ADVERTISEMENT

പുതിയ സ്ഥലത്ത് ജോലിക്കു ചെല്ലുമ്പോൾ ആദ്യം തിരയുക നാട്ടിലെ ഭക്ഷണം കിട്ടുമോ എന്നാകും. അപരിചിതമായ നാട്ടിലെ പുതുരുചികൾ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവങ്ങളും സമ്മാനിക്കും. അങ്ങനെയൊരു അനുഭവം രുചിക്കഥയിൽ പങ്കുവയ്ക്കുകയാണ് ഒാസ്ട്രേലിയയിൽ ജോലി ചെയ്യുന്ന രാജി ബിനേഷ്.

 

പുഡിങ് എന്ന് കേൾക്കുമ്പോൾ എന്റെയോർമ വർഷങ്ങൾക്ക് മു‍ൻപ് അയർലൻഡിൽ ജോലി ചെയ്യുന്ന കാലത്തേക്കു പോകും. ജോലി നേടി അയർലൻഡിൽ എത്തിയപ്പോൾ ഭക്ഷണപ്രേമിയായ എനിക്ക് പെരുത്ത സന്തോഷമായിരുന്നു. വയർ നിറയെ ചോക്കലറ്റ്, പലതരം കുക്കീസ്, ചിക്കൻ... അങ്ങനെ െഎറിഷ് രുചികളോട് ഇണങ്ങി വരുന്ന സമയം. ഐറിഷ് ജനതയുടെ ജീവിതരീതികൾ കണ്ടും കേട്ടും പഠിച്ചു വരുന്നതേയൂള്ളൂ. ആഴ്ചയിൽ അഞ്ചു ദിവസം നന്നായി ജോലി ചെയ്യുക, വീക്കെൻഡ് പാർട്ടിയുമായി അടിച്ചു പൊളിക്കുക. 

 

അങ്ങനെ, കൂടെ ജോലി ചെയ്യുന്ന സുഹൃത്ത് അവരുടെ വീട്ടിൽ‌ പാർട്ടിക്കു ക്ഷണിച്ചു. പാർട്ടിക്കു പോകുമ്പോൾ കൂടെ ജോലി ചെയ്യുന്നവരൊക്കെ ‘ബ്രിങ് എ പ്ലേറ്റ്’ ചെയ്യണമെന്ന് പറഞ്ഞപ്പോൾ എനിക്ക് ആകെ കൺഫ്യൂഷനായി. പാർട്ടിക്ക് പോകുമ്പോൾ കഴിക്കാനുള്ള പ്ലേറ്റും കൊണ്ടു പോകണോ? അപ്പോൾ, കൂടെയുണ്ടായിരുന്ന ചേച്ചി എന്റെ സംശയം തീർത്തു. ബ്രിങ് എ പ്ലേറ്റ് എന്നു പറഞ്ഞാൽ പാർട്ടിക്ക് എന്തെങ്കിലും ഭക്ഷണവും കൊണ്ടു പോകണമെന്ന്. ചതിച്ചല്ലോ...., ഷോപ്പിങ്ങിനു പോവാൻ ഇനി സമയമില്ല. 

 

എന്തു ചെയ്യുമെന്നോർത്ത് ഇരിക്കുമ്പോഴാണ് അമ്മ തന്നുവിട്ട ഒരു കുപ്പി നാരങ്ങാ അച്ചാറിന്റെ കാര്യമോർത്തത്. ആഹാ, ഇതിവിടെ ഇരുന്നിട്ടാണോ എന്നോർത്ത് വേഗം പൊതിഞ്ഞു കെട്ടിയെടുത്തു നാട്ടുകാരി സഹപ്രവർത്തകയെയും കൂട്ടി യാത്രയായി. പാർട്ടിക്കു ചെന്നപ്പോൾത്തന്നെ, ഇന്ത്യൻ ഫുഡ് എന്താണു കൊണ്ടുവന്നതെന്ന് ചോദിച്ച് കൂടെ ജോലി ചെയ്യുന്ന ആ നാട്ടുകാരനായ സഹപ്രവർത്തകൻ ഓടിയെത്തി. 

 

ഇങ്ങനെയുമുണ്ടോ കൊതിയൻ എന്ന് മനസ്സിൽ ചിരിച്ചു. നാരങ്ങാ അച്ചാറിനെക്കുറിച്ച് അറിയാവുന്ന ഇംഗ്ലിഷിൽ കത്തിയടിച്ചു കുപ്പി തുറന്നു. കുപ്പി തുറന്നതും സ്പൂണിൽ ഒരു വലിയ നാരങ്ങാ കഷ്ണം വായിലേക്കിട്ടതും കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു.

