ADVERTISEMENT

ഒരു തനി നാടൻ മധുരപലഹാരമാണ് അരിയുണ്ട. അവലോസുണ്ട എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. അരിയേക്കാൾ ആരോഗ്യ ഗുണങ്ങൾ കൂടുതൽ ഉള്ള ചെറുപയർ ഉപയോഗിച്ച് അരിയുണ്ടയേക്കാൾ രുചിയുള്ള പയറുണ്ട തയാറാക്കാം. പ്രോട്ടീൻ സമ്പന്നമായതുകൊണ്ടു കുട്ടികൾക്കു കൊടുക്കാൻ പറ്റിയ നല്ലൊരു പലഹാരം കൂടിയാണിത്.

 

ചേരുവകൾ

  • ചെറുപയർ/ ചെറുപയർ പരിപ്പ് - ഒരു കപ്പ്
  • ശർക്കര - 300 ഗ്രാം
  • തേങ്ങ ചിരകിയത് - ഒരു കപ്പ്
  • ഏലക്ക - 5
  • നെയ്യ് - ഒരു ടേബിൾ സ്പൂൺ
  • ചുക്കുപൊടി - അര ടീസ്പൂൺ
  • ജീരകപ്പൊടി - കാൽ ടീസ്പൂൺ
  • ഉപ്പ് - ഒരു നുള്ള്

 

തയാറാക്കുന്ന വിധം

പയർ ഒരു അരിപ്പയിലേക്ക് ഇട്ട് ഒഴുകുന്ന വെള്ളത്തിൽ പെട്ടെന്ന് കഴുകിയെടുക്കുക. വെള്ളം തോരാനായി 15 മിനിറ്റ് മാറ്റി വയ്ക്കുക (ഏറെനേരം വെള്ളത്തിൽ വച്ചാൽ പയർ കുതിർന്നു പോകും). ശർക്കര അരക്കപ്പ് വെള്ളം ചേർത്ത് ഉരുക്കി ഒട്ടുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്ത് അരിച്ച് എടുക്കുക.

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി ചെറുപയർ പരിപ്പും ഏലക്കയും ഇളം ബ്രൗൺ നിറമാകുന്നതു വരെ വറക്കുക. ചൂടാറിയതിനു ശേഷം മിക്സിയിലിട്ടു നന്നായി പൊടിച്ചെടുക്കുക. തേങ്ങ ചിരകിയതും കൂടി ഇതിലേക്ക് ഇട്ട് യോജിപ്പിച്ചു വീണ്ടും പൊടിച്ചെടുക്കുക. പൊടിച്ച ചെറുപയർ പരിപ്പും തേങ്ങയും ചേർന്ന മിശ്രിതം ഒരു വലിയ പാത്രത്തിലേക്കു മാറ്റുക. ചുക്കുപൊടി, ജീരകപ്പൊടി, ഒരു നുള്ള് ഉപ്പ് ഇവ ചേർത്തു യോജിപ്പിക്കുക.

ശർക്കരപ്പാനി അൽപാൽപമായി ഒഴിച്ചു നന്നായി ഇളക്കുക. ഉരുട്ടി എടുക്കാൻ പറ്റുന്ന പരുവം ആവുന്നതു വരെ ശർക്കരപ്പാനി ഒഴിച്ചുകൊടുക്കണം. ശർക്കരപ്പാനി ചെറുപയർ പരിപ്പിലേക്കു പിടിക്കാനായി 10 മിനിറ്റു മാറ്റിവയ്ക്കുക. കൈയിൽ അൽപം നെയ്യ് തടവിയതിനുശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. രുചികരമായ പയറുണ്ട തയാർ. ചൂടാറിയതിനു ശേഷം വായു കടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിക്കാം.

Content Summary : Moong dal Ladoo recipe by Ganga Sreekanth.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com