ADVERTISEMENT

തീരവാസികൾക്കൊരു സ്വഭാവമുണ്ട്. അവർ കഴിക്കുന്നതെല്ലാം വിരുന്നുകാർക്കും കൊടുക്കും. അതിലെന്താണു കുഴപ്പം എന്നു ചോദിക്കാവുന്നതാണ്. കുഴപ്പം അതിലല്ല. താറാവുപോലുള്ള വിഭവങ്ങൾ നൽകി സൽക്കരിക്കുന്നതിലാണ്. താറാവു മാത്രമല്ല, തിളപ്പിച്ച മീനും മറ്റു നാട്ടുകാർക്കു പിടിക്കില്ല. താറാവു നിറയെ എല്ലല്ലേ എന്നാണു വിമർശകരുടെ ഒരു ചോദ്യം. മറ്റൊരു ബുദ്ധിമുട്ട് താറാവു കറിക്കു താറാവിന്റെ മണമുണ്ടാകും എന്നതാണ്. തിളപ്പിച്ച മീനിനോ? അയ്യേ, മുളകിന്റെ ചുവപ്പില്ല, തേങ്ങയുടെ കൊഴുപ്പില്ല... 

തീരവാസികളുടെ താറാവും തിളപ്പിച്ച മീനും മേൽപ്പറഞ്ഞ ബുദ്ധിമുട്ടുകളൊക്കെ പരിഹരിച്ച് അവതരിപ്പിക്കുന്ന സ്ഥലമുണ്ട്. ദേശീയപാത ബൈപാസിൽ പാലാരിവട്ടത്തിനും ഇടപ്പള്ളിക്കുമിടയിൽ ഹോട്ടൽ ഹൈവേ ഗാർഡൻ. അവിടെ പുൽത്തകിടിയോടു ചേർന്നു കെട്ടുവള്ളം ഭക്ഷണശാല. ഷെഫ് എബിൻ കാന്താരിത്താറാവും തിളപ്പിച്ച കരിമീനും ഒരുക്കി കാത്തിരിക്കുന്നുണ്ടാകും.

 

കരിമീൻ തിളപ്പിച്ചതു കൊച്ചിക്കാർക്കു പുതുമയല്ലായിരിക്കാം. പക്ഷേ, മൂവാറ്റുപുഴക്കാരൻ ഷെഫ് അതിൽ ചില പുതുമകൾ കൊണ്ടുവന്നിട്ടുണ്ട്. അധികം ചാറില്ല എന്നുപറഞ്ഞാൽ പൂർണമായി ശരിയല്ല. കുറുകിയ ചാറ്. അതിൽ പച്ചമുളകും വേപ്പിലയുമെല്ലാം കലർന്നിട്ടുണ്ട്. നേരിയ പുളി. വിനാഗിരിയുടെ വിദ്യയാണ്. തക്കാളി ചേർത്തതല്ല. വിനാഗിരി വേണ്ട എന്നുള്ളവർക്കു കുടമ്പുളി ചേർത്തുകൊടുക്കാമെന്നു ഷെഫ് പറയുന്നു. വിടർത്തിയ കൈപ്പത്തിയേക്കാൾ വലിയ കരിമീനാണു കെട്ടുവള്ളം ഭക്ഷണശാലയിലേത്. കടമക്കുടി, വരാപ്പുഴ മേഖലകളിൽനിന്നു പിടിച്ചത്. കഴിച്ചുനോക്കണം, സൂക്ഷിച്ച്, മുള്ളുകൊള്ളാതെ. തിളപ്പിച്ച കരിമീനിന്റെ ബ്യൂട്ടി എന്താണെന്നുവച്ചാൽ കറിക്കൂട്ടിൽ മീൻരുചി മറഞ്ഞുപോകുന്നില്ല എന്നതാണ്. മീൻരുചി എരിവിന്റെയും പുളിയുടെയും അകമ്പടിയിൽ ഞെളിഞ്ഞു നിൽക്കുന്നു.

 

കാന്താരിത്താറാവു കറി അതിമനോഹരമാണ്. കാന്താരി ഇരട്ട വേഷത്തിലാണ്. അരപ്പായും മുഴുവനോടെയും. കടിക്കേണ്ടവർക്കു കടിക്കാം, നുണയേണ്ടവർക്കു നുണയാം. കാന്താരി തനിച്ചല്ലല്ലോ. മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഇഞ്ചി–വെളുത്തുള്ളി അരപ്പ് എന്നിവയിൽ ചേർന്നു കിടിക്കുകയാണ്. പിന്നെ കുറച്ചു തക്കാളിയും വഴറ്റിച്ചേർത്തിട്ടുണ്ട്. ഇതിൽക്കിടന്നു വെന്തു പാകമായ താറാവുകഷണങ്ങൾക്കു ചിലർ പരാതിപ്പെടുന്നതുപോലെ ‘മുശുക്കുമണം’ ഇല്ല. വെന്ത താറാവു റോസ്റ്റിനെ തേങ്ങാപ്പാൽ സമ്പന്നമാക്കിയിട്ടുണ്ട്. അതി സമ്പന്നം എന്നു പറയണം. ഒടുവിൽ ചെറിയ ഉള്ളിയും കറിവേപ്പിലയും താളിച്ചിടുന്നതോടെ താറാവിന്റെ ലുക്കും മാറുന്നു. കഷണം മാത്രമല്ല, തേങ്ങാപ്പാൽ ഗ്രേവിയും വടിച്ചുനക്കിയാലേ സമാധാനമാവൂ ചങ്ങാതിമാരേ... ഹൈവേ ഗാർഡൻ കെട്ടുവള്ളം ഭക്ഷണശാലയിൽ ഉച്ചയ്ക്കും വൈകിട്ടുമുണ്ടാകും താറാവും മീൻ തിളപ്പിച്ചതും. ഓർഡർ ചെയ്താൽ 15 മിനിറ്റിനകം വിഭവങ്ങൾ മേശയിലെത്തും.

 

Content Summary : Eat Idam Series - Kochi Style Kanthari Tharavu and Meen Thilappichathu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com