കൊതിയന്മാരുടെ വായില്‍ കപ്പലോടും! മരച്ചൂളയിലെ തീയിലുണ്ടാക്കുന്ന മഞ്ഞ ജിലേബി
![Jalebi Representative Image-Image Credit: SMDSS/shutterstock](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
അമ്പലപ്പറമ്പുകളില്‍ ഉത്സവരാത്രികളില്‍ സ്പെഷലായി പ്രത്യക്ഷപ്പെടുന്ന ഒരു കാഴ്ചയാണ് ജിലേബി സ്റ്റാളുകള്‍. ഇവിടെ കിട്ടുന്ന, ഉള്ളില്‍ തേന്‍ ഊറി വരുന്നത് പോലെ പഞ്ചസാര നീര് ഒഴുകുന്ന മധുരമൂറുന്ന ജിലേബിയുടെ രുചിയോര്‍ത്താല്‍ കൊതിയന്മാരുടെ വായില്‍ കപ്പലോടും! അതുപോലൊരു കാഴ്ചയാണ് ഇപ്പോള്‍ രാജസ്ഥാനിലെ കരോളി പട്ടണത്തില്‍ കാണുന്നത്. പാതിരാ വരെ ആളുകള്‍ ഒരു ജിലേബി സ്റ്റാളിന് മുന്നില്‍ തിക്കിത്തിരക്കി നില്‍ക്കുന്നത് ഇപ്പോള്‍ ഇവിടുത്തെ സ്ഥിരം കാഴ്ചകളില്‍ ഒന്നാണ്.
ജോധ്പൂരിൽ നിന്നുള്ള പഞ്ചിറാം എന്നയാളാണ് ഏകദേശം ഒരു മാസം മുന്നേ കരോളിയില്‍ ജിലേബിക്കച്ചവടം തുടങ്ങിയത്. ഏതാനും ദിവസങ്ങള്‍ കൊണ്ടുതന്നെ ഈ ജിലേബി പട്ടണവാസികളുടെ ഹൃദയം കീഴടക്കി. പഞ്ചിറാമിന്‍റെ ചൂടുള്ള ജിലേബി തിന്നാല്‍ ഡസന്‍ കണക്കിന് ആളുകളാണ് ദിവസവും എത്തുന്നത്.
രാത്രി സമയത്ത് കിട്ടുന്നു എന്നതും ഈ ജിലേബി ഹിറ്റാവാന്‍ കാരണമായി. ആദ്യമായാണ് പട്ടണത്തില്‍ രാത്രികളില്‍ ചൂടോടെ ജിലേബി കിട്ടുന്നത്. ജോലിയൊക്കെ കഴിഞ്ഞ് തിരിച്ചെത്തി, കൂട്ടുകാര്‍ക്കും കുടുംബത്തോടുമൊപ്പം മധുരം നുകരാന്‍ വരുന്നവരാണ് ഇവിടെ കൂടുതലും.
മരത്തിന്‍റെ ചൂളയിലാണ് പഞ്ചിറാം ജിലേബി ഉണ്ടാക്കുന്നത്. ജിലേബിക്ക് വേണ്ട പഞ്ചസാര പാനി ഉണ്ടാക്കുന്നതും ഈ ചൂളയിലാണ്. രാവിലെ 11 മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഏകദേശം നൂറുകിലോ ജിലേബി വരെ ഇവിടെ വിറ്റു പോകുന്നു. ഒരു കിലോ ജിലേബിക്ക് വെറും 120 രൂപയാണ് വില.