ADVERTISEMENT

തീൻമേശയിൽ ആവി പറക്കുന്ന ‘കുഴിമന്തി’ ചർച്ചകളിലെ ‘ഹോട്ട് ഡിഷ്’ ആയിരുന്നു കഴിഞ്ഞയാഴ്ച. വിഭവങ്ങളും പേരുകളും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുമായിരുന്നു വിവാദത്തിനു കാരണം. യാത്രയ്ക്കിടെ പരിചയപ്പെട്ടതും രുചിച്ചു നോക്കിയതുമായ വിഭവങ്ങളുടെ പേരിലെ കൗതുകം ഓർത്തെടുക്കുകയാണ് ഫുഡ്‌ എൻ ട്രാവൽ ബൈ എബിൻ ജോസ് എന്ന ചാനലിലൂടെ പ്രശസ്തനായ യുട്യൂബർ എബിൻ ജോസ്.

 

മാറിപ്പോകരുത്, ഇത് തുപ്പ ദോശ

മംഗളൂരുവിൽ പോയപ്പോൾ പ്രോൺസ് ഗീ റോസ്റ്റ് ഓർഡർ ചെയ്തു. നെയ്റോസ്റ്റ് അല്ലെങ്കിൽ മസാല ദോശ പോലെ ഉള്ളിൽ മസാലയ്ക്കു പകരം ചെമ്മീൻ നിറച്ച എന്തെങ്കിലും വിഭവമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഓർഡർ ചെയ്തത്. കിട്ടിയതോ, പ്രത്യേക മസാല പുരട്ടിയ ചെമ്മീൻ നെയ്യിൽ റോസ്റ്റ് ചെയ്തെടുത്ത ഒരു വിഭവം. ക്രാബ് ഗീ റോസ്റ്റും ഇവിടെയുണ്ടായിരുന്നു.

 

കാസർകോട് ഭാഗത്തു പോയാൽ തുപ്പ ദോശ എന്ന വിഭവമുണ്ട്. തുപ്പ എന്നാൽ നെയ് എന്നാണ് ആ ഭാഗത്ത് അർഥം. 

 

കോഴിക്കാൽ കിട്ടും, കോഴിയുടേതല്ല

തലശ്ശരിയിലും കണ്ണൂരിലും തട്ടുകടകളിൽ കിട്ടുന്ന വിഭവമാണ് കോഴിക്കാല്. പക്ഷേ വിഭവം മുൻപിലെത്തുമ്പോൾ അബദ്ധം മനസിലാകും. കോഴിക്കോലോ കോഴി ഇറച്ചിയോ അല്ല. നമ്മുടെ സ്വന്തം കപ്പ ഫിംഗർചിപ്സ് മാതൃകയിൽ അരിഞ്ഞെടുത്തു മാവിൽ മുക്കി എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുന്ന വിഭവമാണ് ഈ കോഴിക്കാല്. കൊഴുക്കട്ട എന്നു കേട്ടാൽ ആദ്യം ഓർമ വരുന്നതു മധുരം നിറച്ച വിഭവമാണ്. എന്നാൽ, മലബാർ ഭാഗത്ത് എത്തുമ്പോൾ മസാല നിറച്ചും ചിക്കൻ നിറച്ചുമാകും കൊഴുക്കട്ട പ്രത്യക്ഷപ്പെടുക. കണ്ണൂർ, വയനാട് ഭാഗങ്ങളിൽ കോഴിയടകളും സുലഭമാണ്.

 

സ്പാം മെസേജ് അല്ല

സൊമാലിയയിൽ ചെന്നാൽ ‘സ്പാം’ എന്ന പേരിൽ ടിന്നിൽ അടച്ച മാംസവിഭവം കിട്ടും. പേരു കേട്ടപ്പോൾ ആദ്യം ഓർമയിൽ വന്നത് സ്പാം മെസേജ്, മെയിൽ എന്നിങ്ങനെയാണ്. എന്നാൽ ഈ സ്പാമുകൾ പ്രചാരത്തിലാകുന്നതിനു മുൻപേ സൊമാലിയയിലെ സ്പാം വിഭവം പ്രചാരത്തിലുണ്ടെന്നാണു സുഹൃത്ത് പറഞ്ഞത്. സ്പൈസ്ഡ് ഹാം എന്നതിന്റെ ചുരുക്കെഴുത്താകാം സ്പാം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

 

റോസാപ്പൂവല്ല, ചിക്കൻ ചാറ് 

ഗോവയിലെ റോസ് ഓംലറ്റ് കഴിക്കണെന്നു മിക്കവരും പറയാറുണ്ട്. റോസാപ്പൂവിന്റെ ഇതളോ അതിന്റെ മണമോ മറ്റോ പ്രതീക്ഷിച്ച് ഈ വിഭവം ഓർഡർ ചെയ്താൽ നിരാശയാകും ഫലം. രസം അല്ലെങ്കിൽ ചാറ് എന്ന അർഥത്തിലാണ് അവർ രോസ് എന്ന് പ്രയോഗിക്കുന്നത്. ഇതാണ് നമ്മൾ റോസ് എന്നു കേൾക്കുന്നത്. ചിക്കൻ കറിയുടെയോ ബീഫ് കറിയുടെയോ ചാറു പുരട്ടിയ ഓംലറ്റാണ് റോസ് ഓംലറ്റ്. ഡൽഹിയിൽ ഒരിനം മട്ടൺ ചാപ്സ് കിട്ടും. എരിവും പുളിയുമുള്ള ഈ ചാപ്സ് അറിയില്ലെങ്കിലും പേരു നമ്മിൽ പലർക്കും പരിചിതമാണ്– സണ്ണി ലിയോൺ.

Content Summary: Is there a match between the names of the dishes and the taste?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com