ADVERTISEMENT

അപ്പവും മുട്ടക്കറിയും പി.പി.ചിത്തരഞ്ജൻ എംഎൽഎയുടെ പരാതിയിലൂടെ ‘താര’മായപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ പൂരം. ഹോട്ടലിൽ കയറി അപ്പവും മുട്ടക്കറിയും കഴിക്കുന്നവരുടെ മുഖത്ത് ഇപ്പോൾ ഒരു നേരിയ പുഞ്ചിരി വിടരുന്നത് രുചി നന്നായതു കൊണ്ടു മാത്രമല്ല, ട്രോളുകൾ മനസ്സിലേക്കു വരുന്നതു കൊണ്ടുകൂടിയാണ്.

നാടൻ ഹോട്ടലുകളിൽ 20– 25 രൂപയാണ് മുട്ടക്കറിയുടെ വില. താറാവ് മുട്ടയാണെങ്കിൽ 5 രൂപ കൂടും. വൻകിട ഹോട്ടലുകളിൽ 50 രൂപ മുതൽ മുകളിലേക്കാണു ചാർജ്. സവാള, പച്ചമുളക്, ഇ​ഞ്ചി, വെളുത്തുള്ളി, കറിവേപ്പില, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി,ഗരം മസാല, വെളിച്ചെണ്ണ, ഉപ്പ് എന്നിവയാണു സാധാരണ മുട്ടക്കറിക്ക് ഉപയോഗിക്കുന്നതെന്നു പാമ്പാടിയിലെ ഹോട്ടൽ ന്യൂ സംഗം ഉടമ സരള തങ്കമണി പറഞ്ഞു. രുചി കൂടുതൽ തോന്നിക്കാൻ തേങ്ങാപ്പാലും ഉപയോഗിക്കുന്നു. തേങ്ങാപ്പാൽ ഉപയോഗിച്ചാൽ കറി അധിക നേരം ഇരിക്കില്ല എന്ന പ്രശ്‍നമുണ്ട്.

 

ഓർഡർ അനുസരിച്ച് ആവി പറക്കുന്ന മുട്ട റോസ്റ്റ് മുന്നിലേക്ക് എത്തിക്കുന്നതാണു വൻകിട ഹോട്ടലുകളിലെ പതിവ്. സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, വെളിച്ചെണ്ണ, തേങ്ങ ഒന്നാംപാൽ, തക്കാളി പേസ്റ്റ്, കശുവണ്ടി പേസ്റ്റ്, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, പെരുഞ്ചീരകം പൊടിച്ചത്, ഏലയ്ക്ക, ഗ്രാമ്പൂ, കുരുമുളക്, തക്കോലം, കറുവപ്പട്ട തുടങ്ങിയ ഇനങ്ങളാണ് മുട്ട റോസ്റ്റിന് ഉപയോഗിക്കുന്നതെന്നു പള്ളിക്കത്തോട് അഞ്ചാനീസ് മാളിലെ ഹവാന കിച്ചൻ ഷെഫ് വിക്‌ടർ ജോർജ് പറയുന്നു. 

 

 

ചെലവ് പലവഴി; വില കുറച്ചാൽ കച്ചവടം ഠിം!

 

ചൂടോടെയുള്ള അപ്പത്തിന് ചുട്ടു കൂട്ടിവച്ച അപ്പത്തിനെക്കാൾ വില വരും. മുട്ട റോസ്റ്റിന്റെ മസാലയിൽ അണ്ടിപ്പരിപ്പ് വരെ അരച്ചു ചേർക്കുന്നവരുണ്ട്. ഓരോ ഹോട്ടലിന്റെയും അടിസ്ഥാന സൗകര്യങ്ങളിൽ വ്യത്യാസമുണ്ടാകും. ജോലിക്കാരുടെ എണ്ണത്തിലും മറ്റു ചെലവുകളിലും വ്യത്യാസമുണ്ടാവാം. ഇതെല്ലാം ഉൽപന്നത്തിന്റെ വിലയിലും‍ പ്രതിഫലിക്കും. അതിനാൽ, ഭക്ഷണം ഏകീകൃത വിലയിൽ തളച്ചിടാൻ കഴിയില്ലെന്നതാണു സത്യം.

 

ഒരു സാധാരണ റസ്റ്ററന്റ് മുതലാളി പറയുന്നു  

 

ഓർഡർ എടുത്ത ശേഷം ചൂടോടെ അപ്പം ചുട്ടുകൊടുക്കണമെങ്കിൽ ഒരു അപ്പത്തിന് 6 രൂപയ്ക്കു മുകളിൽ ചെലവു വരും. ഒരു ജോലിക്കാരനെ ഇതിനു വേണ്ടി മാത്രമായി നിർത്തണം. ഇയാൾക്കു 900 രൂപ കൂലി കൊടുക്കണം. ഗ്യാസിന് ഇന്നത്തെ വില 2160 രൂപയാണ്. ഒരു മുട്ടയ്ക്ക് 5.50 രൂപയാണു വില. സവാളയ്ക്കും മസാലയ്ക്കുമെല്ലാം കൂടി 20 രൂപയ്ക്കു മേലെ. 2 അപ്പവും ഒരു മുട്ടക്കറിക്കും ഇങ്ങനെ 32 രൂപയോളം ചെലവു വരും. 50 രൂപ ഉപഭോക്താവിൽ നിന്നു വാങ്ങിയാൽ കിട്ടുന്ന 18 രൂപയിൽ നിന്നു കറന്റ് ചാർജ് മുതൽ എല്ലാ ചെലവുകളും കണ്ടെത്തി ലാഭവും ഉണ്ടാക്കിയാലേ പിടിച്ചുനിൽക്കാൻ കഴിയു.   5 അപ്പവും 2 മുട്ടക്കറിയും ഉണ്ടാക്കാൻ 70 രൂപയോളം ചെലവുണ്ട്.110 രൂപ വാങ്ങിയാൽത്തന്നെ 40 രൂപയിൽ നിന്നു ലാഭവും മറ്റു ചെലവുകളും കിട്ടണം.

 

എസി റസ്റ്ററന്റ്

ഒരു എസി റസ്റ്ററന്റിൽ അപ്പത്തിനും മുട്ടക്കറിക്കുമുള്ള സാധാരണ ചെലവുകൾക്കു പുറമേ വൈദ്യുതി ബില്ലും മറ്റു പരിപാലന ചെലവുകളും ഉൾപ്പെടുന്നു.  സാധാരണ ഹോട്ടലിനും എസി റസ്റ്ററന്റുകൾക്കും 5 ശതമാനമാണ് ജിഎസ്ടി.

 

സ്റ്റാർ റേറ്റഡ് റസ്റ്ററന്റ്സ്

ആഡംബര സൗകര്യങ്ങളാണ് ഒരു സ്റ്റാർ റേറ്റഡ് ഹോട്ടലിലുണ്ടാവുക. 18 % ജിഎസ്ടിയാണു ഭക്ഷണത്തിന്. മറ്റു പല ചെലവുകളും  ഷെഫുമാരുടെ ശമ്പളവും കൂടിയാകുമ്പോൾ സാധാരണക്കാരനു താങ്ങാനാവാത്ത വിലയിലായിരിക്കും ഈ ഹോട്ടലുകളിലെ ഭക്ഷണത്തിന്. 

 

English Summary : Restaurant that served costly breakfast to MLA reduces rates for 'appam', egg roast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com