കട്ടൻകാപ്പിയിൽ തുടങ്ങുന്ന മുകേഷിന്റെ ഭക്ഷണ ശീലം
Mail This Article
കൊല്ലം മണ്ഡലത്തിലെ ഇടതു സ്ഥാനാർഥിയും നടനുമായ എം.മുകേഷിന്റെ ഭക്ഷണ ചിട്ടവട്ടങ്ങൾക്കു വ്യത്യസ്തതയേറെയാണ്. പലഹാരങ്ങളേക്കാളും ചോറിനേക്കാളും കൂട്ടുകറികൾ കഴിക്കാനാണു മുകേഷിന് ഏറെ ഇഷ്ടം. രാവിലെ ഉണർന്നാൽ ഉടൻ നല്ല ചൂട് കട്ടൻകാപ്പി മധുരമില്ലാത്തത്. പ്രഭാത ഭക്ഷണം അത് ഇഡ്ഡലിയായാലും ദോശയായാലും രണ്ടെണ്ണമാണു കണക്ക്. പ്രഭാത ഭക്ഷണത്തിനൊപ്പം പിന്നെ ചായയും കാപ്പിയും ഇല്ല. പക്ഷേ, പുഴുങ്ങിയ താറാവ് മുട്ട നിർബന്ധം. ഉച്ചയ്ക്ക് ചോറു തന്നെ വേണം. ചോറിന്റെ അളവ് കുറവായിരിക്കും. തോരൻ, മെഴുക്കുപുരട്ടി, മീൻ എന്നിവ കൂടുതൽ കാണും. ഇതാണ് ആദ്യം കഴിക്കുക. അതിനു ശേഷം മോര് അല്ലെങ്കിൽ രസം ചേർത്തു ചോറു കഴിക്കും.
പുളിയിട്ട മീൻ കറിയാണെങ്കിൽ അൽപം അധികം ചോറ് കഴിക്കും.വൈകിട്ട് മധുരമില്ലാത്ത ചുക്കുകാപ്പി. ഇതിനായി പ്രത്യേക കൂട്ട് ഉണ്ടാക്കിയിട്ടുണ്ട്. രാത്രി കഴിയുന്നതും ചോറു കഴിക്കില്ല. രാത്രി ഭക്ഷണത്തിനൊപ്പം എണ്ണയില്ലാതെ പൊള്ളിച്ചെടുത്ത മീൻ നിർബന്ധമാണ്. മീൻമുട്ട വിഭവങ്ങൾ ഏറ്റവും പ്രിയങ്കരമാണ്. എത്ര താമസിച്ചാലും വീട്ടിൽ വന്നാണ് ഭക്ഷണം കഴിക്കൂ. അതിപ്പോ തിരഞ്ഞെടുപ്പു പ്രചാരണമായാലും സിനിമയായാലും.
English Summary : Food talk with Mukesh M