ചൈനയുടെ അണ്വായുധ മിസൈലിന് ശബ്ദത്തേക്കാള്‍ പത്തിരട്ടി വേഗം, യുഎസിന് ഭീഷണി
Mail This Article
പീപ്പിൾസ് ലിബറേഷൻ ആർമി റോക്കറ്റ് ഫോഴ്സ് സ്ഥാപിച്ചതിന്റെ അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നിരവധി മിസൈലുകളാണ് ചൈന പുറത്തെടുത്തത്. ഇത് തായ്‌വാനും യുഎസിനും ഇന്ത്യക്കുമുള്ള മുന്നറിയിപ്പാണെന്ന് സൈനിക വിദഗ്ധർ പറഞ്ഞു. സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ ചൈന സെൻട്രൽ ടെലിവിഷൻ സംപ്രേഷണം ചെയ്ത അഞ്ച് എപ്പിസോഡ് ഡോക്യുമെന്ററിയിൽ, പിഎഎൽഎ റോക്കറ്റ് ഫോഴ്‌സ് പ്രത്യേകം രൂപകൽപന ചെയ്ത പത്തിലധികം ഹ്രസ്വ, ഇന്റർമീഡിയറ്റ് റേഞ്ച് മിസൈലുകളാണ് പ്രദർശിപ്പിച്ചത്. ഇതിൽ പ്രധാനപ്പെട്ടത് ഡിഎഫ് 17 മിസൈൽ തന്നെയായിരുന്നു.
ചൈനീസ് സൈന്യത്തിന്റെ ഏറ്റവും നൂതന ഹൈപ്പർസോണിക് മിസൈലാണ് ഡിഎഫ് -17. ഈ മിസൈലുകൾക്ക് യുഎസ് താവളങ്ങൾ വരെ തകർക്കാൻ ശേഷിയുണ്ടെന്നാണ് വിശകലന വിദഗ്ധർ പറയുന്നത്. 2019 ഒക്ടോബറിൽ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണത്തിന്റെ 70-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടന്ന സൈനിക പരേഡിൽ ഹൈപ്പർസോണിക് മിസൈൽ ശ്രദ്ധ ആകർഷിച്ചിരുന്നു.
2017 നവംബറിലാണ് ചൈന തങ്ങളുടെ ആദ്യ അണ്വായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ ആദ്യമായി പരീക്ഷിച്ചത്. അണ്വായുധത്തിനൊപ്പം മറ്റു ബോംബുകളും ആയുധങ്ങളും കൊണ്ടുപോകാന്‍ ശേഷിയുള്ളതാണ് ഡിഎഫ് 17 എന്ന ഈ മിസൈല്‍. ശബ്ദത്തേക്കാള്‍ പത്തിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഹൈപ്പര്‍ സോണിക് മിസൈലാണ് ഡോങ് ഫെങ് (കിഴക്കന്‍കാറ്റ്) 17 എന്ന ഈ മിസൈല്‍. ചൈനയുടെ ഡിഎഫ് 17 മിസൈലുകള്‍ 1800 മുതല്‍ 2500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാൻ ശേഷിയുള്ളവയാണ്.
എന്നാൽ ചൈനയുടെ ആദ്യ ഹൈപ്പര്‍സോണിക് മിസൈലല്ല ഇത്. 2017 ൽ ചൈന പരീക്ഷിച്ച DF-ZF മിസൈലിന് മണിക്കൂറില്‍ 11,000 കിലോമീറ്റര്‍ വേഗം വരെ കൈവരിക്കാന്‍ കഴിവുണ്ടായിരുന്നു. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ചൈന ഏഴ് ഹൈപ്പര്‍സോണിക് മിസൈലുകളുടെ പരീക്ഷണം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഹൈപ്പര്‍സോണിക് മിസൈലുകളുടെ കാര്യത്തില്‍ ചൈനക്കുള്ള താത്പര്യം തെളിയിക്കുന്നതാണിത്.
