ADVERTISEMENT

ലോകമാകെ ഇന്ന് ചക്കദിനമായി ആഘോഷിക്കുമ്പോൾ കേരളത്തിൽ രൂപമെടുത്ത ഒരു ചക്കക്കൂട്ടം ഇന്നു മുതൽ നടപ്പാക്കാനൊരുങ്ങുന്നൊരു പ്രതിജ്ഞയുണ്ട്–കേരളത്തിൽ ഇനിയൊരു ചക്കയും പാഴാകാൻ അനുവദിക്കില്ല. അതിനുള്ള തീവ്രപരിശ്രമങ്ങൾക്കാണ് ഒരു കൂട്ടം ചക്ക സ്നേഹികൾ ഇന്നു തുടക്കം കുറിക്കുന്നത്. കാരണം കേരളത്തിൽ ഇത്രയേറെ പാഴാക്കുന്നൊരു ഭക്ഷ്യവസ്തുവില്ലെന്ന് ഉറപ്പിച്ചു പറയാനാകും. ചക്ക എല്ലാവർക്കും വേണം. പക്ഷെ പ്ലാവിനെയോ അതിൽ കായ്ക്കുന്ന ചക്കയെയോ വേണ്ടും വിധം സംരക്ഷിക്കാൻ മലയാളിക്ക് അശേഷം താൽപര്യമില്ലെന്നതാണ് യാഥാർഥ്യം. അതിനാൽ കേരളമെങ്ങും കാണുന്ന കാഴ്ച നിറയെ ചക്ക കായ്ക്കുന്നതും അവയെല്ലാം പാഴായിപ്പോകുന്നതുമാണ്. അതിനൊരു പരിഹാരമാണ് ചക്കപ്രേമികളുടെ കൂട്ടായ്മയിൽ ഇന്നാരംഭിക്കുന്നത്. ചക്ക ഇന്ന് ബംഗ്ലാദേശ്, ശ്രീലങ്ക, എന്നീ രാജ്യങ്ങളുടെയും കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെയം ഔദ്യോഗിക പഴമാണ്. 2016 മുതല്‍ ജൂലൈ 4 ലോക ചക്കദിനമായി ആഘോഷിച്ചു വരുന്നു.

 

chakka-biryani

എന്താണ് ചക്കക്കൂട്ടം

 

അടുത്ത കാലത്ത് നടി നയൻതാരയുടെ വിവാഹസൽക്കാരത്തിൽ ചക്കബിരിയാണിയായിരുന്നു പ്രത്യേക ഭക്ഷണം എന്ന വാർത്തയിലൂടെയാണ് ചക്ക വീണ്ടും കേരളത്തിൽ ചർച്ചയായതെങ്കിൽ കേരളത്തിലെ ചക്കപ്രേമികളുടെ ഒരു വാട്സാപ് ഗ്രൂപ്പിൽ അതൊരു സംഭവമേ അല്ലായിരുന്നു. കാരണം ബിരിയാണിക്കു പറമേ നൂറുകണക്കിന് വിഭവങ്ങൾ ചക്കയിൽനിന്നുണ്ടാക്കി ദിവസേന ഗ്രൂപ്പിൽ‌ പങ്കുവയ്ക്കുന്നവർക്കിടയിൽ ബിരിയാണിക്കെന്തു പ്രത്യേക കൗതുകം? ലോകത്ത് മറ്റൊരിടത്തും കാണില്ല ഇതുപോലൊരു വാട്സാപ് കൂട്ടം. അതാണ് ചക്കക്കൂട്ടം. ഇന്ന് ലോകമാകെ ചക്കദിനമായി ആഘോഷിക്കുമ്പോൾ കേരളത്തിലെ ഈ ചക്കക്കൂട്ടത്തിന് പറയാനുണ്ട് ഏറെ കൗതുകങ്ങളും സവിശേഷതകളും. എറണാകുളം സ്വദേശി അനിൽ ജോസിന്റെ നേതൃത്വത്തിൽ 2018ൽ ആരംഭിച്ച ചർച്ചകളാണ് ഇത്തരമൊരു വാട്സാപ് ഗ്രൂപ്പിന്റെ പിറവിക്കു പ്രേരകമായത്. എറണാകുളം കാക്കനാട്ടു സ്ഥിരതാമസമാക്കിയ പാലക്കാട് മണ്ണാർക്കാട് സ്വദേശി മോഹൻദാസുമായി 2018ലുണ്ടായ സംഭാഷണത്തില്‍ നിന്നാണ് ചക്കക്കൂട്ടം ഗ്രൂപ്പിന്റെ പിറവിയെന്ന് അനിൽജോസ് ഓർമിക്കുന്നു. പ്ലാവില്‍ നിന്നും ചക്കകള്‍ നിലത്തു വീണു പോകുന്നതിനാല്‍, പറമ്പ് വൃത്തികേടാകുന്നതിനു പരിഹാരമുണ്ടോ എന്നാ മോഹൻദാസിന്റെ ചോദ്യത്തിനുത്തരമായാണ് 2019ൽ ചക്കക്കൂട്ടം വാട്സാപ് ഗ്രൂപ്പ് തുടങ്ങിയത്. പിന്നീട് സാമൂഹിക മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ അറിഞ്ഞ്, തമ്മില്‍ പരിചയമില്ലാത്ത ഇരുപതോളം പേര്‍ മോഹൻദാസിന്റെ കാക്കനാട്ടെ വീട്ടില്‍ ഒരുമിച്ചു കൂടുകയും, ചക്ക ഇടുകയും, പങ്കുവച്ചു തിന്നുകയും ചെയ്തു. ഇതു മനോരമയിൽ വാർത്തയായതോടെ വിവരമറിഞ്ഞു കൂടുതൽ പേർ ഗ്രൂപ്പിലേക്കെത്തി. 

