ADVERTISEMENT

പൊതുവെ അത്യാകർഷകമായ പലിശയാണ് മൾട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ വെട്ടിപ്പുവാർത്തകൾ പുറത്തുവന്നതോടെ ഇത്തരം സ്ഥാപനങ്ങളിലെ നിക്ഷേപം സുരക്ഷിതമാണോ എന്ന ചോദ്യം കൂടുതൽ ശക്തമായി ഉയരുകയാണ്. 'നിലമറിഞ്ഞ് വിത്തു വിതയ്ക്കണം' എന്ന് കർഷകർ പറയുമ്പോലെ 'സ്ഥാപനമറിഞ്ഞു പണം മുടക്കണം' എന്നാണ് നിക്ഷേപകർ മനസ്സിലാക്കേണ്ടത്. മൾട്ടി സ്റ്റേറ്റ് സംഘങ്ങൾ എന്തുതരം സ്ഥാപനങ്ങളാണ്, അവയിലെ നിക്ഷേപത്തിന്റെ  ഗുണദോഷങ്ങൾ എന്താണ് എന്നെല്ലാം തിരിച്ചറിയണം.

ഒന്നിലധികം സംസ്ഥാനങ്ങളിൽ
സഹകരണ സംഘങ്ങൾക്ക് നിയമസാധുത ലഭിക്കുന്നത് സംസ്ഥാനത്തേയോ കേന്ദ്രത്തിലേയോ സഹകരണനിയമം അടിസ്ഥാനമാക്കി റജിസ്റ്റർ ചെയ്യപ്പെടുമ്പോഴാണ്. സംസ്ഥാന സഹകരണ റജിസ്ട്രാറുടെ നിയന്ത്രണത്തിലാണ് സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഡൽഹിയിലെ കേന്ദ്ര സഹകരണ റജിസ്ട്രാറുടെ മാർഗനിർദേശങ്ങളാണ്  മൾട്ടി സ്റ്റേറ്റ് സംഘങ്ങൾ പാലിക്കുന്നത്. സാദാ സംഘങ്ങളുടെ പ്രവർത്തന പരിധി ഒരു സംസ്ഥാനത്തു മാത്രമായി പരിമിതപ്പെടുത്തുമ്പോൾ മൾട്ടി സ്റ്റേറ്റ് സംഘങ്ങൾക്ക് ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കാം. വ്യത്യസ്ത സംസ്ഥാനങ്ങളിൽ‌ നിന്നായി 50 വ്യക്തികളെ അംഗങ്ങളാക്കിയോ പല സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സംഘങ്ങൾ കൂട്ടിച്ചേർത്തോ മൾട്ടി സ്റ്റേറ്റ്   സംഘങ്ങൾ രൂപീകരിക്കാം. 

സഹകരണ റജിസ്ട്രാറുടെ കീഴിലുള്ള സംസ്ഥാന സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്ക് മൾട്ടി സ്റ്റേറ്റ് സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടാനാകില്ല. നാഫെഡ്, ഇഫ്കോ തുടങ്ങിയ ദേശീയ സ്ഥാപനങ്ങൾ മൾട്ടി സ്റ്റേറ്റ് സഹകരണ നിയമപ്രകാരം രൂപീകരിച്ചു പ്രവർത്തിക്കുന്നവയാണ്. പൊതുമേഖല ബാങ്കുകൾ, റിസർവ് ബാങ്ക് തുടങ്ങിയവയിലെ ജീവനക്കാർ അംഗങ്ങളായും മൾട്ടി സ്റ്റേറ്റ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 

സൊസൈറ്റി വേറേ; ബാങ്ക് വേറേ
സംസ്ഥാന നിയമത്തിലായാലും കേന്ദ്ര നിയമത്തിലായാലും സംഘങ്ങളുടെ പേരിനോടൊപ്പം ബാങ്ക് എന്നു ചേർക്കാനും പൊതുജനത്തിൽ നിന്നു നിക്ഷേപം സ്വീകരിക്കാനും റിസർവ് ബാങ്കിന്റെ ബാങ്കിങ് ലൈസൻസ് ആവശ്യമാണ്. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി,  പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി, റിസർവ് ബാങ്ക് ഇവയിൽ ഏതെങ്കിലും കേന്ദ്ര‌സ്ഥാപനത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ നിക്ഷേപത്തെ മാത്രമേ അംഗീകൃത നിക്ഷേപമെന്നു കരുതാനാകൂ.

കേന്ദ്ര സഹകരണ നിയമപ്രകാരം മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകൾ, റിസർവ് ബാങ്ക് ലൈസൻസോടെ പ്രവർത്തിക്കുന്നവയാണ്. അതിനാൽ ഇവയിലെ നിക്ഷേപങ്ങൾക്ക് അഞ്ചു ലക്ഷം രൂപയുടെ നിക്ഷേപ ഇൻഷുറൻസ്  ലഭിക്കും. എന്നാൽ മൾട്ടി സ്റ്റേറ്റ് സംഘങ്ങളിൽ ഈ പരിരക്ഷയില്ല. കേരള സഹകരണ നിയമപ്രകാരം സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് അഞ്ചു ലക്ഷംരൂപ വരെ, പ്രത്യേക ഡെപ്പോസിറ്റ് ഗാരന്റി ഫണ്ടിൽ പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്. 

