ADVERTISEMENT

ഭീകരര്‍ നാലു വിമാനങ്ങള്‍ തട്ടിയെടുത്ത് 2001 സെപ്റ്റംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇടിച്ചിറക്കിയത് ലോകം മറന്നിട്ടില്ല. ഇതിനു ശേഷവും മറ്റൊരു വിമാനം അപ്രത്യക്ഷമായിട്ടുണ്ട്. എന്നാൽ, ആ വിമാനം എങ്ങോട്ടാണ് പോയതെന്ന് ഇന്നും വ്യക്തമല്ല. ഇത് സംബന്ധിച്ച് നിരവധി അന്വേഷണങ്ങൾ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഈ വിമാനം ഉപയോഗിച്ച് ഭീകരർ മറ്റൊരു ആക്രമണം നടത്തുമോ എന്ന് വരെ ഭയക്കുന്നവരുണ്ട്. എന്തായിരുന്നു ആ സംഭവം?

 

2003 മെയ് 25, ഞായറാഴ്‌ച. ഫോർ ഡി ഫെവെറെയ്‌റോ വിമാനത്താവളം, ലുവാണ്ട, അംഗോള (തെക്കു പടിഞ്ഞാറൻ ആഫ്രിക്ക).

 

ടെർമിനൽ കെട്ടിടത്തിൽ നിൽക്കുകയായിരുന്ന വിമാനത്താവള ജീവനക്കാരൻ ലൂയി ലോപ്പസാണ് ആദ്യം അതു കണ്ടത്. ടാക്‌സിവേയുടെ ഒരറ്റത്ത് ഒരു കൊല്ലമായി വെറുതേ കിടക്കുന്ന ബോയിങ് 727 വിമാനം പതിയെ ചലിക്കുന്നു. 

 

അംഗോള എയർപോർട്ട് അതോറിറ്റിക്ക് കൊടുക്കാനുള്ള ഫീസിൽ പതിനെട്ടരക്കോടിരൂപ കുടിശിക വരുത്തിയതിനാൽ പിടിച്ചിട്ടിരുന്ന വിമാനം വിട്ടുകൊടുക്കാനുള്ള ഉത്തരവൊന്നും ആയിട്ടില്ല എന്ന് ലൂയിക്ക് അറിയാമായിരുന്നു. മാത്രമല്ല, ആ സമയത്ത് ഏതെങ്കിലും വിമാനം ടേക്ക്-ഓഫ് ചെയ്യുന്നു എന്ന അറിയിപ്പുമില്ല. റൺവേ ‘ക്ലിയർ’ ചെയ്‌തിട്ടില്ല. തോന്നിയതായിരിക്കും എന്ന് വിചാരിച്ച് പിൻതിരിയുമ്പോൾ പെട്ടെന്ന് ഹുങ്കാര ശബ്‌ദത്തോടെ വിമാനം റൺവേയിലേക്ക് പാഞ്ഞുകയറുന്നതാണ് ലൂയി കണ്ടത്. ലൂയിയും മറ്റ് വിമാനത്താവള ജിവനക്കാരും അന്തം വിട്ടു നിൽക്കുമ്പോൾ ബോയിങ് 727-200 റൺവേയിലൂടെ ഇരമ്പിക്കുതിച്ച് പറന്നുയർന്നു. തട്ടിക്കൊണ്ടുപോയതാണ് എന്ന തിരിച്ചറിവുണ്ടാകുമ്പോഴേക്ക് വിമാനം ആകാശത്തിൽ ഒരു പൊട്ടുപോലെയായിക്കഴിഞ്ഞിരുന്നു. 

 

കൺമുന്നിൽ നിന്ന് ഒരു വിമാനം തട്ടിക്കൊണ്ടു പോയതിന് വിമാനത്താവള ജീവനക്കാർക്ക് എന്തു ശിക്ഷയാണ് കിട്ടിയിരിക്കുക എന്നറിയില്ല. എന്നാൽ അമേരിക്കയുടെയും അംഗോളയുടേയും രഹസ്യാന്വേഷണ വിഭാഗത്തിനും പൊലീസിനുമുള്ള ശിക്ഷ അന്ന് ആരംഭിക്കുകയായിരുന്നു - ലോകരാജ്യങ്ങളുടെയെല്ലാം ആകാശത്തും വിമാനത്താവളങ്ങളിലും തെരച്ചിൽ നടത്തി വിമാനം കണ്ടെത്തുക. 

 

പതിനെട്ടരക്കോടി രൂപ തരാതെ മുങ്ങിയ വിമാനത്തെച്ചൊല്ലി അംഗോളയ്‌ക്ക് മനഃസ്‌താപമുണ്ടാകുന്നത് മനസ്സിലാക്കാം. എന്നാൽ അംഗോള എയർലൈൻ പറത്തിയിരുന്ന പഴഞ്ചൻ വിമാനം ഒരു ആഫ്രിക്കൻ രാജ്യത്തു നിന്ന് കാണാതായതിന് അമേരിക്ക ഇത്രയധികം വ്യാകുലപ്പെടുന്നത് എന്തിനായിരുന്നു? അമേരിക്കയുടെ രഹസ്യന്വേഷണ ഏജൻസികളായ എഫ്ബിഐയും സിഐഎയും ലോകമെങ്ങും നിരന്തരം അന്വേഷണം നടത്തി. ഇന്നും നടത്തുന്നു. എന്തിന്? 

