ADVERTISEMENT

തുളുമ്പി വീഴുന്ന പാലിന്റെ ചിത്രം കണ്ടാൽ വെളുത്തതെല്ലാം പാൽ ആണെന്നു കരുതരുത്. പതഞ്ഞു പൊങ്ങുന്ന മദ്യത്തിന്റെ കാര്യവും ഇതു തന്നെയാണ്. കൊതിപ്പിക്കുന്ന ഗ്രിൽഡ് ചിക്കന്റെ ചിത്രത്തിനു പിന്നിൽ ഷൂ പോളിഷും തവിട്ടു നിറവുമൊക്കെ ഉപയോഗിച്ചു നടത്തുന്ന സൂത്രപ്പണികളുണ്ട്. കോഴിക്കാലിന്റെ പടം കണ്ടു നാവിൽ വെള്ളം ഊറാൻ വരട്ടെ– തെർമോകോൾ മുറിച്ചെടുത്ത് അണിയിച്ചൊരുക്കിയതാണ് അത്. മോഡലിനെ അണിയിച്ചൊരുക്കുന്നതു പോലെ ഫോട്ടോ ഷൂട്ടിനു ഭക്ഷണം അണിയിച്ചൊരുക്കുന്ന ഫുഡ് സ്റ്റൈലിങ് ആധുനിക കാലത്തെ കലയാണ്. ആ സ്റ്റൈലിങ്ങിലെ ലോക സെലിബ്രിറ്റിയാണ് അഞ്ചൽ അഗസ്ത്യകോട് ഗുരു ഭവനിൽ ദീപു ദാസ്. സ്റ്റൈലിസ്റ്റ് മാത്രമല്ല, ലോകം അറിയുന്ന ഫു‍ഡ് ഫോട്ടോഗ്രഫറും.

ഫുഡ് ഫോട്ടോഗ്രഫി

കേരളത്തിൽ അത്ര സുപരിചിതമല്ല കളിനറി ആർട്ട്. എന്നാൽ വലിയ സാധ്യതയുണ്ട്. രുചിക്കൂട്ടുകളും ഹോട്ടൽ ശൃംഖലകളും ഫാം ടൂറിസവും തഴച്ചു വളരാനുള്ള ശ്രമമാണ് ഇവിടെ. അതിനാൽ ഭക്ഷണത്തെ അണിയിച്ചൊരുക്കുന്ന കളിനറി ആർട്ടിലും ഫുഡ് ഫോട്ടോഗ്രഫിയിലും വലിയ സാധ്യതയുണ്ടെന്നു ദീപു. കാണുന്നവരുടെ നാവിൽ വെള്ളം ഊറണമെങ്കി‍ൽ ഒറിജിനൽ പോര. ചില സൂത്രവിദ്യകൾ കാണിക്കണം. അതാണ് കളിനറി ആർട്ട്. ശ്രദ്ധ, നിരീക്ഷണം, മേക്കപ്പ്, ലൈറ്റിങ് തുടങ്ങി ക്ഷമയും കലാബോധവും ഇല്ലെങ്കിൽ ഇതിലേക്ക് തിരിയരുത്. നിഴലും വെളിച്ചവും സമർത്ഥമായി സമന്വയിപ്പിക്കാനുള്ള കലാബോധം ഫോട്ടോഗ്രഫിയിൽ വേണം. ക്യാമറയിലും സാങ്കേതിക വിദ്യയിലും കാലത്തിനൊപ്പം നടക്കണം.

 

ലക്ഷങ്ങളുടെ വരുമാനം

വിദേശത്ത് ഫുഡ് ഫോട്ടോഗ്രഫർക്ക് 2.5 – 3 ലക്ഷം രൂപയാണ് ഒരു ദിവസത്തേക്ക് നൽകേണ്ടി വരുന്നത്.  കൊച്ചിയിലും മോശമല്ല. ഫുഡ് സ്റ്റൈലിസ്റ്റുകളും ഫുഡ് ഫോട്ടോഗ്രഫർമാരും മുംബൈയിൽ നിന്നാണ് പ്രധാനമായി ഇവിടെ എത്തുന്നത്. ഒരു ഷൂട്ടിന് 4 ലക്ഷം രൂപയാണ് ചെലവ്.കളിനറി ആർട്ട്, ഫുഡ് ഫോട്ടോഗ്രഫി എന്നിവ പഠിക്കാൻ താൽപര്യമുള്ളവർക്ക് 2 ദിവസത്തെ സൗജന്യ ഫോട്ടോഗ്രഫി പഠിപ്പിക്കാൻ ദീപു സന്നദ്ധനാണ്. ദുബായിലെ തിരക്കുകൾക്കിടയിൽ നിന്നു വേണം വരേണ്ടത്.

 

ദീപുദാസ്

അറബ് രാജ്യങ്ങളിലെ ക്ലാസിക് ഫുഡ് മാഗസിനുകളിൽ കവർ പേജുകളിലും ചാനൽ ഷോകളിലും ദീപു നിറയുന്നുണ്ട്. എത്തിസലാത് ഫോട്ടോഗ്രഫി അവാർഡ്, അബുദാബി ആർട്ട് ഹബ്, റമദാൻ ഫോട്ടോ പ്രൊജക്ട് , ടൈംസ് ജേണൽ ഫോട്ടോ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു.

English Summary : Deepu Das, Food Stylist.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com