കേരളത്തിന്റെ നാടൻ ഭക്ഷണങ്ങളില് പുത്തൻ പരീക്ഷണങ്ങൾ; ഹിറ്റായി ക്ലൗഡ് കിച്ചന്
Mail This Article
അടുക്കളക്കാര്യം വിജയത്തിന്റെ രസകരമായ ചേരുവയാക്കുകയാണ്. ഏതാനും ചെറുപ്പക്കാർ ക്ലൗഡ് കിച്ചനിലെ വിജയത്തിൽനിന്ന് റസ്‌റ്ററൻറിലേയ്ക്കുള്ള യാത്ര. റസ്റ്ററന്റ് വ്യവസായത്തിന്റെ പാതി ചെലവിൽ 'ക്ലൗഡ് കിച്ചൻ' തുടങ്ങാമെന്നതാണ് യുവാക്കളിൽ പലരേയും ഈ രംഗത്തേക്ക് ആകർഷിക്കുന്നത്. നഗരത്തിലെ കണ്ണായ സ്ഥലത്ത് മുറി കണ്ടെത്തേണ്ട, ഏസിക്കും വൈദ്യുതിക്കും പണം മുടക്കേണ്ട ഇന്റീരിയറിന് കോടികൾ പൊട്ടിക്കേണ്ട. അങ്ങനെ പല മെച്ചങ്ങളുണ്ട് 'ക്ലൗഡ് കിച്ചൻ' എന്ന ആശയത്തിന്, ഓൺലൈൻ ഡെലിവറി ആപ്പുകൾ മാനംമുട്ടി വളർന്നതോടെ ക്ലൗഡ് കിച്ചന്റെ സാധ്യതയും കൂടി. കോവിഡ് കാലം ആ വളർച്ചയ്ക്ക് ആക്കം കൂട്ടി. നല്ല ഭക്ഷണം , നല്ല പാക്കേജിങ്ങ് എന്നിവയുടെ അടിത്തറയിൽ ക്ലൗഡ് ഒരുക്കുന്ന സാധ്യകൾ വലുതാണ്.
ക്ലൗഡിൽ തുടങ്ങിയ വിജയം റസ്റ്ററന്റിലേക്ക് കൂടി പരീക്ഷിക്കുകയാണ് ഈ യുവാക്കൾ.
ഇറ്റലിയിലെ മിലാനിൽ ഉപരിപഠനം കഴിഞ്ഞു കോർപറേറ്റ് രംഗത്തു ജൊലി ചെയ്യുമ്പോഴാണ് ദുർഗ ഉണ്ണിക്കൃഷ്ണൻ കൊച്ചിയിൽ റസ്റ്ററന്റ് രംഗത്തിറങ്ങാൻ തീരുമാനിച്ചത്. നല്ല ജോലിയുള്ളപ്പോൾ അറിയാത്ത ജോലി െചയ്യണോ എന്നാശങ്കപ്പെട്ട വീട്ടുകാർക്കു ദുർഗയുടെ ആത്മവിശ്വാസത്തിൽ പക്ഷേ, വിശ്വാസമുണ്ടായിരുന്നു. കോവിഡ് കാലം എല്ലാ രംഗത്തും മ്ലാനത, അവിടെ നിന്നാണു ദുർഗ ക്ലൗഡ് കിച്ചൻ എന്ന തീരുമാനത്തിലെത്തുന്നത്. തലങ്ങും വിലങ്ങുമോടുന്ന ഫുഡ് ഡെലിവറി വാഹനങ്ങൾക്കു നടുവിലൂടെയുള്ള നഗരയാത്രകളിൽ ക്ലൗഡ് കിച്ചന്റെ പ്രാധാന്യം ദുർഗ നന്നായി മനസ്സിലാക്കിയിരുന്നു. സാധാരണ റസ്‌റ്ററന്റുകൾ തുടങ്ങാനുള്ള പരമ്പരാഗത ചെലവില്ല. ഓൺലൈൻ കസ്‌റ്റമേഴ്സിന് ഇഷ്ടപ്പെട്ടാൽ നല്ല ഓർഡർ കിട്ടും. ജീവനക്കാരുടെ എണ്ണം കുറച്ചുമതി എന്നിവയായിരുന്നു ദുർഗയെ ക്ലൗഡ് മോഡിലേക്ക് ആകർഷിച്ചത്. ക്ലൗഡ് കിച്ചൻ തുടങ്ങുമ്പോൾ അത് ഉന്നതനിലവാരത്തിലായിരിക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു. ഫൈവ് സ്‌റ്റാർ പശ്ചാത്തലത്തിൽ ജോലി ചെയ്ത ഷെഫുമാരെ ജോലിക്കെടുത്തായിരുന്നു തുടക്കം. അങ്ങനെ പ്രീമിയം ക്ലൗഡ് കിച്ചന്‍ എന്ന പേരോടെയാണു സജീവമായത്. കേരളത്തിന്റെ തനതു വിഭവങ്ങൾ ഫൈൻ ഡൈനിങ്ങ് നിലവാരത്തിൽ നൽകുകയായിരുന്നു ലക്ഷ്യം. ക്ലൗഡ് കിച്ചന് 'ഓറം ക്ലൗഡ്' എന്നാണു പേരു നൽകിയത്. ലാറ്റിൻ ഭാഷയിൽ 'ഓറം' എന്നാൽ സ്വർണ്ണം തനി ഗോൾഡ് സ്‌റ്റാൻഡേഡാണ് തൻ്റെ ലക്ഷ്യമെന്നു ദുർഗ വ്യക്‌തമാക്കുന്നു. ക്ലൗഡ് തുടങ്ങി വൈകാതെ ഹിറ്റ് ആയി ഒപ്പം പാർട്‌ണറായി സന്ദീപ് ബാലചന്ദ്രനും ബിസിനസിൽ കൈ കോർത്തു. കൈനിറയെ ഓർഡറുകൾ. നല്ല ഭക്ഷണവും, നല്ല പാക്കേജിങ്ങും ഓറത്തെ വേറിട്ടു നിർത്തിയെന്നു ദുർഗയുടെ സാക്ഷ്യം.
