ADVERTISEMENT

സ്വീഡിഷ് മീറ്റ്ബോളിനും ഇറ്റാലിയൻ പിത്‌സയ്ക്കും ക്ഷാമമില്ലാത്ത ബെംഗളൂരു നഗരത്തിൽ കുടംപുളിയിട്ട മീൻകറിയോ വാഴയിലയിൽ പൊള്ളിച്ച കരിമീനോ കഴിക്കണമെന്ന് ആഗ്രഹം തോന്നിയാൽ ഇത്തിരി അലയേണ്ടി വരും. തനി നാടൻ വിഭവങ്ങൾക്കായുള്ള അന്വേഷണത്തിനൊടുവിൽ മലയാളി ചെന്നെത്തുന്ന ഒരിടമുണ്ട്. കഴിഞ്ഞ 20 വർഷമായി ഡൊംലൂരിൽ പ്രവർത്തിക്കുന്ന കേരള പവിലിയൻ ഹോട്ടലിൽ. ഒട്ടേറെ മലയാളി യുവാക്കൾ ജോലി ചെയ്യുന്ന ഡൊംലൂരിലെ ഐടി കമ്പനികളിൽ നിന്നുള്ളവരാണ് ഇവിടത്തെ പ്രധാന കസ്റ്റമേഴ്സ്. വാരാന്ത്യങ്ങളിൽ കുടുംബസമേതം എത്തുന്നവരും ഒട്ടേറെ.

 

2002ൽ ഡൊംലൂർ ബസ് സ്റ്റാൻഡിന് സമീപത്ത് ആരംഭിച്ച ഹോട്ടലിൽ ഉച്ചനേരത്ത് ഫിഷ് കറി മീൽസ് കഴിക്കാൻ തിരക്കാണ്. മലയാളക്കരയുടെ തെക്കും വടക്കും നിന്നുള്ളവർക്ക് സ്വീകാര്യമായ രീതിയിലാണ് വിഭവങ്ങൾ ഒരുക്കുന്നതെന്ന് ഹോട്ടൽ ഉടമ മലപ്പുറം കോട്ടക്കൽ സ്വദേശി ശരത് കുമാർ പറഞ്ഞു.

 

ഫിഷ് കറി മീൽസിന് പുറമേ വെജ്, ചിക്കൻകറി, സ്പെഷൽ മീൽസും ഇവിടെ ലഭിക്കും. രാവിലെ പുട്ട്, അപ്പം, ഇടിയപ്പം, ദോശ വിഭവങ്ങൾ എന്നിവയ്ക്കൊപ്പം സമോവർ ചായയും റെഡ്ഡി.

 

വൈകിട്ട് പഴംപൊരി, ഉണ്ണിയപ്പം, വെട്ടുകേക്ക്, പരിപ്പുവട തുടങ്ങി നാലുമണി പലഹാരങ്ങളും സുലഭം. 

ഇവ വെളിച്ചെണ്ണയിലാണ് തയാറാക്കുന്നതെന്ന് മുഖ്യ പാചകക്കാരൻ കൂടിയായ ഒറ്റപ്പാലം സ്വദേശി രതീഷ് പറഞ്ഞു. കുത്തരി മുതൽ പഴംപൊരിക്കുള്ള നേന്ത്രപ്പഴം വരെ നാട്ടിൽ നിന്നാണു വരുത്തുന്നത്. 

 

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ഇത്തവണ ഓണസദ്യ കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് കേരള പവിലിയൻ.
 

English Summary : Kerala Pavilion Restaurant at Domlur makes sure one has a great food experience by offering highly palatable food.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com