പാക്ക്, ചൈന അതിർത്തി കാവലിന് ആകാശത്തും ‘കണ്ണ്’, എല്ലാം തൽസമയം അറിയാം
Mail This Article
രാജ്യത്തെ എല്ലാ തന്ത്രപ്രധാന പ്രദേശങ്ങളുടെയും സാറ്റലൈറ്റ് മാപ്പിങ്ങിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ നിരീക്ഷണം സാറ്റലൈറ്റ് മാപ്പിങ്ങിന്റെ സഹായത്തോടെ നടപ്പിലാക്കാൻ പോകുകയാണ്. അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റം തടയാൻ രാജ്യത്തുടനീളം ഉയർന്ന നിരീക്ഷണ സംവിധാനങ്ങളാണ് നടപ്പിലാക്കുന്നത്.
അതിർത്തി സുരക്ഷാ സേന പാക്കിസ്ഥാനുമായും ചൈനയുമായും ബംഗ്ലാദേശുമായും പങ്കിട്ട രാജ്യാന്തര അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി. ഇതിനായി സാറ്റലൈറ്റ് സേവനങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുമായി (ഇസ്രോ) ചേർന്നാണ് അതിർത്തി നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രം നീക്കം നടത്തുന്നത്.
തിരഞ്ഞെടുത്ത എല്ലാ മേഖലകളിലും, പ്രത്യേകിച്ച് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ കൂടുതലുള്ള അതിർത്തി പ്രദേശങ്ങളിൽ നിരന്തരമായ നിരീക്ഷണം ഉണ്ടാകും. അത്തരത്തിലുള്ള എല്ലാ പ്രദേശങ്ങളും ഒപ്റ്റിക്കലായി ദൃശ്യമാകും. ഇതിനർഥം താഴെയുള്ള പ്രദേശങ്ങൾ ഉപഗ്രഹം വഴി നിരീക്ഷിച്ച് കൈകാര്യം ചെയ്യുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞത്.
അടുത്ത യുദ്ധം സൈബർ യുദ്ധമായിരിക്കും. ഇത്തരം യുദ്ധങ്ങളെ നേരിടാനുള്ള സംവിധാനങ്ങവും വികസിപ്പിക്കുന്നുണ്ട്. ബഹിരാകാശ സാങ്കേതികവിദ്യ, യുഎവി (ആളില്ലാ ഏരിയൽ വെഹിക്കിൾ), നിരീക്ഷണ സാങ്കേതികവിദ്യകൾ എന്നിവയിലും പ്രവർത്തിക്കുന്നുണ്ട് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് ഡയറക്ടർ ജനറൽ എ. പി. മഹേശ്വരി പറഞ്ഞു. രാജ്യത്തെ ആഭ്യന്തര സുരക്ഷാ നിരീക്ഷണം വർധിപ്പിക്കുന്നതിന് ലഭ്യമായ എല്ലാ സാങ്കേതികവിദ്യകളും ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ എന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
സാറ്റലൈറ്റ് ഇമേജറിക്ക് വിദൂര കോണുകളിലേക്ക് സൂം ചെയ്യാനുള്ള കഴിവുണ്ടാകും, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സംശയാസ്പദമായ ഏതൊരു ചലനവും സുരക്ഷാ സേനയ്ക്ക് ട്രാക്കുചെയ്യാനാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനായി ഏത് ഉപഗ്രഹമാണ് ഉപയോഗിക്കേണ്ടതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഈ മാസം ആദ്യം ഇസ്റോയുടെ കാർട്ടോസാറ്റ് -3 ഉപഗ്രഹം പകർത്തിയ ഖത്തറിലെ നഗരങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു.
കാർട്ടോസാറ്റ് -3 ന് 25 സെന്റിമീറ്റർ ഗ്രൗണ്ട് റെസല്യൂഷനുള്ള പാൻ ക്യാമറകളുണ്ട്. ഇത് ഇന്ത്യ നേടിയ ഏറ്റവും ഉയർന്ന നേട്ടമാണ്. കാർട്ടോസാറ്റ് -3 പരിക്രമണം ചെയ്യുന്ന 506 കിലോമീറ്റർ ഉയരത്തിൽ നിന്ന് ക്യാമറയുടെ സെൻസറുകൾക്ക് മികച്ച ചിത്രങ്ങൾ പകർത്താൻ സാധിക്കും.