ക്ലൗഡിൽ നിങ്ങൾക്ക് ക്വാളിറ്റിയുണ്ടെങ്കിൽ ബിസിനസ് കിട്ടും. കസ്റ്റമേഴ്സിന്റെ യഥാര്‍ഥ ഫീഡ്ബാക്കും സംതൃപ്‌തിയുമറിയണമെങ്കിൽ പക്ഷേ, റസ്‌റ്ററന്റ് തന്നെ വേണം. ക്ലൗഡ് കിച്ചന്‍ നിലനിർത്തി കസ്റ്റമേഴ്സിനു മുന്നിലേക്കെത്താനുള്ള തീരുമാനം കഴിഞ്ഞ വർഷം ഡിസംബറിലാണെടുത്തത്'- കടവന്ത്ര സുഭാഷ് ചന്ദ്രബോസ് റോഡിലെ ഓറം ക്ലൗഡ് റസ്‌റ്ററൻ്റിൽ ഇരുന്നു ദുർഗ പറഞ്ഞു. രണ്ടു വർഷം ക്ലൗഡിൽ പ്രവർത്തിച്ച ആത്മവിശ്വാസമാണു റസ്‌റ്ററന്റ് രംഗത്തേക്കും നീങ്ങാൻ പ്രേരിപ്പിച്ചത്. സന്ദീപുമായി ചേർന്നായിരുന്നു റസ്‌റ്ററന്റിനു തുടക്കം. ക്ലൗഡ് കിച്ചൻ നൽകിയ വിജയവും പ്രശസ്തിയും റസ്‌റ്ററന്റിന്റെ പേരിലും നിലനിർത്തി
എക്‌സിക്യൂട്ടീവ് ഷെഫ് ആശമോൻ വിജയന്റെ നേതൃത്വത്തിൽ ഒരു ആൻഡ് ഡി വിഭാഗം തന്നെയുണ്ട്. കേരളത്തിന്റെ നാടൻ ഭക്ഷണങ്ങളിലായിരുന്നു പുത്തൻ പരീക്ഷണങ്ങൾ. ഉദാഹരണത്തിന്, റസ്‌റ്ററന്റിൽ വിളമ്പുന്ന നറുനീണ്ടി ജ്യൂസ് റെസിപ്പി രണ്ടു മാസത്തെ പരീക്ഷണത്തിനൊടുവിലാണു തയാറാക്കിയത്. നറുനീണ്ടിയും സോഡയും സരസപ്പറില്ലയും ചേർന്ന രുചിക്കൂട്ട്. ഇടിയപ്പവും കൊഞ്ചുനിറച്ചതും എന്ന പുതിയ കോംബോ പരിക്ഷിച്ചതും സമയമെടുത്താണ്. നെയ്‌മീൻ നെല്ലിക്ക പൊള്ളിച്ചത്, ചേന മാങ്ങ വട്ടം, വാഴപ്പു ഇളനീർ പായസം , ഇടിയപ്പം കൊഞ്ചു നിറച്ചത്, ആട്ടിറച്ചി കാന്താരി, റിബ് റോസ്റ്റ‌്, ബനാന ഫിഗ് സ്‌റ്റൂ തുടങ്ങി ഓറത്തിന്റെ മെനുവിൽ പുതുമകളുടെ രുചിമേളങ്ങൾ പരിചയപ്പെടുത്തിയതിന്റെ സംതൃപ്തിയിലാണ്,
സംവിധായകൻ ബി.ഉണ്ണിക്ക്യഷ്‌ണന്റെയും, പാർവതിയുടെയും മകളാണു ദുർഗ.