ADVERTISEMENT

ഇതൊരു വേട്ടക്കാരന്റെ കഥയാണ്;  രുചിയുള്ള ഭക്ഷണത്തിനായി കണ്ണും നാവും നട്ടലയുന്ന ഒരാളിന്റെ. ഒരുപാടു യാത്രചെയ്താണ് പാലക്കാട് ജില്ലയിലെ മണ്ണാർകാട് സ്വദേശി ഉമ്മർ സാബു ഓരോ രുചിയിടവും കണ്ടെത്തുന്നത്.  ഇൻസ്റ്റഗ്രാമിലെ ‘ഫുഡ് ഹണ്ടർ സാബു’ വിനെ പിന്തുടരുന്നവർ അതുകൊണ്ടുതന്നെ ലക്ഷക്കണക്കിനാണ്. ‘ഇര’യെ കണ്ടെത്തിക്കഴിഞ്ഞാൽ സാബു ഫോണിൽ അത് മനോഹരമായ വിഡിയോയാക്കി ഇൻസ്റ്റഗ്രാമിലിടും. കേരളത്തിലെ പതിനാല് ജില്ലകളിലെയും വലുതും ചെറുതുമായി നിരവധി ഭക്ഷണശാലകൾ ഇങ്ങനെ സാബു പരിചയപ്പെടുത്തിയിട്ടുണ്ട്. നാലു വർഷത്തിലധികമായി തുടരുന്ന ഭക്ഷണയാത്രകളും വിഡിയോ എടുക്കലും ഒരു ഹരമാണ് ഈ ചെറുപ്പക്കാരന്. ഭക്ഷണത്തിനോടുള്ള താത്പര്യം കണ്ട് സുഹൃത്തുകളാണ് ഇൻസ്റ്റാ പേജ് തുടങ്ങാൻ പറഞ്ഞത്. ഭക്ഷണ വിഡിയോകൾ കാണാൻ വേണ്ടി മാത്രം തുടങ്ങിയ പേജാണ്. പതിയെ ഒരോ യാത്രയിലേയും ഭക്ഷണ ചിത്രങ്ങളും വിഡിയോകളും എടുത്ത് ഇടാൻ തുടങ്ങി. കൃത്യമായ പ്ലാനിങ്ങുണ്ട് ഓരോ യാത്രയ്ക്കും. പ്ലാനിങ്ങിനാണ് കൂടുതൽ സമയം വേണ്ടതും. ഉമ്മർ സാബുവിന്റെ രുചിയാത്രകൾക്കൊപ്പം...

ഫുഡ് ഹണ്ട് എന്ന പരിപാടി 2007 ൽ തുടങ്ങിയതാണ്. പ്ലസ്ടു കഴിഞ്ഞ് എൻട്രൻസ് കോച്ചിങ്ങിനു ചേർന്നപ്പോൾ മുതൽ ഭക്ഷണം തേടിയുള്ള യാത്രകളും തുടങ്ങി. എൻജിനീയറിങ് പഠനത്തിന് എറണാകുളം തിരഞ്ഞെടുത്തതും വ്യത്യസ്ത വിഭവങ്ങൾ കഴിക്കാനുള്ള ആഗ്രഹം കൊണ്ടാണ്. ഇപ്പോൾ ഓട്ടോമേഷൻ ബിസിനസിനൊപ്പം ഫുഡ് ഹണ്ടിങ്ങും തുടരുന്നു.

നാടൻ ഭക്ഷണശാലകളുടെ വിഡിയോകളാണ് കൂടുതലും. 4 കെ വിഡിയോ ഭക്ഷണപ്രേമികളുടെ മനംകവരും എന്നതിൽ സംശയമില്ല. ഇൻസ്റ്റഗ്രാം പേജ് തുടങ്ങി ആദ്യവർഷം ആയിരം ഫോളോവേഴ്സായിരുന്നു. രണ്ടാം വർഷം അത് മൂവായിരമായി...പിന്നെ ധാരാളം ആളുകൾ ഫുഡ് വ്ലോഗിങ്ങിലേക്ക് വന്നു. ഫോളോവേഴ്സിന്റെ എണ്ണം കൂടുകയും ചെയ്തു. ഫോളോവേഴ്സിനെ കൂട്ടാൽ വേണ്ടി ഒന്നും ചെയ്യാറില്ല. ഒരു സന്തോഷം അത്രമാത്രം.

