ADVERTISEMENT

ഒരു കാലത്ത് ഇന്ത്യയിൽ ബ്രിട്ടിഷുകാരും അതിസമ്പന്നരും മാത്രം കഴിച്ചിരുന്ന ഒരു പ്രീമിയം ഉൽപന്നമായിരുന്നു ബിസ്കറ്റ്. എന്താണ് ബിസ്കറ്റിന്റെ രുചിയെന്നു പോലും ഇന്ത്യയിലെ ഭൂരിഭാഗം സാധാരണക്കാർക്ക് അറിയില്ലായിരുന്നു. അന്ന് ഇന്ത്യയിൽ ലഭ്യമായിരുന്ന ബിസ്കറ്റുകളെല്ലാം ഇറക്കുമതി ചെയ്തിരുന്നതിനാൽ വളരെ ഉയർന്ന വിലയാണ് ഈടാക്കിയിരുന്നത്. മാത്രമല്ല, ബിസ്കറ്റ് സാധാരണക്കാർ കഴിക്കുന്നതിനോട് ഇന്ത്യയിലെ സമ്പന്ന വർഗത്തിനും ബ്രിട്ടിഷുകാർക്കും വലിയ താൽപര്യമുണ്ടായിരുന്നില്ല. പണക്കാരന്റെ ഈ പലഹാരം പാവപ്പെട്ടവർക്ക് വാങ്ങാനാകുന്ന വിലയ്ക്കു വിൽക്കാൻ ഒരു ബ്രാൻഡ് ഇന്ത്യയിൽ പിറവിയെടുത്തു. പൂർണമായും ഇന്ത്യയിൽത്തന്നെ നിർമിച്ച, ഇന്ത്യയുടെ ഏതു ഭാഗത്തു നിന്നും ഏതൊരാൾക്കും വാങ്ങാൻ കഴിയുന്ന ബിസ്കറ്റുകള്‍. അങ്ങനെ ഇന്ത്യയിലെ സാധാരണ മനുഷ്യർ ബിസ്കറ്റിന്റെ രുചി അറിഞ്ഞു. വളർത്തുപട്ടികൾക്കു കൊടുത്താൽ പോലും ഇന്ത്യക്കാർക്ക് ബിസ്കറ്റ് കൊടുക്കേണ്ടെന്ന് കരുതിയ ബ്രിട്ടിഷുകാർ ഒടുവിൽ രണ്ടാം ലോക മഹായുദ്ധകാലത്ത് തങ്ങളുടെ സൈനികർക്കു വിശപ്പടക്കാൻ നൽകിയത് ഇന്ത്യക്കാരുടെ ഈ ബിസ്കറ്റാണ് - പാർലെ ജി.

parle
Image Credit: PicZania/Shutterstock

പാർലെ ജി എന്നാൽ ഇന്ത്യക്കാർക്ക് ഒരു ബിസ്കറ്റ് മാത്രമല്ല, ഒരു വികാരമാണ്. പെട്ടിക്കടകളിൽ മുതൽ ഷോപ്പിങ് മാളുകളിൽ വരെ ലഭ്യമാകും ഈ ബിസ്കറ്റ്. മോഹൻ ലാൽ ദയാൽ ചൗഹാൻ എന്ന തുണിക്കച്ചവടക്കാരൻ സ്വദേശാഭിമാനി പ്രസ്ഥാനത്തിൽ ആകൃഷ്ടനായതാണ് പാർലെജിയുടെ പിറവിക്ക് കാരണമായത്. മുബൈയിലെ വിലെ പാർലെ എന്ന സ്ഥലത്ത് പാർലെ എന്ന പേരിൽ അദ്ദേഹം ഒരു പലഹാര ഫാക്ടറി ആരംഭിച്ചു. വിലയേറിയ ബ്രിട്ടിഷ് സ്‌നാക്കുകൾക്ക് പകരം കുറഞ്ഞ വിലയ്ക്ക് പലഹാരം ഇന്ത്യക്കാർക്ക് ലഭ്യമാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

