കാലം മായ്ക്കാത്ത വിശേഷണവുമായി ‘പാതിരാ കർത്താവിന്റെ കട’
Mail This Article
ചേർത്തല നഗരത്തിലെ ഒരു ചായക്കടയ്ക്ക് നാട്ടുകാർ നൽകിയ മനോഹരമായ പേരാണ് ‘പാതിരാ കർത്താവിന്റെ കട’. കട്ടൻചായയും പലഹാരങ്ങളുമായി പാതിരായ്ക്കും തുറന്നിരുന്നതിനാൽ ലഭിച്ച പേരിന്റെ പാരമ്പര്യം പേറുകയാണ് മൂന്നാംതലമുറയും.‘കർത്ത ടീ സ്റ്റാൾ’ എന്ന കടയിൽ ഇപ്പോൾ രാത്രി വൈകിയുള്ള കച്ചവടം നിലച്ചെങ്കിലും പഴയ വിളിപ്പേര് നാട്ടുകാർ മാറ്റിയിട്ടില്ല.ചേർത്തല ഇരുമ്പുപാലം – മനോരമക്കവല റോഡിലെ കടയാണിത്. നഗരസഭ 25ാം വാർഡ് കൂട്ടാലയിൽ രവീന്ദ്രനാഥകുമാരനും സഹോദരൻ ശശികുമാറുമാണ് ഇപ്പോൾ കട നടത്തുന്നത്.
ഇവരുടെ മുത്തച്ചൻ നാരായണൻനായരാണ് പതിറ്റാണ്ടുകൾക്കു മുൻപ് ഇവിടെ കട തുടങ്ങിയത്. പിന്നീട് മകൻ ശ്രീധരകർത്താ തുടർന്നപ്പോൾ 24 മണിക്കൂറും ഭക്ഷണം ലഭിക്കുന്ന കടയാക്കി ഇതിനെ മാറ്റി. കട്ടൻ ചായയും ദോശയും മുളകുവടയുമായിരുന്നു പ്രധാനം. അന്നു ദേശീയപാത ഉണ്ടായിരുന്നില്ല. കടയുടെ മുൻപിലൂടെയുള്ള റോഡായിരുന്നു പ്രധാനം. ഇതിനു സമീപമായിരുന്നു പഴയ ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാൻഡും സിനിമ തിയറ്ററുകളും കോൺഗ്രസ് ഓഫിസുമെല്ലാം.
തിരഞ്ഞെടുപ്പ് കാലത്ത് ഉൾപ്പെടെ ഒട്ടേറെ രാഷ്ട്രീയ നേതാക്കൾ, സെക്കൻഡ്ഷോ കഴിഞ്ഞു പോയിരുന്നവർ, ചേർത്തല കനാലിലൂടെ വ്യവസായത്തിനു പോയിരുന്നവർ, കന്നിട്ടയിലെ തൊഴിലാളികൾ, റോന്ത് ചുറ്റുന്ന പൊലീസുകാർ എന്നിവരുടെയെല്ലാം പ്രിയപ്പെട്ട കടയായിരുന്നു ഇത്. അന്നു കടയ്ക്കു പേരില്ലായിരുന്നു. നാട്ടുകാരിട്ട വിളിപ്പേരുമായി തുടർന്ന സ്ഥാപനത്തിനു പിന്നീട് ‘കർത്ത ടീ സ്റ്റാൾ’ എന്ന പേരിടുകയായിരുന്നു.