോളി എന്നൊക്കെ അറിയപ്പെടുന്നയാൾ തന്നെ) ഇവിടെകിട്ടും. കടയിൽ പാഴ്സൽ വാങ്ങാനെത്തുന്നവരുടെ തിരക്കാണ് തിരക്ക്!!
ദിവസവും 1500ൽ ഏറെ ഏത്തയ്ക്കാപ്പം വിൽക്കുമ്പോൾ മറ്റു പലഹാരക്കുട്ടികൾ നാലക്കത്തിനു താഴെയായി പിന്നാലെ നിൽക്കും.
നിറം ചേർക്കാതെ അരിപ്പൊടി കൂടുതലും മൈദ കുറച്ചും ചേർത്ത് ഉണ്ടാക്കുന്ന ഇൗ സ്പെഷൽ ഏത്തയ്ക്കാപ്പം അതുകൊണ്ടു തന്നെ വെളുത്ത കുപ്പായം ഇട്ട പുതുമണവാളനെപോലെ വെളുത്ത് ഉഷാറായി നിൽക്കുന്നത്.