ലോകത്തിലെ തന്നെ ഏറ്റവും വലുതും കൂടുതല്‍ വേഗത്തിൽ പരീക്ഷിക്കാവുന്നതുമായ ഹൈപ്പര്‍സോണിക് വിന്‍ഡ് ടണല്‍ ചൈനയിലാണുള്ളത്. അതിവേഗത്തില്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍സോണിക് വിമാനങ്ങളുടെ പരീക്ഷണ പറക്കലുകള്‍ കൃത്രിമമായി സജ്ജീകരിച്ച ഈ വിന്‍ഡ് ടണലില്‍ ചൈനക്ക് നടത്താനാകും. പറക്കലിനിടെ സംഭവിക്കാനിടയുള്ള കുഴപ്പങ്ങള്‍ പരമാവധി പരിഹരിച്ച് യഥാര്‍ഥ പരീക്ഷണ പറക്കല്‍ നടത്താന്‍ ഈ ഹൈപ്പര്‍സോണിക് വിന്‍ഡ് ടണലുകള്‍ സഹായകരമാണ്.
ഹൈപ്പര്‍സോണിക് മിസൈലുകളുടെ കാര്യത്തില്‍ ചൈന മാത്രമല്ല ശ്രദ്ധിക്കുന്നത്. റഷ്യയും അമേരിക്കയും ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതികവിദ്യയില്‍ താത്പര്യമുള്ള രാജ്യങ്ങളാണ്. ഒരു മണിക്കൂറുകൊണ്ട് ഭൂമിയിലെ ഏതൊരു ലക്ഷ്യസ്ഥാനത്തുമെത്താന്‍ ശേഷിയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ യുഎസ് നാവികസേന പരീക്ഷിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സാധാരണ ബാലിസ്റ്റിക് മിസൈലുകള്‍ ബഹിരാകാശത്തെത്തിയ ശേഷമാണ് ഭൂമിയിലെ ലക്ഷ്യസ്ഥാനത്തേക്ക് അതിവേഗം വരിക. എന്നാല്‍ ചൈനീസ് നിര്‍മിത അണ്വായുധ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളുടെ പ്രവര്‍ത്തനത്തില്‍ ചില വ്യത്യാസങ്ങളുണ്ട്. ഭൂമിയില്‍ നിന്നും വിക്ഷേപിക്കുന്ന ഈ മിസൈലുകള്‍ ബഹിരാകാശത്തെത്തുന്നതിന് മുൻപ് തന്നെ ലക്ഷ്യസ്ഥാനത്തേക്ക് പ്രയാണം ആരംഭിച്ചിരിക്കും. ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തിലായിരിക്കും ആദ്യഘട്ടത്തിലെ സഞ്ചാരം. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാനായി വളരെ താഴ്ന്ന നിലയിലായിരിക്കും ഇവയുടെ പോക്ക്. ചൈനയുടെ ഡിഎഫ് 17 മിസൈല്‍ അമേരിക്കയ്ക്ക് തലവേദനയാകുമെന്നാണ് ഇന്റലിജന്‍സിന്റെ കണക്കുകൂട്ടല്‍.
ലോകത്തിലെ ആദ്യത്തെ ഹൈപ്പർസോണിക് ഗ്ലൈഡ് ആയുധമാണ് ഡിഎഫ് -17 എന്ന് വിശ്വസിക്കപ്പെടുന്നു, കൂടാതെ ഈ മേഖലയിലെ യുഎസ് താവളങ്ങൾ തകർക്കാൻ ഈ മിസൈൽ പര്യാപ്തവുമാണെന്നും ചൈനീസ് മാധ്യമങ്ങൾ വാദിക്കുന്നു. ചൈനയിൽ നിന്ന് ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങളിൽ വരെ ആക്രമണം നടത്താൻ കഴിയും.
English Summary: China’s advanced DF-17 hypersonic missile