ഫുഡ് ഹണ്ടിനു വേണ്ടി രണ്ടുവർഷം മുൻപു വരെ പാലക്കാട്ടുനിന്നു ട്രെയിനിൽ കൊച്ചിയിലേക്ക് വരും. ഉച്ചഭക്ഷണത്തിനു മുൻപ് എത്തി ഒരു ദിവസം മുഴുവൻ നല്ല ഭക്ഷണം കഴിച്ച് അതിന്റെ വിഡിയോ പകർത്താനായി ചെലവിടും. 12 സ്ഥലത്തെങ്കിലും പോകും. രണ്ടാഴ്ച കൂടുമ്പോഴുള്ള ഇത്തരം യാത്രകൾ നിരവധി നടത്തിയിട്ടുണ്ട്. നല്ല ഭക്ഷണം എന്നു കേൾക്കുന്നിടത്തെല്ലാം എത്താൻ ശ്രമിച്ചിട്ടുണ്ട്. കാസർകോട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെ മിക്ക ഭക്ഷണശാലകളും ഇതോടകം ചിത്രീകരിച്ചു കഴിഞ്ഞു‍. കേരളത്തിൽ വിവിധ ജില്ലകളിലായി 500ൽ അധികം ഭക്ഷണശാലകളിലേക്ക് ഇത്തരത്തിൽ യാത്രചെയ്തിട്ടുണ്ട്.

ചെന്നൈയിൽ മൂന്നു ദിവസം, ഒരു സ്ഥലം പോലും കണ്ടില്ല! 

ചെന്നൈയിൽ മൂന്നു ദിവസം ഭക്ഷണത്തിനു വേണ്ടി ചെലവഴിച്ചിട്ടുണ്ട്. 45 ൽ അധികം ഭക്ഷണശാലകൾ സന്ദർശിച്ചു. അതല്ലാതെ ഒരു സ്ഥലം പോലും കണ്ടിട്ടില്ല! ചെന്നൈയിൽ ഒരു പ്രത്യേകതയുണ്ട്. അതിരാവിലെ നാലുമണിക്ക് ബിരിയാണി കിട്ടും. അതുപോലെ പാതിരാത്രിയിലും തുറന്നിരിക്കുന്ന നിരവധി ഭക്ഷണശാലകൾ അവിടെയുണ്ട്.  നൊങ്കംപാക്കം പൊന്നുസ്വാമി ഹോട്ടലിലെ വലിയൊരു താലിയുണ്ട്. അതിന്റെ ചിത്രം കണ്ടാണ് ചെന്നൈയിലേക്കു പോയത്. ഇപ്പോൾ ഒരു താലിക്ക് ഏകദേശം 2000 രൂപയാണ് വില. 50 ൽ അധികം വിഭവങ്ങളുള്ള ചെട്ടിനാട് സ്പെഷൽ രുചിയാണ്.

യാത്ര ചെയ്യുമ്പോൾ എന്തെങ്കിലും കഴിക്കുക എന്നതല്ല, കഴിക്കാൻ വേണ്ടി പോകുക എന്നതാണ് സാബുവിന്റെ രീതി.‌ ഒരു ജില്ലയിൽ എത്തിയാൽ അവിടെയുള്ള ക്ലാസിക് ഫുഡ് സ്പോട്ട്സ് എല്ലാം വിഡിയോ ആക്കിയേ മടങ്ങാറുള്ളു. ടിക്ക് ടോക്കിലും പത്തുലക്ഷത്തലധികം കാഴ്ചക്കാരുണ്ട് സാബുവിന്.

സ്മാർട്ട് ഈറ്റിങ്

ഈ ഭക്ഷണങ്ങളൊക്കെ കഴിച്ചിട്ടും അധികം വണ്ണം വയ്ക്കാത്തതിന്റെ രഹസ്യം സ്മാർട്ട് ഈറ്റിങ്ങാണ് ടേസ്റ്റ് ചെയ്യാനാണിഷ്ടം, വയറു നിറയെ ഭക്ഷണം കഴിക്കില്ല. അരി, പഞ്ചസാര ഇതിന്റെ ഉപയോഗം കുറയ്ക്കും. ഫുഡ് ഹണ്ടിനു പോകുമ്പോൾ ആരെയെങ്കിലും കൂട്ടും. ചായ മധുരമില്ലാതെ കുടിക്കാൻ ശീലിക്കുകയെന്നതാണ് മറ്റൊരു കാര്യം. ഡാർജിലിങിൽ നിന്നുള്ള ഓർഗാനിക് ടീ ഉപയോഗിച്ചാൽ മധുരം ഇല്ലാതെയും ചായ കുടിക്കാം (വില അൽപം കൂടുതലാണ്; ഒരു കിലോയ്ക്ക് 20,000 രൂപ). നമ്മുടെ നാട്ടിൽ നിന്നു പുറം നാടുകളിലേക്ക് കയറ്റി അയയ്ക്കുന്ന ഈ തേയിലയ്ക്ക് മധുരവുമുണ്ട്. തേയിലപ്പൊടി ആയിട്ടല്ല കണ്ടാൽ ചുള്ളിക്കമ്പ് പോലെ ഇരിക്കും. വെള്ളത്തിൽ ഇടുമ്പോൾ വിരിഞ്ഞുവരും.

പുതിയ ട്രെൻഡ്സ്...

