ADVERTISEMENT

സിനിമകളിലും ടെലിവിഷൻ പരിപാടികള്‍ക്കിടയിൽ തമാശയെന്ന പേരിലും ബോഡിഷെയിമിങ് നടത്തുന്നതിനെ ലഘൂകരിച്ച് നടൻ ബിനു അടിമാലി പറഞ്ഞ വാക്കുകൾ അതേ വേദിയിൽ വച്ച് തിരുത്തി നടി മഞ്ജു പത്രോസ്. ബോഡിഷെയിമിങ്ങിന്റെ പേരിൽ ഒരുപാട് പേർ വേദനിക്കുന്നുണ്ടെന്നും ക്രൂരമായ തമാശകളിൽ വേദനിക്കുന്നുണ്ടെന്ന്  മഞ്ജു പറഞ്ഞു. 

‘കാലകാരൻമാർ എന്തെങ്കിലും തമാശ പറയുന്നുണ്ടെങ്കിൽ അത് നിങ്ങളെ സന്തോഷിപ്പിക്കാനാണ്. ഒരുപാട് ദുഃഖങ്ങൾ ഉള്ളിൽ ഒതുക്കിയാണ് ഓരോ പരിപാടിയും ഞങ്ങൾ ചെയ്യുന്നത്. പ്രേക്ഷകർക്ക് സന്തോഷം ലഭിക്കട്ടെ എന്ന കാര്യം ഓർത്താണ് ഓരോ തമാശയും  ചെയ്യുന്നത്. അതിൽ ബോഡി ഷെയ്മിങോ ഒരാളെ വ്യക്തിപരമായി ദ്രോഹിക്കുകയോ ഒന്നുമല്ല ഉദ്ദേശിക്കുന്നത്. പണ്ടത്തെ സിനിമകളിൽ ബോഡി ഷെയ്മിങ് എന്ന സംഭവമില്ലായിരുന്നു. തമാശകൾ അങ്ങോട്ടും ഇങ്ങോട്ടും പറയാറുണ്ട്. സിനിമ വിജയിക്കാൻ വേണ്ടിയുള്ള തമാശകൾ മാത്രമായി അതിനെ കാണുക. ഇതൊരു അപേക്ഷയാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് എല്ലാം ചെയ്യുന്നത്’. എന്നാണ് ബിനു അടിമാലി പറഞ്ഞത്. 

പിന്നാലെ തനിക്ക് ബിനു പറഞ്ഞതിൽ വിയോജിപ്പുണ്ടെന്ന് മഞ്ജു വ്യക്തമാക്കി. ഇത്തരത്തിലുള്ള തമാശകൾ പറയുമ്പോൾ അത് കേട്ട് വേദിനിക്കുന്ന ഒരു വിഭാഗം ഉണ്ടെന്നും അവരെ ആ തമാശകൾ വേദിനിപ്പിക്കുമെങ്കിൽ ആ തമാശ പറയാതിരിക്കുന്നതാണ് മാന്യതയെന്നും അവർ പ്രതികരിച്ചു. 

‘ഇതൊരു ചർച്ചയാക്കാൻ എനിക്ക് ഒട്ടും താൽപര്യമില്ല, ഇതൊരു ചർച്ചയാകാൻ വേണ്ടിയല്ല പറയുന്നത്. ഈ സദസ്സിൽ ഇരിക്കുമ്പോൾ ബിനു ചേട്ടൻ പറഞ്ഞപ്പോൾ അത് പറഞ്ഞില്ലെങ്കിൽ എനിക്ക് അതൊരു മനസ്സാക്ഷി കുത്താകുമെന്നുള്ളത് കൊണ്ട് മാത്രമാണ് സംസാരിക്കുന്നത്. ബിനു ചേട്ടൻ പറഞ്ഞു ഇതൊരു തമാശയാണ് ഒരുപാട് കലാകാരന്മാർ ജീവിക്കാൻ ബുദ്ധിമുട്ടുകയാണെന്ന്, എന്നാൽ അതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളാണ് ഞാൻ. എനിക്ക് ഓർമവച്ച നാൾമുതൽ എന്റെ നിറത്തെയും വണ്ണത്തെയും ഒരുപാട് കളിയാക്കിയിട്ടുണ്ട്. ചുറ്റുമുള്ളവർ ചിരിക്കുന്ന ഒരുപാട് തമാശ പറഞ്ഞപ്പോൾ എനിക്ക് അന്ന് അതൊന്നും ആസ്വദിക്കാൻ സാധിച്ചിട്ടില്ല. ഈ തമാശകൾ എനിക്കെന്തോ കുറവുണ്ടെന്ന് കുട്ടിക്കാലം മുതൽ കുത്തിവെക്കുകയായിരുന്നു. 

ഇങ്ങനെ കുത്തിവെക്കുന്നത് എനിക്ക് മാത്രമല്ല ബിനു ചേട്ടനുമുണ്ടായി കാണും. ഞാൻ ഈ തമാശകൾ കേട്ട് വേദിനിച്ചിട്ടുണ്ടെങ്കിൽ എന്നെ പോലെയുള്ള ഒരു സമൂഹം ഇവിടെയുണ്ട്. എത്രപേര് എനിക്കത് കുഴപ്പമില്ലെന്ന് പറയുമ്പോഴും വേദനിക്കാറുണ്ട്. പല്ല് പൊങ്ങിയ ഒരാളെ കുറിച്ചുള്ള തമാശയിൽ അവന്റെ ഫോട്ടോ ഫ്രെയിം ചെയ്യാൻ പറ്റില്ല ചില്ല് പൊട്ടി പോകുമെന്ന് പറയുമ്പോൾ കേൾക്കുന്നയാൾ ഒരുപക്ഷേ ചിരിച്ച് പോകും, പക്ഷെ യഥാർഥത്തിൽ അയാൾ ചിരിക്കുകയാണോ എന്നെനിക്കറിയില്ല. അത്തരം കോമഡി പറയുമ്പോൾ സഹജീവികളെയും കൂടി പരിഗണിക്കണം. ഇങ്ങനെയുള്ള തമാശകൾ കൊണ്ട് വേദനിക്കുന്ന പത്ത് പേരെങ്കിലും ഉണ്ടാകും.

എന്റെ മകൻ കറുത്തിട്ടാണ്. ഇപ്പോഴും എന്റെ പേടി ഞാൻ നേരിട്ടത് പോലെയെല്ലാം അവൻ നേരിടേണ്ടി വരുമോ എന്നാണ്. ഇത്രയും അപകടം പിടിച്ച സമൂഹത്തിലേക്കാണോ അവൻ പോകുന്നതെന്ന ആവലാതി എനിക്കുണ്ട്. ഇനിയുള്ള തലമുറ നിറത്തിന്റെയും ശരീരത്തിന്റെയും പേരിൽ തമാശകൾ പറയാതിരിക്കാനാകട്ടെയെന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങനെയുള്ള തമാശകൾ പറയാതിരിക്കുന്നതാണ് അവരോടെ കാണിക്കുന്ന മാന്യത. ഞാൻ ഇത്തരത്തിലുള്ള തമാശകളുടെ രക്തിസാക്ഷിയും കൂടിയാണ്. അതുകൊണ്ടാണിത് പറയുന്നത്. എനിക്ക് അത്തരത്തിലുള്ള തമാശകളിൽ ഒരിക്കലും ചിരിക്കാനാകില്ല’. മഞ്ജു പറഞ്ഞു. 

English Summary:

Manju Pathros Speaks Out Against Body Shaming in the Entertainment Industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com