സൂപ്പർ സ്റ്റാറായി പാരഗൺ റസ്റ്ററന്റ്; ഈ വർഷത്തെ മികച്ച സംരംഭകനുള്ള പുരസ്കാരം സ്വന്തമാക്കി ഉടമ
Mail This Article
കോഴിക്കോട്∙ വ്യവസായ സംഘടനയായ ടൈ കേരളയുടെ ഈ വർഷത്തെ മികച്ച സംരംഭകനുള്ള പുരസ്കാരം (ഓന്റർപ്രണർ ഓഫ് ദ് ഇയർ) പാരഗൺ റസ്റ്ററന്റ് ഗ്രൂപ്പ് ഉടമ സുമേഷ് ഗോവിന്ദിന്. സംരംഭക സമ്മേളനമായ ‘ടൈകോൺ കേരള’യിൽ സുമേഷ് ഗോവിന്ദ് പുരസ്കാരം ഏറ്റുവാങ്ങി. കോഴിക്കോടിന്റെ രുചിലോകത്ത് സ്വന്തമായ ഇടമുള്ള പാരഗൺ ഹോട്ടൽ ടേസ്റ്റ് അറ്റ്ലസ് തയാറാക്കിയ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഹോട്ടലുകളുടെ പട്ടികയിൽ 11ാം സ്ഥാനം നേടിയിരുന്നു. ഇന്ത്യയിലും മധ്യപൂർവേഷ്യയിലുമായി പാരഗൺ, സൽക്കാര, സൽക്കാര എക്സ്പ്രസ്, എം ഗ്രിൽ, ബ്രൗൺ ടൗൺ ബേക്കറി ആൻഡ് കഫേ, കഫേ കാലിക്കറ്റ്, ഫോർട് പാരഗൺ തുടങ്ങിയ വിവിധ ഉപസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. യുഎഇയിലെ മികച്ച റസ്റ്ററന്റിനുള്ള പുരസ്കാരമടക്കും വിദേശത്തും ഇന്ത്യയിലുമായി അനേകം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. വിദേശ സാഹിത്യകാരൻമാർ, സിനിമാതാരങ്ങൾ, ക്രിക്കറ്റ് താരങ്ങൾ, രാഷ്ട്രീയ പ്രമുഖർ തുടങ്ങി അനേകം പേർ പാരഗണിലെ ഭക്ഷണം തേടിയെത്താറുണ്ട്.
മലബാറിന്റെ രുചിപ്പെരുമയില്‍ മുന്നിലുള്ള പേരാണ് പാരഗണിലെ ബിരിയാണിയുടേത്. വരിനിന്ന് ഭക്ഷണം കഴിക്കേണ്ട കേരളത്തിലെ അപൂര്‍വം ഹോട്ടലുകളിലൊന്നാണ്. പി.ഗോവിന്ദനും മകൻ പി.എം.വൽസനും ചേർന്ന് 1939ൽ ആരംഭിച്ച പാരഗൺ ബേക്കിങ് കമ്പനിയായാണ് തുടക്കം.1977ൽ വൽസന്റെ മരണത്തെതുടർന്ന് ഭാര്യ സരസ്വതി ഹോട്ടൽ നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്തു. 1985ൽ ബികാം പഠനം പൂർത്തിയാക്കിയ മകൻ സുമേഷ് ഗോവിന്ദ് ഹോട്ടൽ നടത്തിപ്പിൽ സജീവമായി. സുമേഷിന്റെ മേൽനോട്ടത്തിൽ ലോകമെങ്ങും പടർന്നു പന്തലിച്ച പാരഗണിന് കേരളത്തിലും ബംഗളൂരുവിലും ഗൾഫ് മേഖലയിലുമടക്കം പാരഗൺ, സൽക്കാര, എംഗ്രിൽ, ബ്രൗൺടൗൺ കഫേ എന്നീ ബ്രാന്റുകളിലായി 25 സ്ഥാപനങ്ങളുണ്ട്.