ജീവിതത്തിൽ ആദ്യമായി സമോസ കഴിച്ച ഇറ്റലിക്കാരൻ ; വൈറൽ വിഡിയോ
Mail This Article
ആദ്യമായി സമോസ കഴിച്ച ഒരു ഇറ്റലിക്കാരന്റെ റിയാക്ഷൻ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു, ‘ഇറ്റാലിയൻ ഗേൾഫ്രണ്ടിന്റെ പിതാവ് ആദ്യമായി സമോസ കഴിക്കുന്നു’ എന്നൊരു കുറിപ്പുമായി ഇന്ത്യൻ ഇറ്റാലിയൻ കപ്പിൾ എന്ന പ്രൊഫൈലിൽ നിന്നാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭക്ഷണപ്രിയരുടെ പ്രണയത്രികോണം എന്നാണു സമോസയെ ചിലർ വിശേഷിപ്പിക്കുന്നതു തന്നെ. എന്തായാലും സമോസ രുചിച്ചശേഷം കൈകൾ ഉയർത്തി സന്തോഷം പങ്കുവയ്ക്കുകയാണ് ഇറ്റലിക്കാരൻ. ഇദ്ദേഹത്തിന് ഗോൽഗാപ്പയും ടേസ്റ്റ് ചെയ്യാൻ കൊടുക്കണം എന്നാണ് ചിലർ അഭിപ്രായം കുറിച്ചിരിക്കുന്നത്.
സമോസ
പേർഷ്യൻ വാക്കായ സാൻബോസാഗിൽനിന്നാണു സമോസയ്‌ക്കു പേരു ലഭിച്ചതെന്ന് അഭിപ്രായമുണ്ട്. അറബ് രാജ്യങ്ങളിൽ സാൻബുസാഗ്, അഫ്‌ഗാനിലെ സംബൂസ, പോർചുഗലിൽ ചംബൂക എന്നിങ്ങനെയാണു സമോസയ്‌ക്കു പേര്. അതുകൊണ്ട് സമോസയുടെ ജൻമനാട് മധ്യപൂർവേഷ്യൻ രാജ്യങ്ങളിലാണെന്നു ചരിത്രകാരൻമാർ പറയുന്നു. എന്നാൽ ഇറാനിലാണു സമോസ ജനിച്ചതെന്ന വാദവും ശക്‌തമാണ്. അറേബ്യൻ നാടുകളിൽനിന്നെത്തിയ കച്ചവടക്കാരാണ് അഫ്‌ഗാനിസ്‌ഥാനിലും ഇന്ത്യയിലുമൊക്കെ സമൂസയെത്തിച്ചതെന്നു വിശ്വസിക്കപ്പെടുന്നു.
പത്താം നൂറ്റാണ്ടിലെ പ്രശസ്‌ത ഇറാനിയൻ ചിന്തകനായ അബുൽഫസൽ ബെയ്‌ഹാഖിയാണു തന്റെ താരിഖ്-ഇ-ബെയ്‌ഹാഖി എന്ന പുസ്‌തകത്തിൽ സമോസയെക്കുറിച്ച് ആദ്യം വിവരിക്കുന്നത്. ഡൽഹി സുൽത്താൻമാരുടെ ആസ്‌ഥാന കവിയായിരുന്ന അമീർ ഖുസ്രു 1300നോടടുപ്പിച്ച് എഴുതിയ ചില രേഖകളിൽ കൊട്ടാരത്തിലെ രാജകുമാരൻമാരുടെ ഇഷ്‌ട ഭക്ഷണമായിരുന്ന സമോസ എന്ന് എഴുതിച്ചേർത്തിരിക്കുന്നു. അതായത്, പത്താം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയിലാണു സമൂസ/സമോസ ഇന്ത്യയിലെത്തിയത്. 14-ാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയ ഇബ്‌നു ബതൂത തുഗ്ലക്കിന്റെ കൊട്ടാരത്തിലെ സദ്യയിൽ സമോസ വിളമ്പിയതായി വിവരിക്കുന്നു. 16-ാം നൂറ്റാണ്ടിലെഴുതിയ ഐൻ ഇ അക്‌ബാരിയിലും സമോസയെക്കുറിച്ചു പരാമർശമുണ്ട്.
English Summary : Italian man eats samosa for the first time, video shows how he reacts.