ADVERTISEMENT

കഫെയിൽനിന്നു ഭക്ഷണം കഴിച്ചതിനു പുറകെ, മൗത്ത് ഫ്രഷ്നെർ എന്ന പേരിൽ നൽകിയ വസ്തു കഴിച്ച അഞ്ചു പേരെ രക്തം ഛർദിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. സെക്ടർ 90 ലെ ലാ ഫോറെസ്റ്റ എന്ന പേരുള്ള കഫെയിൽനിന്നും ഭക്ഷണം കഴിച്ച ശേഷം, അവിടെനിന്നു നൽകിയ മൗത്ത് ഫ്രഷ്നെർ ഉപയോഗിച്ച അങ്കിത് കുമാർ, ഭാര്യ, സുഹൃത്തുക്കൾ എന്നിവർക്കാണ് ദുരനുഭവമുണ്ടായത്. 

മാർച്ച് രണ്ടിനുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വായിൽ പൊള്ളൽ അനുഭവപ്പെട്ട് ഇവർ അസ്വസ്ഥരാകുകയും കരയുകയും ചെയ്യുന്നുണ്ട്. തുടർന്ന് വെള്ളം കുടിക്കുന്നതും ഛർദിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്. മൗത്ത് ഫ്രഷ്നെർ എന്ന പേരിൽ നൽകിയത് ഡ്രൈ ഐസ് ആണെന്നാണ് ഡോക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. മരണത്തിനു പോലും കാരണമാകുന്ന ഒരു ആസിഡ് ഇതിൽ അടങ്ങിയിട്ടുണ്ടെന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു. 

ഖര രൂപത്തിലുള്ള  കാർബൺ ഡൈ ഓക്‌സൈഡ് ആണ് ഡ്രൈ ഐസ്. ഒരു കൂളിങ് ഏജന്റ് ആയ ഇത് ഉരുകുകയില്ല. എന്നാൽ അന്തരീക്ഷത്തിലെ മർദ്ദത്തിൽ ഖരത്തിൽനിന്നു നേരിട്ട് വാതക രൂപത്തിലേക്ക് മാറുന്നു. 

മൗത്ത് ഫ്രഷ്നെർ എന്നപേരിൽ എന്താണ് നൽകിയതെന്ന് അറിയില്ലെന്നും വായിലിട്ട ഉടൻ തന്നെ പൊള്ളൽ അനുഭവപ്പെട്ടെന്നും തുടർന്ന് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിയെങ്കിലും ഫലമൊന്നും ഉണ്ടായില്ലെന്നും അപകടാവസ്ഥയിൽ കഴിയുന്നവർ പറയുന്നു. ഇവരുടെ അവസ്ഥ മോശമായിട്ടും റസ്റ്ററന്റ് നടത്തിപ്പുകാർ നടപടിയെടുത്തില്ലെന്നും അങ്കിത് കുമാർ ആരോപിക്കുന്നുണ്ട്. പൊലീസിനെ വിവരമറിയിച്ച ശേഷം അവരെത്തിയാണ് തങ്ങളെ ആശുപത്രിയിൽ എത്തിച്ചതെന്നും ആരോപണമുണ്ട്. സംഭവത്തിൽ പൊലീസ് റസ്റ്ററന്റ് ഉടമയെ പ്രതിചേർത്ത് കേസ് എടുത്തിട്ടുണ്ട്.

English Summary:

5 diners at Gurgaon eatery hospitalised after mistakenly being served dry ice as mouth freshener

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com