ADVERTISEMENT

ഒന്നേ എന്നൊരു വിചാരത്തോടെ കളത്തിലിറങ്ങുന്ന രണ്ടു ടീമുകളുണ്ട് ഐപിഎലിൽ – രാജസ്ഥാൻ റോയൽസും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും. ഒന്നാം പതിപ്പിലെ കിരീടനേട്ടം ആവർത്തിക്കാനാണു രാജസ്ഥാന്റെ ലക്ഷ്യമെങ്കിൽ ആർസിബിയുടെ മനസ്സിൽ ഇന്നും ഒന്നാം കിരീടമോഹമാണ്.  

കിരീടത്തിന്റെ എണ്ണം രണ്ടാക്കാൻ പോന്ന എണ്ണം പറഞ്ഞ താരങ്ങളുടെ സങ്കേതമാണ് ഇക്കുറി സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്. ലേലത്തിലൂടെ 3 വിദേശ താരങ്ങളെ ഉൾപ്പെടുത്തിയ രാജസ്ഥാന്റേത് മുൻ സീസണിനെക്കാൾ സന്തുലിതമായ താരനിരയാണ്. ട്വന്റി20യിൽ ആളിക്കത്താൻ പോന്ന തീപ്പൊരി താരങ്ങളേറെയുണ്ട് ടീമിൽ. 

Read Also: പങ്കാളിയെ ക്ലബ്ബിന്റെ ഗ്രൗണ്ടിലെത്തിച്ച് പ്രൊപോസ് ചെയ്ത് ഗേ ഫുട്ബോളർ ജോഷ് കവല്ലോ

FIRST LOOK 

‘മാസ്’ എന്നു പറയേണ്ട ഒന്നാണു ബാറ്റിങ് നിര. ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും സഞ്ജുവും ടോപ് ഓർഡറിലും റോവ്മാൻ പവലും ഷിമ്രോൺ ഹെറ്റ്‌മെയറും ധ്രുവ് ജുറേലും ഫിനിഷിങ് റോളിലും ഇറങ്ങുന്ന റോയൽസിനു ‘ക്ലാസ്’ എന്നു വിശേഷിപ്പിക്കാവുന്ന ബോളിങ് വിഭാഗവും സ്വന്തം. ട്രെന്റ് ബോൾട്ടും ദക്ഷിണാഫ്രിക്കയുടെ പുത്തൻ താരോദയം നാൻഡ്രെ ബർഗറും ഇന്ത്യൻ താരം ആവേശ് ഖാനും പേസർമാരായുള്ള ടീമിന്റെ തുറുപ്പുചീട്ട് സ്പിൻ നിരയിലാണ്. ആർ.അശ്വിനും യുസ്‌വേന്ദ്ര ചെഹലും ആഡം സാംപയും ചേരുന്ന സ്പിൻ ത്രയം കരുത്തിന്റെ പര്യായപദമാണ്. 

FEAR FACTOR 

ഓൾറൗണ്ടർ റോളിലേക്കു വമ്പൻ താരങ്ങളില്ലെന്നതു ഇംപാക്ട് പ്ലെയർ സൗകര്യത്തിനിടയിലും പോരായ്മയാണ്. പ്രസിദ്ധ് കൃഷ്ണയ്ക്കു പരുക്കേറ്റതോടെ പേസ് നിരയ്ക്കു മൂർച്ച കുറഞ്ഞു. സഞ്ജു ഉൾപ്പെടെയുള്ള ഇന്ത്യൻ ബാറ്റർമാരുടെ സ്ഥിരതയില്ലായ്മയും ആശങ്ക. 

SUPER XII

ബട്‌ലർ, ജയ്സ്വാൾ, സഞ്ജു, റിയാൻ പരാഗ്, ഹെറ്റ്‌മെയർ, പവൽ, ജുറെൽ, അശ്വിൻ, ആവേശ്, ബോൾട്ട്, സന്ദീപ് ശർമ, ചെഹൽ. 

സൂപ്പർ ചാലഞ്ച്

ലേലത്തിലൂടെയും ട്രേഡിലൂടെയും മുഖം മിനുക്കിയെത്തുന്ന ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനു വീര്യം വർധിച്ചെന്നു വ്യക്തം. ബാറ്റിങ് വെടിക്കെട്ടിനു പേരുകേട്ട സംഘത്തിൽ കാര്യമായ അഴിച്ചുപണി വന്നതു ബോളിങ് നിരയിലാണ്. സൂപ്പർ പേസർമാരെ കൂട്ടിച്ചേർത്ത ടീമിനു സന്തുലിതമായൊരു ഇലവനെ കണ്ടെത്താനായാൽ ആദ്യ കിരീടധാരണത്തിനു കളമൊരുങ്ങും. 

FIRST LOOK 

ചിന്നസ്വാമിയിലെ റണ്ണൊഴുകും മൈതാനം തട്ടകമായ ചാലഞ്ചേഴ്സിൽ ബാറ്റ് കൊണ്ടു താണ്ഡവമാടാൻ പോന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഗ്ലെൻ മാക്സ്‌വെലും ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും കൂടാതെ ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനും ചേരുന്നതാണു ബാറ്റിങ് ന്യൂക്ലിയസ്. രജത് പാട്ടിദാറും വിടവാങ്ങൽ സീസണിനെത്തുന്ന ദിനേശ് കാർത്തിക്കും പിന്തുണയ്ക്കാനുള്ള ബാറ്റിങ് നിരയിൽ പതിവിലും പ്രതീക്ഷ വയ്ക്കാം.

ടീം ഇന്ത്യൻ സാന്നിധ്യങ്ങളായ മുഹമ്മദ് സിറാജും ആകാശ്ദീപുമുള്ള പേസ് ബാറ്ററിയിലേക്കു ന്യൂസീലൻഡ് താരം ലോക്കി ഫെർഗൂസന്റെയും വിൻഡീസ് താരം അൽസരി ജോസഫിന്റെയും എക്സ്പ്രസ് വേഗം കൂടി ‘കണക്ട്’ ചെയ്താണ് ഇത്തവണ പടയൊരുക്കം. വെറ്ററൻ താരം കാൺ ശർമയും മായങ്ക് ദാഗറും കൈകാര്യം ചെയ്യുന്ന സ്പിൻ വിഭാഗം പക്ഷേ, പഴയ പ്രതാപത്തിന്റെ നിഴൽ മാത്രം. 

FEAR FACTOR 

കളി പിടിച്ചെടുക്കാൻ പോന്നൊരു ഓൾറൗണ്ടർ ബെംഗളൂരുവിലും മിസ്സിങ് തന്നെ. ബാറ്റിങ് പറുദീസ ഹോം ഗ്രൗണ്ടായ ടീമിന്റെ പേസ് പടയ്ക്കു റണ്ണൊഴുക്ക് തടയാനാകുമോ എന്നതും ചോദ്യം. സൂപ്പർ താരങ്ങളെ ഒഴിവാക്കിയാൽ സ്ക്വാഡിന് അത്ര കനം പോരാ. 

SUPER XII

ഡുപ്ലെസി, കോലി, പാട്ടിദാർ, ഗ്രീൻ, മാക്സ്‌വെൽ, ലോംറോർ, കാർത്തിക്, അനൂജ് റാവത്ത്, അൽസാരി, സിറാജ്, ദാഗർ, ആകാശ്ദീപ്. 

English Summary:

Rajasthan Royals vs Bangalore Royal Challengers analaysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com