പല തരം ഫുഡ് വിഡിയോകൾ ഇപ്പോഴുണ്ട്. കൊറിയയിലും ചൈനയിലും ഭക്ഷണം കഴിക്കുന്നതിന്റെ ശബ്ദവും വിഡിയോയിലൂടെ കേൾക്കാൻ താത്പര്യപ്പെടുന്നവരാണ്. നമ്മുടെ നാട്ടിലും ഇപ്പോൾ ഈ ട്രെൻഡിന് ആരാധകരുണ്ട്. Mukbang എന്നാണ് ഇത് അറിയപ്പെടുന്നത്.

ആദ്യം ഈ ശബ്ദം കൊള്ളില്ല എന്നു പറഞ്ഞു...

വീട്ടിൽ എല്ലാവരും നല്ല ഭക്ഷണത്തോടു താത്പര്യമുള്ളവരാണ്. ആദ്യ വിഡിയോ ചെയ്യുമ്പോൾ പതിയെയാണ് സംസാരിച്ചത്. പലരും പറഞ്ഞു ശബ്ദം കൊള്ളില്ലെന്ന്. അപ്പോൾ ഞാൻ തന്നെ പരിഹാരം കണ്ടെത്തി– ഉറക്കെ സംസാരിച്ച് റെക്കോർഡ് ചെയ്തു. അങ്ങനെ ആ പ്രശ്നം മാറി. ഇപ്പോൾ ശബ്ദമാണ് താരം. ഇത് ആരെയും ബോധിപ്പിക്കാൻ വേണ്ടി ചെയ്യുന്നതല്ല. ഭക്ഷണത്തോടുള്ള താത്പര്യം കൊണ്ടാണ്. പലരും ഇങ്ങനെ കഷ്ടപ്പെട്ട് എടുക്കുന്ന വിഡിയോകൾ അടിച്ചുമാറ്റി അവരുടെ ശബ്ദം വച്ച് ഉപയോഗിക്കുന്നത് കണ്ടപ്പോഴാണ് വാട്ടർമാർക്കും മുഖവും കാണിക്കാൻ തുടങ്ങിയത്. വിഡിയോയ്ക്കു വേണ്ടി ഇതുവരെ ആരോടും പണം വാങ്ങിയിട്ടില്ല. ചെറിയ കടകൾ നടത്തുന്ന പലർക്കും വിഡിയോ കണ്ട് കച്ചവടം കൂടുതൽ കിട്ടിയ സന്തോഷവും.

തന്തൂരി സോസ് ചിക്കൻ കഴിച്ച് കിളിപോയി

കഴിച്ചതിൽ വച്ച് ഏറ്റവും ഞെട്ടിച്ച ഭക്ഷണം കോഴിക്കോടു നിന്നാണ്. ബോറ വിഭാഗത്തിൽ പെട്ടവരുടെ താലി മീൽസാണ്. ചീസ്, ഡ്രൈ ഫ്രൂട്ട്സ് എല്ലാം ചേർത്ത നല്ല റിച്ച് ഫുഡാണ്. അവരുടെ ഷോപ്പിൽ പോയപ്പോഴാണ്  വീട്ടിലേക്ക് ക്ഷണിച്ചത്. ഇവർ ആദ്യം തരുന്നത് ഉപ്പാണ്. അവരുടെ കൂട്ടത്തിൽ  ഏറ്റവും പ്രായം കുറഞ്ഞയാൾ ഉപ്പ് വിളമ്പിത്തരും. അത് കഴിഞ്ഞ് മധുരം. പിന്നെ നിരവധി വിഭവങ്ങൾ... ബീഫ് കബാബ്, സ്പെഷൽ തന്തൂരി സോസ് ചിക്കൻ കഴിച്ച് കിളി പോയി, ബോറ ബിരിയാണി, ചുരയ്ക്ക ഹൽവ, ചാസ്... രുചിയുടെ സമ്മേളനമായിരുന്നു.

ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ നല്ലതാണെങ്കിൽ കഴിച്ച് ഇറങ്ങുമ്പോൾ അവരോടു പറയും. മോശം ഭക്ഷണമാണെങ്കിലും ആ കര്യം ബഹളം വയ്ക്കാതെ ബന്ധപ്പെട്ടവരെ അറിയിക്കും. ഭക്ഷണത്തിന്റെ കാര്യമല്ലേ, ചിലപ്പോൾ ആ ദിവസം അങ്ങനെ സംഭവിച്ചതായിരിക്കും. ഈ രീതിയിലാണ് ഫുഡ് യാത്രകൾ.

ലക്നൗ യാത്ര പ്ലാൻ ചെയ്ത സമയത്താണ് ലോക്ഡൗണായത്, യാത്രകൾ ഇല്ലെങ്കിലും വീട്ടിൽ പാചക പരീക്ഷണത്തിലാണ് സാബു. നാടൻ രുചികൾ കറിച്ചട്ടിയിൽ തിളച്ചു മറിയുന്നതിന്റെ രസികൻ വിഡിയോകളുമായി ഭക്ഷണപ്രേമികളെ കൊതിപ്പിക്കാൻ ഈ ഭക്ഷണ വേട്ടക്കാരൻ വീട്ടിലിരുന്നാലും മതി.

English Summary: Foodhunter Sabu, Instagram Food Vlogger

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com