ADVERTISEMENT

കൊതിയൂറും വിഭവങ്ങളാൽ മലയാളിയുടെ തീൻമേശയെ അത്രമേൽ പ്രിയപ്പെട്ട ഒരിടമാക്കിത്തീർത്ത പാചകവിദഗ്ധയുടെ ഏറ്റവും മികച്ച രുചിക്കൂട്ടുകളുമായി ഒരു പുതിയ പുസ്തകം; MRS.K.M.MATHEW'S FINEST RECIPES

അളവൊത്തു മുറിച്ചിട്ട മുരിങ്ങക്കയും മറ്റു പച്ചക്കറികളും വെന്തതിൽ തേങ്ങയരച്ചു ചേർത്തു വാങ്ങിവച്ച് കറിവേപ്പില വിതറി അൽപം വെളിച്ചെണ്ണയൊഴിക്കുമ്പോൾ പൊന്തിപ്പരക്കുന്ന നറുഗന്ധം പോലെ ഓണരുചികളുടെ ഓർമകളിലെന്നുമുണ്ട് മിസിസ് കെ.എം. മാത്യുവിന്റെ വാത്സല്യമധുരമാം കൈപ്പുണ്യം.മനോരമ മുൻ പത്രാധിപർ കെ.എം.മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു എന്ന മിസിസ് കെ.എം.മാത്യു മലയാളിയുടെ തീൻമേശയെ രുചിയുടെ പൊൻപാടമാക്കി മാറ്റി. അമ്പലപ്പുഴയിലേതോ എന്നു സംശയിച്ചു പോകുന്ന രുചിയേറും പാൽപായസം മുതൽ പ്രഷർ കുക്കർ പായസം വരെ ആർക്കും ആശ്രയിക്കാവുന്ന ലളിത പാചകവിധികൾ മലയാളിയുടെ ഓണം കേമമാക്കും. കാളനും ഓലനും സാമ്പാറും അവിയലും പല തരം പച്ചടിപ്പൂരവും അതീവ ശ്രദ്ധയോടെയും അത്യാനന്ദത്തോടെയും തയാറാക്കിയിരുന്ന മലയാളക്കരയുടെ പാചകവിദഗ്ധ അവർ ജനപ്രിയമാക്കിയ റെസിപ്പികളിലൂടെ ഇന്നും നിറസാന്നിധ്യമാണ്

 

Mrs-K-M-Mathew
മിസിസ് കെ. എം. മാത്യു

70 വർഷം മുൻപു മലയാള മനോരമ പത്രത്തിൽ ‘മിസിസ് അന്നമ്മ മാത്യു’ എന്ന പേരി‍ൽ പ്രസിദ്ധീകരിച്ച ‘ഡോനട്സ്’, ‘ഗോവാക്കൊഞ്ചുകറി’ പാചകവിധികളിൽനിന്നു തുടങ്ങിയ നല്ല ഭക്ഷണത്തിന്റെ രുചിപങ്കിടൽ മിസിസ് കെ.എം. മാത്യു അന്തരിച്ച് 20 വർഷത്തിനു ശേഷവും പുതിയ പതിപ്പുകളിലെ പാചകപുസ്തകങ്ങളായി അനുസ്യൂതം തുടരുന്നു. മിസിസ് കെ.എം. മാത്യൂസ് ഫൈനസ്റ്റ് റെസിപ്പീസ് എന്ന പേരിൽ പെൻഗ്വിൻ ഈയിടെ പ്രസിദ്ധീകരിച്ച പുസ്തകം അങ്ങനെ തനതുരുചിയുടെ ആഘോഷമായി മാറുന്നു. കേരളീയ വിഭവങ്ങളുടെ ആരാധകരായ മറുനാട്ടുകാരുടെ അടുക്കള മേശയിൽ അവശ്യം വേണ്ട വിവരസ്രോതസ് കൂടിയാണ് മിസിസ് കെ.എം. മാത്യൂസ് ഫൈനസ്റ്റ് റെസിപ്പീസ്. നാടൻ പലഹാരങ്ങളിൽ തുടങ്ങി പ്രഭാത ഭക്ഷണം കടന്ന്, വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വിഭവങ്ങൾ നിരത്തി, പുഡിങ്ങിലും സൂപ്പിലൂടെയും സഞ്ചരിച്ച്, മധുരമൂറും ജാമിലും എരിവും പുളിയും ഓടിക്കളിക്കുന്ന രസികൻ അച്ചാറുകളിലും അവസാനിക്കുന്നു.

ഭർത്താവ് കെ.എം. മാത്യുവിന്റെ പിതാവും അന്നത്തെ മനോരമ പത്രാധിപരുമായിരുന്ന കെ.സി. മാമ്മൻമാപ്പിളയാണ് പാചകത്തെപ്പറ്റി എഴുതാൻ അന്നമ്മയെ പ്രോത്സാഹിപ്പിച്ചത്. മനോരമ പത്രത്തിലേക്ക് പാചകക്കുറിപ്പുകൾ എഴുതാനും ആവശ്യപ്പെട്ടു. അങ്ങനെ, 1953 മേയ് 30ന്, പാചകം എഴുതുകയെന്ന ഇഷ്ട തപസ്യയ്ക്ക് ‘മിസിസ് അന്നമ്മ മാത്യു’ തുടക്കമിട്ടു. മിസിസ് കെ.എം. മാത്യു എന്ന പേരിലേക്കു സ്വയം മാറിയതോടെ കൂടുതൽ പ്രശസ്തയായി. 1955ലാണ് ആദ്യ പുസ്തകം; പാചക കല. അതിനുശേഷം 23 പുസ്തകങ്ങൾ എഴുതി. ഇവയിൽ അഞ്ചെണ്ണം ഇംഗ്ലിഷിലാണ്. മൂന്നു യാത്രാനുഭവങ്ങളും കേശപരിപാലനത്തെക്കുറിച്ചുള്ള പുസ്തകവുമാണ് മറ്റു രചനകൾ. 25 വർഷം ‘വനിത’ പത്രാധിപരായിരുന്ന മിസിസ് കെ.എം. മാത്യു 2003 ജൂലൈ 10ന് അന്തരിച്ചു.