chakka

ഗ്രൂപ്പ് വളർന്നതോടെ എല്ലാ ആഴ്ചയും എവിടെയെങ്കിലും ഒരു ചക്കക്കൂട്ടം ഉണ്ടായിത്തുടങ്ങി. കൊല്ലത്തു ചന്ദനത്തോപ്പിലും, കോട്ടയത്തു ചാലുകുന്നിലും, പാലക്കാട് പറളിയിലും, തൃശൂര്‍ മാളയിലും, കൂടിയശേഷം കോഴിക്കോട് രാമനാട്ടുകരയില്‍ എത്തിയപ്പോള്‍ കൂട്ടായ്മയിലേക്കെത്തുന്നവരുടെ എണ്ണം ഇരുനൂറോളമായി വളർന്നു. തിരുവനന്തപുരത്തു നിന്നും കാസർകോടുനിന്നും പോലും ആളുകള്‍ സ്ഥിരമായി പങ്കെടുക്കാന്‍ എത്തിത്തുടങ്ങി. ഈ കൂട്ടായ്മകളിൽ പച്ചച്ചക്ക പല വിഭവങ്ങളായി രൂപപ്പെട്ടു. ചക്കക്കുരു പായസമായും മിഠായിയായും പരീക്ഷിക്കപ്പെട്ടു. ചക്കച്ചവിണിയും ചക്കമടലും തീന്മേശയില്‍ പുതിയ രുചികളായി. നാടന്‍ പാട്ടും പഴഞ്ചൊല്ലുകളും സൗഹൃദങ്ങളുമായി ചക്കക്കൂട്ടം വളരുകയായിരുന്നു. വളർ‌ന്നുവളർന്ന് ഇന്ന് ചക്കക്കൂട്ടം വാട്സാപ് സംഘം നാലാമത്തെ ഗ്രൂപ്പിലേക്കു കടന്നു. ചക്കക്കൂട്ടം ഗ്രൂപ്പിന്റെ അഡ്മിൻ ആർ.അശോക് ആണ്. 

 

ചക്കയിൽ തുറക്കാനിരിക്കുന്നത് 6 ലക്ഷം കോടി രൂപയുടെ വൻവിപണി സാധ്യത

 

