നാട്ടുരുചിയിൽ ഓണ വിഭവങ്ങളൊരുക്കി മലയാളം പള്ളിക്കൂടം
Mail This Article
പച്ചടി, കിച്ചടി, ഓലൻ, കാളൻ തുടങ്ങി ഓണത്തിന് മലയാളി ഒരുക്കുന്ന സർവ്വവിഭവങ്ങളും കുഞ്ഞിക്കൈകൾ പാചകം ചെയ്ത് മുന്നിലെത്തിക്കും. എടുത്ത് കഴിക്കാൻ പറ്റില്ലെന്നു മാത്രം. വിഭവങ്ങൾ എത്തുന്നത് ഓൺലൈനായാണ്. അത്തം മുതൽ 10 നാൾ വീട്ടിൽ ഓണ വിഭവങ്ങളൊരുക്കി കരുതലോണത്തിന്റെ പ്രാധാന്യം ലോകത്തിനു മുന്നിലെത്തിക്കുകയാണ് തിരുവനന്തപുരം മലയാളം പള്ളിക്കൂടം കുട്ടികൾ. കോവിഡ് കാലം പഠിപ്പിച്ച ഭക്ഷ്യസുരക്ഷാബോധവും പാചകപരിചയവുമാണ് കുട്ടികൾ ജനങ്ങൾക്കു മുന്നിൽ എത്തിക്കുന്നത്.
പള്ളിക്കൂടത്തിന്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടത്തിയ നാട്ടുരുചിയിൽനിന്ന് പാഠമുൾക്കൊണ്ട് കുട്ടികൾ വീട്ടുരുചിയും അമ്മരുചിയും അനുഭവിച്ചറിയുകയാണെന്ന് അധ്യക്ഷൻ വി. മധുസൂദനൻ നായർ പറഞ്ഞു.
പള്ളിക്കൂടത്തിന്റെ യൂട്യൂബ് ചാനലിലൂടെ ഓണവിഭവങ്ങളും ഓണക്കളികളുമടങ്ങുന്ന പ്രത്യേക പരിപാടി അത്തം മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളിൽ അവതരിപ്പിക്കും. വി. മധുസൂദനൻ നായരുടെ ആമുഖവുമായി കുട്ടികൾക്കായി കെ. ഗീത അവതരിപ്പിച്ചുവരുന്ന മഹാഭാരത കഥ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ പള്ളിക്കൂടം യൂ-ട്യൂബ് ചാനലിലുണ്ട്. നഗരത്തിൽ കേറ്ററിങ്ങുകാർ തുടരുന്ന ഓണവിഭവം തയാറാക്കൽ കുഞ്ഞിക്കൈകൾ ഏറ്റെടുക്കുകവഴി തിരിച്ചുപിടിക്കുകയാണ് കേരളത്തിന്റെ തനത് മണവും ഗുണവുമുള്ള രുചിക്കൂട്ടുകളുമെന്നും മധുസൂദനൻ നായർ പറഞ്ഞു.