കമ്പനി ആരംഭിച്ച് 10 വർഷങ്ങൾക്ക് ശേഷമാണ് അവരുടെ ഐക്കോണിക്ക് ഉൽപന്നം എത്തുന്നത് - പൂർണമായും ഇന്ത്യയിൽ നിർമിച്ച പാർലെ ഗ്ലൂക്കോ ബിസ്കറ്റുകൾ. രാജ്യത്തുടനീളം ഈ ബിസ്കറ്റുകൾ വലിയ പ്രചാരം നേടി. ബ്രിട്ടിഷ് അധികാരത്തിൽ കഴിയുന്ന ഇന്ത്യക്കാർക്ക് തങ്ങൾ കഴിക്കുന്നത് ഇന്ത്യൻ നിർമിത ബിസ്കറ്റുകളാണെന്ന അഭിമാന ബോധമാണ് പാർലെ നൽകിയത്. സ്വദേശാഭിമാനി പ്രസ്ഥാനത്തിനും ഇതു കരുത്ത് പകർന്നു, അങ്ങനെ വിലകൂടിയ ബ്രിട്ടിഷ് ബിസ്കറ്റുകൾ ഇന്ത്യയിലെ സമ്പന്നർക്കു പോലും വേണ്ടാതായി. പാർലെയുടെ മാർക്കറ്റ് കുതിച്ചുയർന്നു. ഇതിൽനിന്നു പ്രചോദനമുൾക്കൊണ്ട് നിരവധി ഗ്ലൂക്കോ ബിസ്കറ്റുകൾ ഇന്ത്യൻ വിപണിയിലെത്തി. ഈ ബിസ്കറ്റുകളുടെയെല്ലാം പാക്കിങ്ങിൽ ഗ്ലൂക്കോ എന്നുണ്ടായിരുന്നു. അങ്ങനെയാണ് തങ്ങളുടെ ബ്രാൻഡിനെ വേർതിരിച്ചറിയാൻ പാർലെ ഗ്ലൂക്കോയിൽനിന്നു പാർലെ ജി എന്ന പേര് കമ്പനി നൽകുന്നത്. ജി ഫോർ ജീനിയസ് എന്ന പരസ്യ വാചകവും മഗൻലാൽ ദയ്യ എന്ന ആർട്ടിസ്റ്റ്  വരച്ച ഒരു കുട്ടിയുടെ ചിത്രവും മഞ്ഞവരകളുള്ള പാക്കിങ്ങുമടക്കം ചില മാറ്റങ്ങളും കൊണ്ടു വന്നു.

parleg-bisbuit-gold
Image Credit: Mahesh Shrigani/Shutterstock

എന്നാൽ 90കളിൽ പുറത്തിറങ്ങിയ ഒരു പരസ്യം പാർലെജിയുടെ തലവര മാറ്റിവരച്ചു. പരസ്യത്തിലെത്തിയത് സാക്ഷാൽ ശക്തിമാൻ. ആ ഒറ്റ പരസ്യം കൊണ്ട് 50 ടണ്ണിൽ നിന്ന് 2000 ടൺ ആയി പാർലേജിയുടെ വിൽപന കുതിച്ചുയർന്നു. 2011ലെ നീൽസെൻ സർവേ പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബിസ്കറ്റ് ബ്രാൻഡായി പാർലേ ജി മാറി. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 5000 കോടി രൂപയുടെ വിൽപന നടന്ന  ഉത്പന്നം പാർലേ ജി ആണെന്ന് 2013 ൽ നടന്ന മാർക്കറ്റ് സ്റ്റഡി പറയുന്നു. 5000 കോടിയാണ് ഇന്ന് പാർലേ ജിയുടെ വിപണിമൂല്യം. ഇന്ത്യയിൽ മാത്രം 120 ഫാക്ടറികൾ, പ്രതിദിനം 400 ദശലക്ഷം ബിസ്കറ്റുകളുടെ ഉൽപാദനം. മാസത്തിൽ 1 ബില്യൺ പാർലേ ജി പാക്കറ്റുകളാണ് കമ്പനി പുറത്തിറക്കുന്നത്.100 രാജ്യങ്ങളിലേക്ക് പാർലെ ബിസ്കറ്റുകൾ ഇന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാൽ ഏറ്റവും രസകരം, കമ്പനി തുടങ്ങിയ അന്നത്തെ അതേ രുചിയാണ് ഇന്നും പാർലെജിക്ക്. പാക്കറ്റിൽ അന്ന് കൊണ്ടു വന്ന കുട്ടിയുടെ ചിത്രവും മഞ്ഞവരകളും ബിസ്കറ്റിലെ പാർലെജി എന്ന എഴുത്തുമെല്ലാം ഇന്നും മാറിയിട്ടില്ല.  

English Summary:

The Story Of India's Iconic Brand Parle-G

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com