ചക്കക്കൂട്ടത്തിന്റെ പക്കലുള്ള ചക്കവിവരങ്ങൾ കേൾക്കൂ; ഓരോ വർഷവും കേരളത്തില്‍ ഉൽപാദിപ്പിക്കുന്നത് ഏകദേശം 33,000 കോടി രൂപ വില മതിക്കുന്ന ചക്കയാണ്. 2019 വരെ അതില്‍ ഏകദേശം 25% മാത്രമാണ് ഏതെങ്കിലും വിധത്തില്‍ ഉപയോഗിച്ചിരുന്നത്. അതില്‍ തന്നെ മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റിയിരുന്നത് വെറും 10% മാത്രമായിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ സമയത്ത് ചക്കയുടെ ഉപഭോഗം 35% ആയി ഉയർന്നു. ഇപ്പോള്‍ മൂല്യവർധിത ഉൽപന്നങ്ങളുടെ പങ്ക് 25 % ആയി ഉയർന്നിട്ടുമുണ്ട്. നിസാരമായി നാം ഉപേക്ഷിക്കുന്ന ഈ ചക്ക മൂല്യവർധിത ഉൽപന്നങ്ങളാക്കിയാൽ കേരളത്തിനു മുന്നിൽ തുറക്കാനിരിക്കുന്നത് ഏകദേശം 6 ലക്ഷം കോടി രൂപയുടെ വൻവിപണി സാധ്യതകളാണ്. നമുക്ക് പരിചിതമായ ചക്കയുടെ രുചിക്കപ്പുറം ഇപ്പോള്‍ ചക്കയുടെ ഔഷധമൂല്യവും വലിയ ചർച്ചയാകുമ്പോള്‍, നമ്മള്‍ ഉണർന്നേ തീരു. ഇപ്പോള്‍, ലോകത്തിലെ ഇരുപതോളം രാജ്യങ്ങള്‍ ചക്കയില്‍ വളരെ വിപുലമായ ഗവേഷണങ്ങളില്‍ ഏർപ്പെട്ടിരിക്കുന്നതും, ഇന്ത്യയിലെ ചില സർവകലാശാലകള്‍ ചക്കയെ ശ്രദ്ധിക്കുന്നതും ശ്രദ്ധേയമായ മുന്നേറ്റങ്ങളാണ്. 

 

ചക്കക്കൂട്ടം കമ്പനി

 

കോവിഡ് കാലത്ത് മറ്റു പ്രവർത്തനങ്ങൾ നിർജീവമായിരുന്നുവെങ്കിലും ഗ്രൂപ്പ് മറ്റൊരു രീതിയിൽ വളരുകയായിരുന്നു. ഏതാനും പേർ ചേർന്ന് ചക്കക്കൂട്ടം എന്ന പേരിൽ ഒരു കമ്പനിക്കു തുടക്കമിട്ടു. 7 പേർ ചേർന്ന് റജിസ്റ്റർ ചെയ്ത ചക്കക്കൂട്ടം ഇന്റർനാ‍ഷനല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി 60 ലക്ഷത്തോളം രൂപ മുടക്കി യന്ത്രങ്ങൾ സ്ഥാപിച്ച് ചക്കയിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങൾ ഉൽപാദിപ്പിച്ച് വിപണിയിലിറങ്ങിക്കഴിഞ്ഞു. ഇന്നലെ കോയമ്പത്തൂരിൽ സമാപിച്ച മേളയിൽ മുഴുവൻ ഉൽപന്നങ്ങളും വിൽക്കാനായി എന്നതാണ് ഈ കമ്പനിയുടെ ഒടുവിലെ ബാലൻസ് ഷീറ്റ്. ഇതിനകം പന്ത്രണ്ടോളം ഉൽപന്നങ്ങളാണ് വിപണിയിലെത്തിച്ചതെങ്കിൽ പത്തോളം ഉൽപന്നങ്ങൾ അണിയറയിലൊരുങ്ങിക്കൊണ്ടിരിക്കുകയുമാണ്.

കോവിഡിന്റെ സമയത്ത് ചക്കക്കൂട്ടം വാട്സാപ് ഗ്രൂപ്പിലെ സംരംഭകര്‍ ഉണർന്നതാണ് ‘ചക്കക്കൂട്ടം ഇന്റർനാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ്’ രാജ്യാന്തര കമ്പനിയുടെ പിറവിക്ക് വഴിയൊരുക്കിയത്. സീസണുകളില്‍ മാത്രം ലഭിക്കുന്ന ചക്കയെ ജലാംശം വലിച്ചു കളഞ്ഞു, ഡീ ഹൈഡ്രൈറ്റ് ചെയ്തും, വളരെ കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കുന്ന ഡീപ്പ് ഫ്രീസിംഗ് വഴിയും വർഷം മുഴുവന്‍ വിദേശ മാർക്കറ്റുകളില്‍ ഉൾപ്പടെ ലഭ്യമാക്കുന്ന ഉൽപന്നങ്ങളായി ചക്കക്കൂട്ടം വിപണിയിലെത്തിച്ചുകഴിഞ്ഞു. 10 ശതമാനത്തിൽതാഴെ എണ്ണയുടെ അംശമുള്ള ചക്ക ചിപ്സുകളും ഹലുവയും, ഇടിച്ചക്കയില്‍ നിന്നുണ്ടാക്കുന്ന ബിരിയാണിയുമെല്ലാം ഉപഭോക്താക്കളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 