 

പിന്നെയൊരു ആട്ടക്കലാശമായിരുന്നു അവിടെ. നാട്ടുകാരന്റെ ചെവിയും മുഖവുമൊക്കെ ചുവന്നു തുടുത്തു നല്ല പഴുത്ത ചാമ്പയ്ക്ക പോലെയായി. പിന്നെ അവിടെയുള്ളവരൊക്കെ കൂടി ഒരുവിധം തേനും വെള്ളവുമൊക്കെ കൊടുത്തു സഹപ്രവർ‍ത്തകനെ നോർമൽ ആക്കാൻ ശ്രമിച്ചു. ഗുണഗണങ്ങൾ വിവരിക്കുന്നതിനിടയിൽ നിനക്ക് ഇത് സ്‌പൈസി ആണെന്ന് കൂടി പറയാമായിരുന്നെന്നു കൂടെയുള്ള കൂട്ടുകാരി പറഞ്ഞപ്പോൾ ആവാമായിരുന്നെന്നു ഞാനുമോർത്തു. 

 

ലാലേട്ടൻ പറഞ്ഞത് പോലെ ‘എന്താ ചെയ്ക വാര്യരെ....’ എന്ന് പറഞ്ഞു ഞാൻ എനിക്ക് ഫുഡ് അടിക്കാനുള്ള സ്ഥലത്തേക്ക് നടന്നു.

 

Manorama Online Pachakam Ruchikadha Series - Raji Binesh Memoir
രാജി ബിനേഷ്

ആഹാ, നാനാവിധത്തിലുള്ള വർണ്ണപ്പകിട്ടോടെ നിറയെ വിഭവങ്ങൾ. ആദ്യം കണ്ണുടക്കിയത് വട്ടത്തിൽ കറുത്ത് ഹൽവ  പോലെയുള്ള ഒരു ഫുഡ് ആണ്. 

 

ഹാവൂ, നാട്ടിൽനിന്നു പോന്നതിൽ പിന്നെ ഹൽവ കഴിച്ചിട്ടില്ല.. വേഗം നാലു കഷ്ണം പ്ലേറ്റിലേക്ക് ഇട്ടു. അപ്പോൾ കൂട്ടുകാരി അതിശയത്തോടെ ചോദിച്ചു – ‘‘Are you sure? Do you like black pudding?’’

 

പുഡിങ് എന്നുകൂടി കേട്ടപ്പോൾ ഞാൻ വായിലെ കപ്പലോടിക്കാനുള്ള കടലിലേക്ക് ഒരു തിമിംഗലത്തെ പിടിച്ച് ഇടുന്നതുപോലെ ഒരു വലിയ കഷ്ണം ബ്ലാക്ക് പുഡിങ് വായിലേക്ക് ഇട്ടു. പുഡിങ് ചവച്ചു തുടങ്ങിയപ്പോൾ പണി പാളിയല്ലോ എന്നോർത്തു. ഉദ്ദേശിച്ച രുചി അല്ലല്ലോ ദൈവമേ എന്നോർത്തു വിഷമിക്കുമ്പോളാണ് കൂടെയുള്ള മലയാളി ചേച്ചി അടുത്തേക്ക് വരുന്നത്. ചേച്ചി പാത്രത്തിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കി. എന്നിട്ട് ഇതെന്താണെന്നു അറിയുമോന്നു ചോദിച്ചു. 

 

പുഡിങ് അല്ലേ എന്ന് ചോദിച്ചപ്പോൾ ചേച്ചിക്കു മനസ്സിലായി എനിക്ക് പണി കിട്ടിയെന്ന്.

 

പിന്നെ പറഞ്ഞു, പന്നിയുടെ ചോര കൊണ്ട് ഉണ്ടാക്കിയ പുഡിങ് ആണ് ഇതെന്ന്.

 

ഇത് കേട്ടതും ഞെട്ടി വിറങ്ങലിച്ചു പോയ എനിക്ക് ആശ്വസ വാക്കായി എന്റെ സഹപ്രവർത്തക ചെവിയിൽ പറഞ്ഞു – കൊടുത്താൽ കൊല്ലത്തും കിട്ടും.

 

അയർലൻഡുകാരനായ സഹപ്രവർത്തകന് ഞാൻ കൊടുത്ത അച്ചാറിന്റെ ശിക്ഷ ആണത്രേ !

 

പ്രിയ വായനക്കാരേ, ‌‌ഭക്ഷണത്തിന്റെ വില അറിഞ്ഞ നിമിഷം, നിങ്ങളെ വിസ്മയിപ്പിച്ച രൂചിക്കൂട്ട്, ഭക്ഷണം കഴിക്കാൻ പോയപ്പോളുണ്ടായ അമളി അങ്ങനെ രസകരമായ രുചി അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ രുചിക്കഥ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

 

Content Summary : Pachakam Ruchikadha Series - Raji Binesh Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com