ADVERTISEMENT

കേരള സർക്കാരിന്റെ 2024- 25 കാലയളവിലേയ്ക്കുള്ള ബജറ്റിൽ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിന് പുറമേ കേരള സംസ്ഥാന വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾക്കായി 5.2 കോടി രൂപയും ബജറ്റിൽ നീക്കിയിരുപ്പുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും പോഷക ലഭ്യത ഉറപ്പുവരുത്തുന്ന പദ്ധതിക്ക് 25 കോടി ചിലവിടാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. നാഷണൽ ന്യൂട്രീഷൻ മിഷൻ എന്ന ഈ പദ്ധതിയിൽ സംസ്ഥാനത്തിന്റെ വിഹിതമായി പത്തു കോടി രൂപ വകയിരുത്തുന്നതായും കേന്ദ്ര വിഹിതമായി 15 കോടി രൂപ പ്രതീക്ഷിക്കുന്നതായും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.

സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ തടയാനും സ്ത്രീ സുരക്ഷ ഉറപ്പാക്കാനുമായി ആവിഷ്കരിച്ച നിർഭയ -വനിത സ്വയം പ്രതിരോധ പരിശീലന പരിപാടിക്കായി 10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾക്കായി സംസ്ഥാനത്തെ 1012 സ്കൂളുകൾ മുഖേന നടപ്പാക്കി വരുന്ന സൈക്കോ സോഷ്യൽ സർവീസസ് പദ്ധതിക്കായി 51 കോടി രൂപ നീക്കിവച്ചു. ജൻഡർ പാർക്കിന്റെ പ്രവർത്തനങ്ങൾക്ക് ഒൻപത് കോടി രൂപയും, കേരള വനിതാ വികസന കോർപ്പറേഷന്റെ 2024-25 വർഷത്തെ വിവിധ പ്രവർത്തനങ്ങൾക്കായി 17.6 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം നഗരപ്രദേശങ്ങളിൽ അടുത്തടുത്ത് പ്രവർത്തിച്ചു വരുന്ന വിവിധ അംഗൻവാടികളെയും അവയിലെ ജീവനക്കാരെയും സംയോജിപ്പിച്ചുകൊണ്ട് മൂന്നു വയസ്സ് വരെയുള്ള കുട്ടികൾക്കായി ക്രഷ്, മൂന്നു മുതൽ ആറു വയസ്സ് വരെയുള്ളവർക്കായി പ്രീ സ്കൂൾ, കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള സുരക്ഷിത കേന്ദ്രം എന്നിവ ഒരുക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് 2.2 കോടി രൂപ ലഭിക്കും. വനിതാ സഹകരണ സംഘങ്ങൾക്കും വനിതാ ഫെഡിനുമുള്ള സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്. 2.5 കോടി രൂപയാണ് ഈ ഇനത്തിലെ നീക്കിയിരുപ്പ്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള സാമൂഹിക സംരക്ഷണ പദ്ധതിക്കായി  വകയിരുത്തിയിരിക്കുന്ന എട്ടു കോടി രൂപയിൽ ഈ മേഖലയിലെ സ്ത്രീ തൊഴിലാളികൾക്ക് പ്രസവാനുകൂല്യമായി നൽകുന്നതിനുള്ള ആറുകോടി രൂപയും ഉൾപ്പെടുത്തിയിരിക്കുന്നു.

പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങളിലെ  സ്ത്രീകളുടെയും പെൺകുട്ടികളുടെയും ക്ഷേമം ലക്ഷ്യം വച്ചുകൊണ്ടുള്ള നീക്കിയിരുപ്പുകളും ബജറ്റിലുണ്ട്. പട്ടികജാതി വിഭാഗത്തിലെ സാമൂഹികമായും സാമ്പത്തികമായും പിന്തള്ളപ്പെട്ടുപോയ വിവിധ വിഭാഗങ്ങൾക്കുള്ള വികസന പരിപാടികൾക്കായി 51 കോടി രൂപയാണ് നീക്കിയിരുപ്പ്. പദ്ധതിയുടെ 40 ശതമാനം ഗുണഭോക്താക്കളും വനിതകളായിരിക്കും. ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ  പെൺകുട്ടികളുടെ വിവാഹത്തിനായി 1.25 ലക്ഷം രൂപ വീതം ധനസഹായം നൽകുന്ന പദ്ധതിക്കായി 86 കോടി രൂപ വകയിരുത്തി. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള 'വാത്സല്യ നിധി ' പദ്ധതിക്ക് 10 കോടി രൂപ ലഭിക്കും.

പട്ടികവർഗ യുവതികൾക്കുള്ള വിവാഹ ധനസഹായമായി ആറുകോടി രൂപ അനുവദിച്ചിട്ടുണ്ട്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് ഗർഭാവസ്ഥയിലും പ്രസവശേഷവും പരിചരണം ഉറപ്പാക്കാൻ ആരംഭിച്ച ജനനി ജന്മ രക്ഷാ പദ്ധതിയിലൂടെ ധനസഹായം നൽകുന്നതിന് 17 കോടി രൂപ നീക്കിവച്ചു. വിവാഹബന്ധം വേർപെടുത്തിയവരോ വിധവകളോ ഭർത്താവ് ഉപേക്ഷിച്ചവരോ ആയ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായം നൽകുന്നതിനായി ആവിഷ്കരിച്ച പുതിയ പദ്ധതിക്ക് അഞ്ചുകോടി രൂപയും  ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ആരംഭിച്ച കുടുംബശ്രീ പദ്ധതി കേരളത്തിന്റെ സാമൂഹിക സാംസ്കാരിക സാമ്പത്തിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ കൂട്ടിച്ചേർത്തു. കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ചലനാത്മകതമാക്കുന്നതിനുമായി കുടുംബശ്രീ  അയൽക്കൂട്ടങ്ങൾ സംഘടിപ്പിച്ച 'തിരികെ സ്കൂളിൽ ' ക്യാമ്പയിനിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട്  K- LIFT ( കുടുംബശ്രീ ലൈവ്ലിഹുഡ് ഇനിഷ്യേറ്റീവ് ഫോർ ട്രാൻസ്ഫർമേഷൻ) എന്ന പേരിൽ പ്രത്യേക ഉപജീവന പദ്ധതി സംഘടിപ്പിക്കും. ഒരു വർഷംകൊണ്ട് മൂന്നുലക്ഷം സ്ത്രീകൾക്ക് ഉപജീവനമാർഗ്ഗം ഉറപ്പുവരുത്തി അവരുടെ വരുമാനം വർദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീക്കായി 265 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com