‘‘പുന്നമടയിൽ ഇന്ന് പൂരം, ഓളപ്പരപ്പിലെ ഒളിംപിക്സ്..കിഴക്കിന്റെ വെനീസിന്റെ തൊട്ടു കിഴക്കുള്ള പ്രശാന്തസുന്ദരമായ പുന്നമടക്കായൽ! വേമ്പനാട്ടു കായലിന്റെ ഭാഗമായ പുന്നമടക്കായൽ! 1512 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപൃതമായ വേമ്പനാട്ടു കായലിന്റെ ഭാഗമായ പുന്നമടയുടെ 1150 മീറ്റർ ദൈർഘ്യമുള്ള ഓളപ്പരപ്പു കീറിമുറിച്ച് 4 ട്രാക്കുകളിലൂടെ ചുണ്ടൻ വള്ളങ്ങളും വെപ്പുവള്ളങ്ങളും ചുരുളൻ വള്ളങ്ങളും തുഴഞ്ഞടുക്കുന്ന മനോഹരനിമിഷം...69–ാമത് നെഹ്റു ട്രോഫി വള്ളംകളിക്കു പ്രാരംഭം കുറിക്കാൻ, പുതിയ ജലരാജാക്കന്മാരെ കണ്ടെത്താൻ മണിക്കൂറുകൾ ശേഷിക്കെ, ഫിനിഷിങ് പോയിന്റിലെ നെഹ്റു പ്രതിമയ്ക്കു സമീപത്തു നിന്ന് ഞാൻ ചമ്പക്കുളം ജോളി എതിരേറ്റ്’’...
വള്ളംകളിയുടെ വീറുംവാശിയും ഒട്ടും ചോരാതെ കാണികളിലെത്തിക്കുന്ന കമന്റേറ്റർ ജോളി എതിരേറ്റ് ഈ രംഗത്തെത്തിയിട്ട് രണ്ടു പതിറ്റാണ്ട് പൂർത്തിയാകുന്നു. തുടർച്ചയായി 18–ാം വർഷവും നെഹ്റു ട്രോഫിക്കു കമന്ററി പറയാൻ ഒരുങ്ങുമ്പോൾ തുടക്കക്കാരന്റെ അതേ ആവേശത്തിൽ ജോളി സംസാരിക്കുന്നു...
∙കോളജിൽ തുടക്കം
ചങ്ങനാശേരി അസംപ്ഷൻ കോളജിൽ സീനിയർ ക്ലാർക്കാണ് ഞാൻ. 1999ൽ കോളജിലെ കായികമത്സരങ്ങൾക്കു കമന്ററി പറഞ്ഞാണു തുടക്കം. 2004ൽ ചമ്പക്കുളം മൂലം ജലോത്സവത്തിൽ വി.വി.ഗ്രിഗറിക്കൊപ്പമാണ് കമന്ററി പറയാൻ ആരംഭിച്ചത്. കേരളത്തിലുടനീളം ജലോത്സവങ്ങളിൽ കമന്റേറ്ററാണ്. നിലമ്പൂർ ജലോത്സവത്തിൽ ഒറ്റയ്ക്കു കമന്ററി ചെയ്തതു മറക്കാനാകില്ല.
∙പരിശീലനം ബൈക്ക് യാത്രയ്ക്കിടെ
സീസൺ ആരംഭിക്കുന്നതിനു മുൻപേ ഒരുക്കം തുടങ്ങും. വള്ളങ്ങളുടെയും ക്ലബ്ബുകളുടെയും വിവരങ്ങൾ, അതതു സ്ഥലത്തെ വള്ളംകളിയുടെ ചരിത്രം, പങ്കായം നിർമാണം ഉൾപ്പെടെയുള്ള അനുബന്ധ ജോലികളുടെ വിവരങ്ങൾ എന്നിങ്ങനെ കേൾവിക്കാരെ പിടിച്ചിരുത്താൻ വേണ്ട സകലവിവരങ്ങളും ശേഖരിക്കും. വീട്ടിലെ സംസാരത്തിൽപോലും അറിയാതെ കമന്ററി കയറി വരും. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഉറക്കെപ്പറഞ്ഞു പരിശീലിക്കും. ശബ്ദത്തിനു പ്രശ്നമുണ്ടാവാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കും. എരിവും പുളിയുമുള്ള ഭക്ഷണങ്ങൾ കുറയ്ക്കും. 3 മണിക്കൂർ വരെ നീളും മത്സരങ്ങൾ പൂർത്തിയാകാൻ. ചുക്ക് കാപ്പി, ചൂടുവെള്ളം എന്നിവയെടുക്കും. പനക്കൽക്കണ്ടം, ഇരട്ടിമധുരം എന്നിവ പൊടിച്ചതും കരുതും. പുളിങ്കുന്ന് സെന്റ് ജോസഫ് സ്കൂൾ അധ്യാപികയായ ഭാര്യ പ്രിയാ മാത്യുവും മക്കളായ നെവിനും നിജിനും പിന്തുണയുമായി കൂടെയുണ്ട്.
∙പറയുമ്പോൾ ഓളം വേണം
ഒന്നരപ്പതിറ്റാണ്ടിലേറെ ആകാശവാണിയിൽ വള്ളംകളി കമന്ററി നടത്തി. ടിവി ചാനലുകൾക്കായും കമന്ററി പറഞ്ഞു. ചാംപ്യൻസ് ബോട്ട് ലീഗിന്റെ മുഴുവൻ മത്സരങ്ങളിലും കമന്ററി ചെയ്തു. 2 വർഷമായി നെഹ്റു ട്രോഫിക്കു പവിലിയൻ കമന്ററിയാണ് ചെയ്യുന്നത്. വള്ളംകളി നേരിട്ടുകാണാത്ത, വിദൂരസ്ഥലങ്ങളിലുള്ള ആളുകളുടെ കൺമുൻപിലേക്ക് വള്ളംകളിയെ എത്തിക്കുക, ആ ഫീൽ കൊടുക്കാൻ കഴിയുക എന്നതാണ് റേഡിയോ കമന്ററിയിൽ ശ്രദ്ധിക്കുന്നത്. ശാന്തമായി പറഞ്ഞാൽമതി. പവിലിയൻ കമന്ററി നേരെ മറിച്ചാണ്. കളി കണ്ടുകൊണ്ടിരിക്കുന്ന ജനക്കൂട്ടത്തിനിടയിൽ ഇരുന്നാണു കമന്ററി. ആർപ്പുവിളിക്കുക, വഞ്ചിപ്പാട്ട് പാടുക ഇങ്ങനെ അവരെ ആവേശം കൊള്ളിക്കാനുള്ള എല്ലാ അടവും പയറ്റണം. ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിനു കമന്ററി പറയുമ്പോൾ ആവേശം മാറ്റിവയ്ക്കും. അവിടെ ഭക്തിസാന്ദ്രമായ രീതിയിലാണു വാക്കുകൾ ഉപയോഗിക്കുക. നീട്ടിപ്പറയുന്ന ശൈലിയാണ് അവലംബിക്കുന്നത്്.
Content Highlights: Nehru Trophy Boat Race | Boat Race | വള്ളംകളി Commentator | Lifestyle | Manoramaonline