പൊറോട്ട മാത്രമല്ല, മെറിൻഡയുടെ കപ്പയും ബീഫും ഹിറ്റോട് ഹിറ്റാണ് !
Mail This Article
പഠനത്തോടൊപ്പം സ്വന്തം അമ്മയുടെ തട്ടുകടയിൽ പൊറോട്ട അടിച്ചുകൊണ്ട്, അധ്വാനത്തിന്റെ മഹത്വത്തിനു തെളിവായ മെറിൻഡ എന്ന മിടുക്കിയായിരുന്നു കുറച്ചുദിവസമായി സമൂഹമാധ്യമങ്ങളിലെ താരം. തന്റെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് സന്ദേശം നൽകിയ ആ പ്രവൃത്തി പോലെ തന്നെ ആരെയും രസം പിടിപ്പിക്കുന്നതാണ് മെറിൻഡയുടെ പാചകവും.
തൃശൂർ ചേലക്കരയിലെ വീടിനോട് ചേർന്നുള്ള തട്ടുകടയിലെ ഓരോ വിഭവവും ഒന്നിനൊന്നു മെച്ചമാണ്. ഹോട്ടലുകളിലെ നെടുനീളൻ മെനു പോലെ ധാരാളം വിഭവങ്ങളൊന്നും ഇവിടെയില്ല. പൊറോട്ട, കപ്പ, ബീഫ്, ഓംലെറ്റ്, കൊത്ത് പൊറോട്ട, നാലുമണി പലഹാരങ്ങൾ, ചായ, കാപ്പി എന്നിവയാണ് ഇവിടുത്തെ പ്രധാന വിഭവങ്ങൾ. വൈകുന്നേരങ്ങളിലാണ് ഇവിടെ തിരക്കു കൂടുതൽ. ഉപഭോക്താക്കളിൽ ഭൂരിഭാഗവും സാധാരണക്കാർ തന്നെ.
പൊറോട്ട എല്ലാ തട്ടുകടകളിലെയും പോലെ ഇവിടെയും പ്രധാന ആകർഷണമാണ്. എന്നാൽ കേട്ടറിഞ്ഞു രുചിക്കാനായി എത്തുന്നവർക്കു വേണ്ടത് കപ്പയും ബീഫും കോമ്പിനേഷനാണ്. ഒരു ചൂട് കട്ടൻ കൂടിയുണ്ടെങ്കിൽ സംഗതി പൊളിച്ചു.
നല്ല മല്ലിയും കുരുമുളകും ഇട്ടു റോസ്റ്റ് ചെയ്തെടുത്ത ബീഫിന്റെ മണം അടുപ്പിൽനിന്നു പരക്കുമ്പോഴേ തീന്മേശയിൽ ആളുകളെത്തും. കൂട്ടിക്കഴിക്കാൻ നല്ല വെന്തുടഞ്ഞ ചെണ്ടക്കപ്പയും കാന്താരി ഉടച്ചതും കൂടി. കപ്പയും ബീഫും ഉണ്ടാക്കുന്നതിന്റെ പ്രധാന ചുമതല മെറിൻഡയ്ക്കു തന്നെയാണ്. പൊറോട്ട ഉണ്ടാക്കൽ കഴിഞ്ഞാൽ മെറിൻഡ നേരേ പാചകത്തിലേക്ക് കടക്കും.
നാലുമണിപ്പലഹാരങ്ങൾ, കൊത്ത് പൊറോട്ട എന്നിവയുടെ ചുമതലയാണ് അമ്മ അമ്മിണിക്ക്. ഉഴുന്നുവട, പരിപ്പുവട, പഴംപൊരി, സവാളവട, സുഖിയൻ എന്നിവയടക്കം 12 തരം നാലുമണിപ്പലഹാരങ്ങളുണ്ട്. ഇത്തരം ചെറുകടികൾക്കും ആവശ്യക്കാർ ഏറെയാണ്. ചേലക്കര ഭാഗത്തു കൂടി പോകുന്നവർക്ക് വ്യത്യസ്തമായ ഈ രുചികൾ പരീക്ഷിക്കണമെങ്കിൽ തീർച്ചയായും ഇവിടെ കയറാവുന്നതാണ് .