ADVERTISEMENT

ഏകദേശം 25 വർഷം കഴിഞ്ഞാണ് നാട്ടിലെ ഒരു വിവാഹത്തിൽ പങ്കെടുക്കുന്നത്. പയ്യന്നൂർ കോളജിലെ സഹപാഠിയുടെ മകന്റെ വിവാഹം. നാൽപതു വർഷങ്ങൾക്കു ശേഷം, കൂടെ പഠിച്ച കൂട്ടുകാരെ കാണുന്നതിന്റെ സന്തോഷം വിവരിക്കാനാകുമോ? ഒരോരുത്തരെയും കണ്ടും ഒാർമ പുതുക്കിയും സമയം പോയതറിഞ്ഞില്ല. താലികെട്ടിനു ശേഷം സദ്യ ഉണ്ണാനുള്ള സമയമായി. ‘‘വേഗം വാ... ഇല്ലെങ്കിൽ സീറ്റ് കിട്ടില്ല.’’ എന്നുപറഞ്ഞ് എന്റെ കയ്യിൽ പിടിച്ച് സുഹൃത്ത് ഉൗട്ടുപുരയിലേക്ക് ഒാടി. ആദ്യം എത്താനുള്ള തിരക്കിൽ ആരെ തട്ടിമുട്ടിയാലും പ്രശ്നമില്ല. ആ ഓട്ടത്തിൽ ഒരാളുടെ കാലിൽ ചവിട്ടിയാലോ ഒരു കുട്ടിയെ തട്ടിയിട്ടാലോ ഒന്നും പ്രശ്നമല്ല. എത്രയും പെട്ടെന്ന് ഉൗട്ടുപുരയുടെ അകത്ത് കടന്ന് സീറ്റ് പിടിക്കണം. അങ്ങനെ സീറ്റ് കിട്ടി. ഇലയിൽ വെള്ളം തളിച്ച് ചോറു വിളമ്പുന്നതു കാത്തിരിക്കുമ്പോൾ എന്റെ പിന്നിൽ കാത്തിരിപ്പിന്റെ അസഹ്യതയുടെ ശബ്ദം. ഞാൻ എഴുന്നേൽക്കുന്നതു കാത്ത് പിന്നിൽ ഒരാൾ നിൽക്കുന്നു. ഒരാളല്ല, എല്ലാവരുടെയും പിന്നിൽ നല്ലൊരു ആൾക്കൂട്ടം. വിളമ്പുന്നവർക്കൊക്കെ ധൃതിയോടു ധൃതി. ഓടിക്കൊണ്ടാണ് പായസം വിളമ്പിയത്. ആ ഒാട്ടത്തിൽ പായസം എന്റെ ഗ്ലാസിലൊഴിച്ചില്ല. എനിക്ക് സങ്കടവും ദേഷ്യവും വന്നു. കൂടെയിരുന്നവരൊക്കെ ബഹളം വച്ചപ്പോൾ വിളമ്പുന്ന സുഹൃത്ത്. ‘യൂ ടേണെടുത്ത്’ വന്ന വിളമ്പിയിട്ട് ഒറ്റ പോക്കായിരുന്നു. ആളുകളുടെ ബഹളത്തിൽ ഞാൻ ആകെ വിയർത്തു. 

prasanna-kumar-usa
പ്രസന്നകുമാർ അടുത്തില

 

ഗംഭീര സദ്യയാണെങ്കിലും പിന്നിൽ നിന്നുള്ള വാചകപ്പയറ്റിന്റെ അസഹ്യത രുചിയുടെ രസം കെടുത്തി. സദ്യ കഴിഞ്ഞ് എഴുന്നേറ്റപ്പോൾത്തന്നെ എന്റെ സീറ്റ് ഒരാൾ കയ്യടക്കിക്കഴിഞ്ഞു. കൈകഴുകി ഉൗട്ടുപുരയിലേക്കു നോക്കിയപ്പോൾ രണ്ടാം പന്തിയിലും കഴിക്കുന്ന ആളുകളുടെ പിന്നിലും സാമാന്യം നല്ല ആൾക്കൂട്ടം. തിരികെ വീട്ടിലെത്തിയപ്പോൾ തോന്നി – ‘‘എന്തിനാണ് ഇത്ര തിരക്ക്. സ്വസ്ഥമായി സദ്യ കഴിക്കാൻ സാധിക്കുന്നതല്ലേ സുഖം?’’ ചെറിയൊരു ആശയം തോന്നി. കല്യാണത്തിനു വരുന്നവർക്ക് പ്രവേശന കവാടത്തിൽ വന്നു കയറുന്ന ക്രമത്തിൽ ടോക്കൺ കൊടുത്ത് കല്യാണ ചടങ്ങിനു ശേഷം ഹാളിലെ ഇരിപ്പടത്തിന്റെ കണക്കിൽ ടോക്കൺ പ്രകാരം അകത്തു കടത്തി തിരക്കില്ലാതെ സദ്യ വിളമ്പുകയാണെങ്കിൽ എത്ര നന്നായിരുന്നു? പിന്നിൽ ആൾ അക്ഷമയോടെ കാത്തുനിൽക്കുന്ന വെപ്രാളത്തിൽ ധൃതിപ്പെട്ട് ഭക്ഷണം കഴിക്കേണ്ടി വരുന്നതിനേക്കാൾ മെച്ചപ്പെട്ട അനുഭവമല്ലേ അത്? കാത്തുനിൽക്കുന്നവർക്ക് മുന്നിലിരിക്കുന്നവർ ഭക്ഷണം കഴിക്കുന്നത് കണ്ടുനിൽക്കണം തുടക്കം മുതൽ ഊണ് കഴിയും വരെ. പിന്നെ മേശ വൃത്തിയാക്കുന്നതും എച്ചിലൊക്കെ എടുത്തുമാറ്റുന്നതുമെല്ലാം കണ്ടു നിന്ന ശേഷം വേണം സദ്യ കഴിക്കാൻ. ടോക്കൺ സിസ്റ്റത്തിൽ അത്തരം ബുദ്ധിമുട്ടുകളുണ്ടാവില്ലല്ലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com