ADVERTISEMENT

വനിതാദിനത്തോട് അനുബന്ധിച്ച് മനോരമ ഓൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇന്റർ കോളജിയറ്റ് മീറ്റ് ‘എംപവർ ഹെർ’പരിപാടിയിൽ സേക്രട്ട് ഹാർട്ട് ചാലക്കുടി ഓവറോൾ ചാംപ്യനായി. കാക്കനാട്ടെ ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ നടന്ന പരിപാടിയിൽ കേരളത്തിലുടനീളമുള്ള അമ്പതിലധികം കോളജുകളിൽ നിന്ന് മൂന്നൂറിലധികം വിദ്യാർഥിനികളാണ് പങ്കെടുത്തത്.

hybi
കോളജ് വിദ്യാർഥികള്‍ക്കൊപ്പം ഹൈബി ഈഡൻ, ചിത്രം:മനോരമ ഓൺലൈൻ

ക്വിസ് മത്സരത്തിലൂടെയാണ് മത്സരങ്ങൾ ആരംഭിച്ചത്. ഇരുപതിലധികം ടീമുകളാണ് ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ക്യാംപസ് ഒന്നാം സമ്മാനം നേടി. മാർ ഇവാനിയസ് കോളജ് രണ്ടാംസ്ഥാനവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്‌വാൻസ്ഡ് സ്റ്റഡി ഇൻ എജ്യൂക്കേഷൻസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സമ്മാനം നേടിയ ടീമിന് 15,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10,000, 7,500 വീതം രൂപയും സമ്മാനമായി നല്‍കി. പ്രഫഷനൽ ക്വിസർ എ.ആർ. രഞ്ജിത്താണ് മത്സരം നയിച്ചത്. 

jain
എംപവർ ഹെർ ഇന്റർകോളേജിയേറ്റ് മത്സരത്തില്‍ നിന്ന്, ചിത്രം:മനോരമ

‘മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നതിൽ എങ്ങനെ സ്ത്രീകളിൽ കുടുതൽ അവബോധം സൃഷ്ഷ്ടിക്കും’ എന്ന വിഷയത്തിൽ നടന്ന ബ്രാൻഡിങ് മത്സരത്തില്‍ നിരവധി ടീമുകൾ  പങ്കെടുത്തു. മത്സരത്തിൽ തൃശ്ശൂർ സേക്രട്ട് ഹാർട്സ് കോളജ് ഒന്നാംസ്ഥാനവും ആലുവ യുസി കോളജ് രണ്ടാംസ്ഥാനവും എസ്‌സിഎംഎസ് കോളജ് കൊച്ചി മൂന്നാംസ്ഥാനവും കരസ്ഥമാക്കി. എറണാകുളം എംപി ഹൈബി ഈഡൻ, ഫെമിസേഫ് കോ–ഫൗണ്ടർ നൂറിൻ ആയിഷ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷേറ്റീവ് ഡയറക്ടർ ഡോ. ടോം ജോസഫ്, ബ്രഹ്മ ലേണിങ് സൊലൂഷ്യൻസ് സിഇഒ എ.ആർ ര‍ഞ്ജിത്ത്, ജെയിൻ യൂണിവേഴ്സിറ്റി മാനേജ്മെന്റ് സ്റ്റഡീസ് മേധാവി ഡോ.സിമി കുര്യൻ എന്നിവരടങ്ങുന്ന പാനലാണ് വിജയിയെ തിരഞ്ഞെടുത്തത്. ഒന്നാം സ്ഥാനം നേടി ടീമിന് 20,000 രൂപയും രണ്ടും മൂന്നും സ്ഥാനം നേടിയവർക്ക് യഥാക്രമം 15,000, 10,000 വീതം രൂപ നൽകി. 