റജിസ്ട്രേഷൻ കൊണ്ടു കാര്യമാകില്ല
മൾട്ടി സ്റ്റേറ്റ്  സംഘങ്ങൾ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവയാണ്. ഇവിടെ ഭരണസമിതിക്കാണ് സമ്പൂർണ നിയന്ത്രണം.  സംഘങ്ങൾ സ്വീകരിക്കുന്ന നിക്ഷേപങ്ങൾ എങ്ങനെ വിനിയോഗിക്കണമെന്നു സമിതിക്ക്  തീരുമാനിക്കാം. സാമ്പത്തികം ഉൾപ്പെടെയുള്ള ഭരണസമിതി തീരുമാനങ്ങളിൽ കേന്ദ്ര റജിസ്ട്രാർക്ക് ഇടപെടാനാകില്ല. സുതാര്യതയില്ലാതെ, സ്വന്തം താൽപര്യങ്ങൾക്കായും കെടുകാര്യസ്ഥതയോടെയും ഭരണസമിതി എടുക്കുന്ന തീരുമാനങ്ങൾ നിക്ഷേപങ്ങളുടെ നഷ്ടസാധ്യത വർധിപ്പിക്കും. ഇവിടെയാണ് റിസർവ് ബാങ്കിന്റെയും മറ്റും മേൽനോട്ടത്തിന്റെ പ്രാധാന്യം.  ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സഹകരണ റജിസ്ട്രാറുടെ പരിമിതികളും സംഘത്തിനായി മുൻകയ്യെടുക്കുന്ന വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും സർവ സ്വാതന്ത്ര്യവും നിക്ഷേപക താൽപര്യങ്ങൾ സംരക്ഷിക്കണമെന്നില്ല. 

നിക്ഷേപകൻ തിരിച്ചറിയണം
അംഗങ്ങളോടു മാത്രമേ മൾട്ടി സ്റ്റേറ്റ്  സംഘങ്ങൾക്ക് ഉത്തരവാദിത്തമുള്ളൂ. അതിനാൽ നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം നിക്ഷേപിക്കണമെന്നും നിക്ഷേപത്തിന്   സർക്കാർ ഗാരന്റി ഇല്ല എന്നും സംഘങ്ങളുടെ വെബ്സൈറ്റുകളിൽ അടക്കം പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര സഹകരണ റജിസ്ട്രാർ വ്യക്തമാക്കിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിയമം മൾട്ടി സ്റ്റേറ്റ് സ്ഥാപനങ്ങൾക്കും ബാധകമാണ്. 

പുതിയ പരിഷ്കാരങ്ങൾ
കേന്ദ്ര സഹകരണ നിയമത്തിൽ കഴിഞ്ഞ വർഷം ചില പ്രധാന നിയമ ഭേദഗതി വരുത്തി, മൾട്ടി സ്റ്റേറ്റ്  സംഘങ്ങളുടെ പ്രവർത്തനം പരിഷ്കരിച്ചിട്ടുണ്ട്. ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് ജനാധിപത്യപരമാക്കുന്നതിന് ഒരു ഇലക്‌ഷൻ അതോറിറ്റി രൂപീകരിക്കും.  താളം തെറ്റുന്ന സൊസൈറ്റികളെ സഹായിക്കാൻ   കോപ്പറേറ്റീവ് റീഹാബിലിറ്റേഷൻ റികൺസ്ട്രക്‌ഷൻ ആൻഡ് ഡെവലപ്മെന്റ് ഫണ്ട്  ഏർപ്പെടുത്തും. ലാഭത്തിലുള്ള  സൊസൈറ്റികളിൽനിന്നു പണം സമാഹരിച്ചാകും ഇതു ചെയ്യുക. സംഘങ്ങളെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കാൻ കേന്ദ്ര സഹകരണ ഓംബുഡ്സ്മാനെ നിയമഭേദഗതി പ്രകാരം ചുമതലപ്പെടുത്തുമെങ്കിലും സംസ്ഥാനതലത്തിൽ സംവിധാനമില്ല എന്ന പോരായ്മ നിലനിൽക്കും. 

(പ്രമുഖ കോളമിസ്റ്റും വേൾഡ് ബാങ്ക് കൺസൽറ്റന്റുമാണ് ലേഖകൻ. മനോരമ സമ്പാദ്യം ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. സമ്പാദ്യം മാസികയുടെ വരിക്കാരാവാൻ ബന്ധപ്പെടുക –0481 2587263)

English Summary:

Things You Should Know Before Investing In Multi State Co-Operative Society

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com