എറണാകുളം ജില്ലയിലെ പട്ടിമറ്റത്ത് 4,000 ചതുരശ്ര അടിയുള്ള ഫാക്ടറിയില്‍ നിന്നാണ് ഉൽപാദനം. ഏകദേശം ആയിരം കിലോ ചക്ക ഇവിടെ ദിവസവും ഉൽപന്നങ്ങളാക്കി മാറ്റുന്നു. അടുത്ത പടിയായി, കേരളത്തിലെ വ്യത്യസ്ത ഇടങ്ങളില്‍ ഉള്ള ചെറുകിട സംരംഭങ്ങളില്‍ നിന്ന് പകുതി സംസ്കരിച്ച ചക്ക പട്ടിമറ്റത്തെത്തിച്ചു ഗുണനിലവാരമുള്ള ഉൽപന്നങ്ങളാക്കാനും ലക്ഷ്യമിടുന്നു. മൂന്നാമത്തെ ഘട്ടമായി ചക്കച്ചുളയുടെ വ്യത്യസ്ത ഉൽപന്നങ്ങൾക്കു പുറമേ ചുള ഒഴികെയുള്ള ഭാഗങ്ങളില്‍ നിന്നുള്ള ഉൽപന്നങ്ങളിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. 

 

ഈ വർഷത്തെ കർമപദ്ധതി

 

ആറു വിഭാഗത്തിലുള്ളവരെ ചേർത്താണ് ചക്കയെ സംരക്ഷിക്കാൻ പദ്ധതി തയാറാക്കിയിരിക്കുന്നത്. 1. കായ്ക്കുന്ന പ്ലാവ് ഉളളവർ, 2. ചക്ക വീടുകളിൽനിന്ന് വാങ്ങി വിൽക്കുന്ന ഇടത്തരം കച്ചവടക്കാർ, 3. ചക്കയിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കുന്നവർ, 4. ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്നവർ, 5. ചക്ക ഉൽപന്നങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ, 6. ചക്കയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ നിർമിക്കുന്നവർ എന്നിവരുടെ കൂട്ടായ്മ സജീവമാക്കിയാണ് ഇനിയൊരു ചക്കയും പാഴാക്കാൻ അനുവദിക്കില്ലെന്ന പ്രതിജ്ഞ നടപ്പാക്കാൻ ചക്കക്കൂട്ടം തയാറെടുക്കുന്നത്. 

 

കർഷക കൂട്ടായ്മ ലക്ഷ്യമിട്ട് 21 ഇന പരിപാടി

 

ധാരാളമായി നഷ്ടപ്പെട്ടു പോകുന്ന ചക്കകളെ ഓർത്ത് വിഷമിക്കുന്ന കേരളത്തിലെ ഓരോ കർഷകനെയും ഒരുമിച്ചു ചേർക്കാനാണ് ചക്കക്കൂട്ടം ഗ്രൂപ്പ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഇതിനായി 21 ഇന പരിപാടിയും ആവിഷ്കരിച്ചിട്ടുണ്ട്. ഈ വിഷയങ്ങളില്‍ താൽപര്യമുള്ളവർക്ക് അതിനായി ഒത്തുചേരാനാഗ്രഹിക്കുന്നവർക്ക് ഈ ഗ്രൂപ്പുമായി ബന്ധപ്പെടാം : 9847056294

