ADVERTISEMENT

ചില നേരങ്ങളിൽ ചില പഴവർഗങ്ങൾ കഴിക്കാൻ തോന്നുമ്പോൾ കിട്ടാറില്ല. അങ്ങനെ ആഗ്രഹിച്ച ഫലവർഗം പെട്ടെന്ന് കാണുമ്പോൾ വിട്ടുകളയാൻ പറ്റുമോ? എത്ര വിലയുണ്ടെങ്കിൽ അങ്ങ് വാങ്ങും, പക്ഷേ അതിലൊരു ചെറിയ 'പണി പാളി'. അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് രുചിക്കഥയിൽ മിസിയ ബിൻത് മുഹമ്മദ്.

 

നാടാകെ ഓർഗാനിക് മയമാണ്. വിഷരഹിതമായ പച്ചക്കറി, ഫ്രൂട്സ് അങ്ങനെ ബോർഡുകൾ കണ്ടാൽ കടയിൽ കയറി സഞ്ചി മുഴുവൻ നിറയ്ക്കും. അങ്ങനെ നാട്ടുസാധനങ്ങൾ കിട്ടുന്ന കടയിൽ കയറി പച്ചക്കറി വാങ്ങുമ്പോൾ ദേ... മുറിച്ചു വച്ച നല്ല അഴകുള്ള ചക്ക എന്നെ നോക്കി ഒരുചിരി പാസാക്കി. 

 

പണ്ട് എത്ര ചക്ക കഴിച്ചാണ്. നാടു വിട്ട് നഗരത്തിൽ വന്നപ്പോൾ ചക്കയോട് ഭയങ്കര നൊസ്റ്റു ! വില കിലോ 60 രൂപ. ഏകദേശം 2 കിലോയോളം മുറിച്ചു വന്നപ്പോ ഇങ്ങനെ ഒരു കഷ്ണം ബാക്കിയായതാണെന്നു സെയിൽസ് ഗേൾ പറഞ്ഞു.  നോ വറീസ്. കാത്തിരുന്ന ചക്ക അങ്ങനെ സ്വന്തമാക്കി. വീട്ടിലേക്ക് മടങ്ങി.

 

പത്ത് മിനിട്ടുണ്ട് അവിടെ നിന്നു വീട്ടിലേക്ക്. മറ്റു സാധനങ്ങളും ചക്കയും തൂക്കിപ്പിടിച്ചതു കൈകളെ വേദനിപ്പിക്കാൻ തുടങ്ങി. 

 

ചക്കരുചി ഓർത്തപ്പോൾ വേദന സഹിച്ചു.  കൊതി കൂടി വന്നതുകൊണ്ടും കൈ വേദനിക്കാൻ തുടങ്ങിയതു കൊണ്ടും നടത്തത്തിന്റെ വേഗം കൂട്ടി. വീട്ടിൽ എത്തി ആദ്യം തന്നെ പാലിനെയും മീനിനെയും ഫ്രിജിൽ കയറ്റി.   ‘എക്സ്ട്രാ കെയർഫുൾ’ എന്ന ചിന്തയിൽ ചക്കയെടുത്ത് മേശപ്പുറത്ത് വച്ചു. കുറച്ചു പേപ്പറും കത്തിയും കൊണ്ടുവന്ന് സെറ്റാക്കി,  തലങ്ങനേയും വിലങ്ങനേയും അതീവ സൂക്ഷ്മ ശസ്ത്രക്രിയ ചെയ്യുന്നത് പോലെ ചക്ക മുറിച്ചു.  

ruchikadha-series-misiya-binth-muhammed-memoir-author-image
മിസിയ ബിൻത് മുഹമ്മദ്

 

ചക്കയുടെ വെള്ളച്ചോര കത്തിയെ മൂടി. വെള്ളമില്ലാത്ത സ്ഥലത്ത് കിണർ കുഴിച്ച പോലെയായിരുന്നു അവസ്ഥ. മുഖത്തെ അമ്പിളി മാമൻ കാർമേഘത്തിലൊളിച്ചു. 7 ചുളകൾ മാത്രം ! ചക്ക കുഴപ്പമില്ല. പക്ഷേ 120 രൂപക്ക് 7 ചുളയോ? എനിക്ക് സങ്കടം വന്നു. പണ്ട് കുട്ടിയായിരിക്കുമ്പോൾ പഠിച്ചിട്ടുണ്ട് ഒരു പഴഞ്ചൊല്ല് – 'അഴകുള്ള ചക്കയിൽ ചുളയില്ല' എന്ന്. അല്ലേലും കുട്ടിക്കാലത്ത് കണ്ണടച്ചു പഠിച്ചതെല്ലാം 'പുലരുന്നത്' മുതിർന്നവരാകുമ്പോഴല്ലേ?

 

എന്നാലും ചക്കക്കുരു കണ്ടിട്ട് നല്ല ഉഷാറാണ്. ചക്കയുടെ വില നോക്കുമ്പോൾ പൊന്നിന്റെ വിലയല്ലേ? എങ്ങനെ കളയും. ഒന്നും നോക്കിയില്ല ചട്ടിയെടുത്ത് അങ്ങ് വറുത്തു. വറുക്കുമ്പോൾ ചക്കയുടെയും കുരുവിന്റെയും ആരോഗ്യ ഗുണങ്ങൾ ഓർത്തു.

കൊറോണക്കാലത്ത് കൊറോണ  വൈറസിനേക്കാൾ ഹീറോയായി മെസ്സേജുകളിൽ പറന്നു നടന്ന ചക്കയും ചക്കക്കുരുവിനെയും ഞാൻ ബഹുമാനത്തോടെ ഒാർത്തു. 

 

കാരണം ഇത് പൊന്നു വിലയുള്ള ചക്കക്കുരുവല്ലേ?  ചക്കക്കുരു വറുത്തിട്ട് അതിന്റെ ഫോട്ടോ എടുത്ത് വാട്സപ് ഗ്രൂപ്പിൽ ഇട്ടപ്പോൾ ഒരു സുഹൃത്തിന്റെ ചോദ്യം – വൗ... കിളിമുട്ടകൾ എവിടെ നിന്നും കിട്ടി. ‘പൊന്നും വിലയുള്ള ചക്കക്കുരു’ എന്ന് മറുപടി അയയ്ക്കാൻ എനിക്ക് തോന്നിയെങ്കിലും ചക്ക ചുളയുടെ എണ്ണത്തിന്റെ കാര്യം ഒാർത്തപ്പോൾ വേണ്ടെന്ന് വച്ചു. ആകെ 7 ചുളകൾ. അതെങ്ങാനും സുഹൃത്ത് ചോദിച്ചാലോ?

 

പ്രിയ വായനക്കാരേ, ‌‌ഭക്ഷണത്തിന്റെ വില അറിഞ്ഞ നിമിഷം, നിങ്ങളെ വിസ്മയിപ്പിച്ച രൂചിക്കൂട്ട്, ഭക്ഷണം കഴിക്കാൻ പോയപ്പോളുണ്ടായ അമളി അങ്ങനെ രസകരമായ രുചി അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ രുചിക്കഥ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Manorama Online Pachakam Ruchikadha Series - Misiya Binth Muhammed Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com