മുംബൈയുടെ വിളിപ്പുറത്തുണ്ട് ; മണ്ണിന്റെ മണമുള്ള കേരളരുചി
Mail This Article
കേരള ഉൽപനങ്ങളുടെ വിപണി ഇപ്പോൾ മുംബൈയിൽ പണ്ടത്തേക്കാൾ ഉഷാറാണ്. കേരള സ്‌റ്റോറുകളുടെയും മുഖം മാറി. പണ്ട് മലയാള സിനിമകളുടെ സിഡി, പാട്ടുകളുടെ എംപി 3 തുടങ്ങിയ അന്വേഷിച്ചാണ് ചെറുപ്പക്കാർ കേരള സ്‌റ്റോറുകൾ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ കേരള പലഹാരങ്ങൾക്കാണ് പ്രിയം. ചിപ്‌സ്, മിക്‌സ്ചർ, അച്ചപ്പം, കുഴലപ്പം, ശർക്കര ഉപ്പേരി, ഹലുവ, ലഡു തുടങ്ങിയവ ന്യൂജെൻ പിള്ളേർക്കും വേണം.
കേരളത്തിലെ ചുവന്ന അരി ബ്രാൻഡുകൾക്ക് നല്ല ഡിമാൻഡാണ്. താറാവുമുട്ട, നാടൻ കോഴിമുട്ട കാടമുട്ട എന്നിവയ്ക്കും ആവശ്യക്കാരേറെ.
പലഹാരങ്ങളിൽ തെക്കനും വടക്കനുമുണ്ട്. ചില കേരള സ്‌റ്റോറുകളിൽ മലബാർ ഭാഗത്തു നിന്നുള്ള പലഹാരങ്ങളാണ് ലഭ്യമാകുകയെങ്കിൽ മറ്റു ചിലർ തൃശൂർ- കോട്ടയം ഭാഗത്തുനിന്നുള്ള പലഹാരങ്ങളാണ് എത്തിക്കുക.
കപ്പയും ചേമ്പും വാഴക്കുലയുമൊക്കെ മലയാളിക്കടകളുടെ മുൻപിൽ കണ്ടാൽ തന്നെ മനസ്സുനിറയും. സ്ഥിരം കസ്റ്റമേഴ്‌സിന്റെ വാട്‌സാപ് ഗ്രൂപ്പുകൾ രൂപീകരിച്ച് ഉൽപന്നങ്ങളുടെ വരവ് തത്സമയം അറിയിക്കുന്ന കച്ചവടക്കാരുണ്ട്.
കപ്പ എത്തി, നേന്ത്രപ്പഴം എത്തി, പൊറോട്ട റെഡി എന്നിങ്ങനെയുള്ള മെസേജുകൾ വാട്‌സാപ്പിൽ എത്തും. മൺചട്ടി, ഉരുളി എന്നിവയ്ക്കും ആവശ്യക്കാരുണ്ട്.
ചിപ്‌സ്, കപ്പ, തേങ്ങ എന്നിവയ്ക്ക് എല്ലാ കാലവും ഡിമാൻഡുണ്ട്. അരിക്കും ആവശ്യക്കാരേറെ. റോസ്റ്റഡ് അവൽ, റോസ്റ്റഡ് റവ, അവലോസുണ്ട, അവലോസുപൊടി തുടങ്ങിയവയാണു വിപണിയിലെ പുതുമ. മാട്ടുംഗ മാർക്കറ്റിലെ മലയാളി വ്യാപാരി സി.കെ. നായർ പറയുന്നു.
മലയാളികൾക്കു പുറമേ ഇതര ഭാഷക്കാരും കേരള ഉൽപന്നങ്ങൾ അന്വേഷിച്ച് എത്താറുണ്ടെന്ന് വസായ് ഈസ്റ്റിലെ കേരള സ്റ്റോർ ഉടമ പറഞ്ഞു. ലോക്ഡൗൺ കാലത്ത് അരിഷ്ടം ഉൾപ്പെടെയുള്ള ആരോഗ്യവർധക വസ്തുക്കൾക്കും ആവശ്യക്കാരേറി.