1. കേരളത്തിലെ ഒരു ചക്ക പോലും ഉപയോഗിക്കാനാവാതെ നഷ്ടപ്പെടരുത്.
2. കർഷക്കർക്ക് ന്യായമായ വില ലഭിക്കണം.
3. കച്ചവടക്കാർക്ക് എവിടെയാണ് ചക്ക ഉള്ളത് എന്ന് മനസ്സിലാകണം.
4. പ്ലാവില്‍ കയറുന്നവരെ മാന്യമായ വേതനത്തില്‍ എല്ലാവർക്കും ലഭ്യമാകണം.
5. ചക്ക നേരിട്ട് കഴിക്കാന്‍ വേണ്ടിയുള്ളവർക്ക് ന്യായവിലയ്ക്ക് അവ ലഭ്യമാകണം.
6. പരമാവധി ചക്കകളെ മൂല്യവർധിത ഉൽപന്നങ്ങള്‍ ആക്കി മാറ്റാനുള്ള പരിശീലനം സ്ഥല, കാല പരിമിതി ഇല്ലാതെ, താൽപര്യമുള്ളവർക്കെല്ലാം ലഭ്യമാകണം.
7. മൂല്യവർധിത ഉൽപന്നങ്ങളാക്കുന്നവർക്ക് അസംസ്കൃത വസ്തുക്കള്‍ സ്ഥല, കാല പരിമിതി ഇല്ലാതെ മാന്യമായ വിലക്ക് ആവശ്യാനുസരണം ലഭ്യമാകണം.
8. വ്യത്യസ്ത പാകത്തിലുള്ള ചക്ക ഏറ്റവും ഉൽപാദനക്ഷമമായ രീതിയില്‍, വിളവെടുക്കാനുള്ള പരിശീലനം ലഭ്യമാകണം.
9. ഉയരത്തിലുള്ള ചക്കകൾ വിളവെടുക്കാനുള്ള ഉപകരണങ്ങള്‍ വികസിപ്പിക്കണം.
10. എളുപ്പത്തില്‍ വിളവെടുക്കാന്‍ പറ്റുന്ന രീതിയില്‍ പ്ലാവില്‍ ചക്കകള്‍ ഉണ്ടാകാനുള്ള മാർഗങ്ങള്‍ ഉണ്ടെങ്കില്‍, അത്തരം അറിവുകള്‍ പരീക്ഷിക്കാനും, പരിശീലിപ്പിക്കാനും സൗകര്യം വേണം.
11. മികച്ച ഗുണമേന്മയുള്ള പ്ലാവിന്‍ തൈകള്‍ ലഭ്യമാകണം.
12. മികച്ച വിളവു ലഭിക്കാനുള്ള പരിശീലനം ലഭ്യമാകണം.
13. മൂല്യവർധിത ഉൽപന്നങ്ങള്‍ വിൽക്കുന്ന കച്ചവടക്കാർക്ക് ആവശ്യത്തിനനുസരിച്ച്, മാന്യമായ ലാഭം കിട്ടുന്ന രീതിയില്‍, മിതമായ വിലയില്‍ വിതരണം ഉണ്ടാകണം.
14. ചക്കയുടെ പാകം അനുസരിച്ചും, തരം അനുസരിച്ചും, അനുയോജ്യമായ ഉൽപന്നങ്ങളാക്കാനുള്ള പരിശീലനം ലഭ്യമാകണം.
15. ചക്കയുടെ ഗുണ-ദോഷഫലങ്ങളെക്കുറിച്ച്, ശരിയായതും, ശാസ്ത്രീയമായതുമായ ഗവേഷണങ്ങള്‍ ഏകോപിപ്പിക്കണം.
16. ചക്ക ഉപയോഗിച്ചുള്ള കൂടുതല്‍ വിഭവങ്ങള്‍ പരീക്ഷിക്കാനും, ഉൽപാദകർക്ക് സാങ്കേതികത കൈമാറ്റം ചെയ്യാനും സംവിധാനം ഉണ്ടാകണം
17. പുതിയ തലമുറയിലെ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന പുതിയ വിഭവങ്ങള്‍ തയാറാക്കണം
18. ചക്കയും, മൂല്യവർധിത ഉൽപന്നങ്ങളും, ഇന്ത്യക്കകത്തും, പുറത്തുമുള്ള മലയാളികൾക്ക് മാന്യമായ വിലക്ക് ലഭ്യമാക്കണം.
19. ചക്കയും മൂല്യവർധിത ഉൽ‌പന്നങ്ങളും, മറ്റു രാജ്യക്കാർക്കും ഇഷ്ടമാകുന്ന രീതിയിലുള്ള ഉൽപന്നങ്ങളാക്കാന്‍ ശ്രമിക്കണം.
20. ചക്കയും ഉൽപന്നങ്ങളും വിൽക്കാനായി ചൂഷണം ഇല്ലാത്ത പരസ്യങ്ങള്‍ ഉണ്ടാക്കാന്‍ നിയമങ്ങള്‍ ശക്തിപ്പെടണം.
21. ചക്കയുമായി ബന്ധപ്പെട്ട തൊഴിലുകളിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കണം.

English Summary : 4th July, Celebrate international Jackfruit day!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com