 

കുറിപ്പിലെ മനസ്സടുപ്പം

 

ഗുണമേന്മയുള്ള ചേരുവകൾ നേരിട്ടുപോയി ശേഖരിച്ചു കൊണ്ടുവന്ന്, കുറഞ്ഞത് മൂന്നു തവണയെങ്കിലും അടുക്കളയിൽ പരീക്ഷിച്ച് പൂർണത ഉറപ്പാക്കി സംതൃപ്തി തോന്നിയാൽ മാത്രമേ കുറിപ്പെഴുതാൻ ഇരിക്കൂ. പുലർച്ചെ മൂന്നിന് എഴുന്നേറ്റാണ് പാചകക്കുറിപ്പെഴുത്ത്. മലയാളത്തിലെ പാചകപുസ്തകങ്ങളുടെ സുവർണകാലത്തിന് ഊർജമായത് ഈ രചനകളാണ്. ചേരുവകളെല്ലാം സജ്ജമാക്കി അടുപ്പു കത്തിക്കാൻ തുടങ്ങുന്നവരോടുള്ള സൗഹൃദഭാഷണമാണ് ഓരോ റെസിപ്പിയും. മൺഭരണിയിൽ വല്യമ്മച്ചി അച്ചാറിട്ടു വച്ച മാങ്ങയിൽനിന്നു പലതരം വിഭവങ്ങൾ പുതുരൂപത്തിൽ പിറക്കുന്നതിന്റെ ഗൃഹാതുരമായ ഓർമകൾ പങ്കുവച്ചെന്നിരിക്കും. മലയാളി അടുക്കളകളും പാചകക്കാരും എത്രയോ അത്രയും തന്നെ സാമ്പാർ ഇനങ്ങളും ഉണ്ടെന്ന് മുഖവുര കുറിക്കും. അച്ചപ്പത്തിനുള്ള മാവിൽ പഞ്ചസാര കൂടിപ്പോയാൽ അച്ചിൽനിന്ന് ഇളകി വരില്ലെന്ന സൗമ്യമായ ഉപദേശം അടിക്കുറിപ്പായി കാണും. ഒരു ചേരുവയ്ക്ക് പകരം വയ്ക്കാൻ പറ്റുന്ന മറ്റിനങ്ങൾ പറഞ്ഞുതരും. പരിചയപ്പെടുത്തുന്ന വിഭവം എന്തെന്ത് ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഏറ്റവും സമഗ്രമായി വർണിക്കും. ഇടിച്ചക്ക തോരൻ ഉണ്ടാക്കുന്ന വിധം വിശദീകരിക്കുന്നതിനൊപ്പം ചക്കയുടെ അരക്കിനെ നേരിടാനുള്ള പൊടിക്കൈകളും നിർദേശിക്കും. ഭാര്യയുടെ വിസ്മയിപ്പിക്കുന്ന രുചിയറിവിനെപ്പറ്റി അന്നമ്മ എന്ന ഓർമപ്പുസ്തകത്തിൽ കെ.എം.മാത്യു കുറിച്ചിട്ടുണ്ട്. തിരുവല്ലയിൽ ബന്ധുവിന്റെ കല്യാണസൽക്കാരത്തിനുള്ള ബിരിയാണിയിലെ പുകച്ചുവ മാറ്റാൻ വെളുത്തുള്ളിയല്ലികൾ നെയ്യിൽ നന്നായി മൂപ്പിച്ചു ചേർത്തിളക്കി പരിഹാരം കണ്ടത് അവിടെയുണ്ടായിരുന്ന മിസിസ് കെ. എം. മാത്യുവാണ്. രുചിയറിവിൽ മിന്നിയ ബുദ്ധിയിൽ ഒരു ഊഹത്തിന് ചെയ്തു നോക്കിയത് വിജയിച്ചു.

 

അന്നം പാഴാക്കാതെ

അന്നം പാവനമാണെന്ന് വിശ്വസിച്ച മിസിസ് കെ.എം.മാത്യു അതു പാഴാക്കാൻ ഇഷ്ടപ്പെട്ടില്ല. എന്തെങ്കിലും മിച്ചം വന്നാൽ, അമ്മ അതിൽനിന്ന് പുതിയൊരു വിഭവം ഉണ്ടാക്കുമായിരുന്നെന്നു മകൾ തങ്കം മാമ്മൻ ഓർക്കുന്നു. അമ്മ ശേഖരിച്ചതും കണ്ടെത്തിയതും കണ്ടുപിടിച്ചതുമായ ആയിരത്തിലേറെ റെസിപ്പികൾ തങ്കത്തിന്റെ കയ്യിലുണ്ട്. വിഭവങ്ങളുടെ ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുള്ള പുസ്തകത്തിന് സമഗ്രമായ അവതാരികയും തങ്കം കുറിച്ചിരിക്കുന്നു. 

English Summary: Mrs K M Mathew's An enduring legacy Finest Recipes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com