ഒരു വർഷത്തെ തയാറെടുപ്പ്, കൊതിപ്പിക്കും ഈ കേക്ക്; ബോർമയ്ക്കുള്ളിൽ ഷീല ടോമി ഒളിപ്പിച്ച രുചിരഹസ്യം
Mail This Article
‘‘ജിംഗിൾ ബെൽസ്, ജിംഗിൾ ബെൽസ് ജിംഗിൾ ഓൾ ദ് വേ...’’ ദൂരെനിന്ന് നേർത്ത ശബ്ദത്തിൽ ഒഴുകിയെഴുത്തുന്ന കാരൾ ഗാനത്തിനു കാതോർത്ത് എത്രയെത്ര ക്രിസ്മസ് രാത്രികൾ... പാതിരാ കുർബാന കഴിഞ്ഞു വീട്ടിലെത്തുമ്പോൾ കിട്ടുന്ന ഫ്രൂട്ട് കേക്കിന്റെ മധുരം... പണ്ടുപണ്ട് ക്രിസ്മസ് സമയത്ത് ഏറ്റവും പ്രചാരമുള്ള ഒരേയൊരു കേക്ക്, ഫ്രൂട്ട് കേക്കായിരുന്നു. ബോർമയിൽ പാകപ്പെടുത്തിയെടുക്കുന്ന ഈ കേക്കിനു രുചിയും വീര്യവും കൂടുമെന്നതിൽ സംശയമില്ല. ഇഷ്ടികച്ചുവരുള്ള ബോർമയിൽ, ചിരട്ടകൾ കത്തിച്ച കനലിൽ വെന്തു പാകമാകുന്ന കേക്കുണ്ടാക്കുന്ന കാഴ്ച ഒന്നു കാണേണ്ടതു തന്നെ. പക്ഷേ പുതുതലമുറയിലെ എത്ര പേർ ആ കേക്ക് രുചിച്ചു കാണും? എത്ര പേർക്ക് ആ ബോർമക്കേക്കു നിർമാണം കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ടാകും? ചൂടു കൂടാതെയും കുറയാതെയും ഓരോ നിമിഷവും ബോർമയിൽ ശ്രദ്ധിച്ചാണ് കേക്കുകൾ അക്കാലത്ത് നിർമിച്ചെടുത്തത്. അതിലേക്കു ചേർക്കുന്ന രുചിക്കൂട്ടോ... ഓർക്കുമ്പോൾത്തന്നെ വായിൽ ദാ ക്രിസ്മസിന്റെ മഞ്ഞു പെയ്യുന്നു. എന്നാൽ, ഇപ്പോഴും ബോർമയിൽ പരമ്പരാഗത രീതിയിൽ കേക്കു നിർമിക്കുന്ന അപൂർവം ചിലരുണ്ട്. അവരിലൊരാളെ നമുക്കു പരിചയപ്പെട്ടാലോ! ഇനി അവരുടെ കഥയാണ്. ഷീല ടോമിയുടെയും പാല, പൈകയ്ക്കടുത്തുള്ള കള്ളിവയൽ ബേക്ക്സിന്റെയും കഥ. ഓർമകളിലെന്നും രുചിയോടെ ഒരു ബോർമക്കഥ...