womens-day2
ക്വിസ് മത്സരത്തില്‍ നിന്ന്, ചിത്രം:മനോരമ

‘മെൻസ്ട്രൽ കപ്പിനെ പറ്റിയും മെൻസ്ട്രേഷനെ പറ്റിയുമുള്ള അവബോധം ആദ്യം പുരുഷൻമാരിലാണ് വളർത്തേണ്ടത്. ആർത്തവ ദിനങ്ങളില്‍ സ്ത്രീകളുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ ഇത് അത്യാവശ്യമാണ്. 2 വർഷം മുമ്പ് ആരംഭിച്ച കപ്പ് ഓഫ് ലൈഫ് എന്ന പദ്ധതിക്ക് ഇന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. 1 ലക്ഷം മെൻസ്ട്രൽ കപ്പ് വിതരണമെന്ന 4 മാസം നീണ്ടു നിന്ന പദ്ധതിയിലൂടെ വിവിധ മേഖലകളിലുള്ള സ്ത്രീകളിൽ മെന്‍സ്ട്രൽ കപ്പിനെ കുറിച്ചുള്ള അവബോധം വളർത്തിയെടുക്കാനായി. കോളജുകൾ, അംഗണവാടികൾ, സ്കൂളുകൾ എന്നിവിടങ്ങിലെത്തി പലരെയും മെൻസ്ട്രൽ കപ്പിന്റെ ഉപയോഗത്തെ പറ്റി വ്യക്തമാക്കാൻ സാധിച്ചു. ‘ഫീൽ ദ പെയിൻ’ എന്ന ക്യാംപെയിനും വലിയ തോതിൽ ആളുകൾ ഏറ്റെടുത്തു. മെൻസ്ട്രൽ കപ്പ് വലിയ മാറ്റമാണ് മെൻസ്ട്രൽ ഹൈജീനിൽ ഉണ്ടാക്കിയത്’. ഹൈബി ഈഡൻ എംപി ബ്രാൻഡിങ് മത്സരത്തിൽ സംസാരിച്ചു കൊണ്ട് പറഞ്ഞു.

womens-day1
എംപവർ ഹെർ ഇന്റർകോളേജിയേറ്റ് മത്സരത്തില്‍ നിന്ന്, ചിത്രം:മനോരമ

ഡംഷരാട്സ് മത്സരത്തില്‍ മരിയൻ കോളജ് കുട്ടിക്കാനം ഒന്നാംസ്ഥാനവും ഫാറൂഖ് കോളജ് രണ്ടാംസ്ഥാനവും ഭാരത് മാതാ കോളജ് മൂന്നാംസ്ഥാനവും നേടി. വിജയിച്ച ടീമിന് 15,000 രൂപയും രണ്ടും മൂന്നും സ്ഥാനത്തെത്തിയവർക്ക് യഥാക്രമം 10,000, 7,500 രൂപയും സമ്മാനം നൽകി. സിനിമാറ്റിക്ക് ഡാൻസ് മത്സരത്തില്‍ സേക്രഡ് ഹാർട്സ് കോളജ് ഒന്നാംസ്ഥാനവും മരിയൻ കോളജ് കുട്ടിക്കാനം രണ്ടാംസ്ഥാനവും ജെയിൻ യൂണിവേഴ്സിറ്റി മൂന്നാംസ്ഥാനവും നേടി. 25,000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയുമാണ്. 

dance
എംപവർ ഹെർ ഇന്റർകോളേജിയേറ്റ് മത്സരത്തില്‍ നിന്ന്, ചിത്രം:മനോരമ

പെൺകുട്ടിയായതുകൊണ്ട് സ്വത്തിന്റെ പേരിൽ നേരിട്ട വിവേചനമാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥയായി തന്നെ മാറ്റിയതെന്ന് സമാപന ചടങ്ങിൽ കോട്ടയം ജില്ലാകലക്ടർ വി.വിഘ്നേശ്വരി പറഞ്ഞു. ‘ഇരുപത്തി രണ്ടാമത്തെ വയസ്സിലാണ് സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും ഒരു ഐഎഎസ്കാരിയാകണമെന്നും തോന്നിയത്. സ്ത്രീകൾക്ക് നേരെയുള്ള വിവേചനത്തിനെതിരെ പൊരുതാൻ എല്ലാവര്‍ക്കുമാകണം. സ്ത്രീകൾക്കും അവകാശങ്ങളുണ്ടെന്ന് ചിന്തിച്ചാൽ തീരാവുന്നതാണ് വിവേചനങ്ങൾ. പുരുഷൻമാരും ഇതിനെ പറ്റി ചിന്തിക്കണം’. വിഘ്നേശ്വരി ഐഎഎസ് പറഞ്ഞു. സ്ത്രീകൾക്ക് നൈറ്റ്‍ലൈഫ് എന്നത് പെട്ടെന്ന് ഒരു ദിവസം മാറ്റാൻ പറ്റുന്ന കാര്യമല്ലെന്നും അതിന് നിരന്തരമായ പരിശ്രമം വേണമെന്നും അതിനായി തന്റെ ഭാഗത്ത് നിന്നു ശ്രമങ്ങളുണ്ടാകുമെന്നും കലക്ടർ പറഞ്ഞു. 

സമാപന ചടങ്ങില്‍ ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ് ഡയറക്ടർ ഡോ. ടോം ജോസഫ്, മനോരമ ഓൺലൈൻ മാർക്കറ്റിങ് സീനിയർ ജനറൽ  ബോബി പോൾ, ജെയിൻ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസിലർ ഡോ. ജെ.ലത എന്നിവർ സംസാരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com