 

∙ എവിടെ പോയി ആ വിമാനം?

n844aa-plane

 

18 വർഷങ്ങൾക്ക് മുൻപാണ് ബോയിങ് 727 വിമാനം ദുരൂഹ സാഹചര്യങ്ങളിൽ അപ്രത്യക്ഷമാകുന്നത്. ലോകം നടുങ്ങിയ ആ തിരോധാനത്തിനു പിന്നാലെ വിമാനം കണ്ടെത്താനുള്ള ശ്രമങ്ങൾക്കും തുടക്കം കുറിച്ചെങ്കിലും വർഷങ്ങൾ ഇത്ര പിന്നിട്ടിട്ടും ആ  തിരോധാനം ഇന്നും ഒരു സമസ്യയായി തുടരുകയാണ്. 

 

2003 മെയ് 25ന് അങ്കോളയിലെ ലുവാൻഡ വിമാനത്താവളത്തിൽ നിന്നുമാണ് വിമാനം പറന്നുയർന്നത്. ലൈറ്റുകൾ ഒന്നും ഇടാതെ വിമാനം അറ്റ്ലാൻഡിക് മഹാസമുദ്രത്തിനു മുകളിലൂടെ പറക്കുകയായിരുന്നു. വിമാനങ്ങള്‍ പറന്നുയരുമ്പോൾ പതിവായ ക്ലിയറൻസ് ലഭിച്ചിരുന്നില്ല. എയർ ട്രാഫിക് കൺട്രോളുമായി യാതൊരു സമ്പർക്കവും ഉണ്ടായതുമില്ല. ട്രാൻസ്പോൻഡറും പ്രവർത്തനരഹിതമായിരുന്നു. ചുരുക്കത്തിൽ ദുരൂഹതകൾ നിറഞ്ഞൊരു സഞ്ചാരം. വിമാനം പറന്നുയരുന്നതിന് മുൻപ് രണ്ടു പേർ അകത്ത് പ്രവേശിച്ചിരുന്നു. ഫ്ളൈറ്റ് എൻജിനീയർ ബെഞ്ചമിൻ ചാൾസ് പാഡില്ലയും അദ്ദേഹത്തിന്‍റെ സഹായി ജോണ്‍ മിക്കായേൽ മിട്ടാന്‍റുവും. ചെറുവിമാനങ്ങൾ പറത്താനുള്ള ലൈസൻസ് മാത്രമാണ് പാഡില്ലക്ക് ഉണ്ടായിരുന്നത്. ബോയിങ് 727 പോലെയുള്ള ഒരു വിമാനം പറത്തണമെങ്കിൽ ചുരുങ്ങിയത് മൂന്ന് പരിശീലനം സിദ്ധിച്ച പൈലറ്റുമാരെങ്കിലും വേണം. രണ്ടു പേർക്ക് ഒരിക്കലും ആ വിമാനം മുന്നോട്ടു കൊണ്ടുപോകാനാകില്ല. മൂന്നാമതൊരാള്‍ നേരത്തെ വിമാനത്തിൽ പ്രവേശിച്ച് മറ്റു രണ്ടുപേർക്കായി കാത്തിരുന്നിരിക്കണം എന്നാണ് അനുമാനം. ഏതായാലും വിമാനത്തിൽ പ്രവേശിച്ചുവെന്ന് സ്ഥിരീകരിക്കപ്പെട്ട രണ്ടുപേരെയും കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല.

 

അമേരിക്കയെ നടുക്കിയ 9/11 തീവ്രവാദ ആക്രമണം നടന്ന് 21 മാസങ്ങൾക്കു ശേഷമായിരുന്നു ദുരൂഹമായ ഈ തിരോധാനം എന്നതിനാൽ വിമാനം കണ്ടെത്താനായി ലോക വ്യാപകമായി സജീവമായ അന്വേഷണമാണ് നടന്നത്. എയര്‍ ട്രാഫിക് കൺട്രോളിന്‍റെ മൂക്കിനു താഴെ നിന്നാണ് വിമാനം മോഷ്ടിക്കപ്പെട്ടതെന്നത് ഏവരെയും ഞെട്ടിച്ചു. വിമാനത്തിന്‍റെ തിരോധാനത്തെ കുറിച്ച് മൂന്ന് സാധ്യതകളാണ് വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത് – ഇൻഷുറൻസ് തട്ടിയെടുക്കാനായി വിമാന ഉടമകൾ തന്നെ ആസൂത്രണം ചെയ്ത ഒരു നാടകം, പുറത്തുപറയാൻ പറ്റാത്ത ആവശ്യങ്ങൾക്ക് വിമാനം ഉപയോഗിക്കാനുള്ള നീക്കം, തീവ്രവാദ പ്രവർത്തനങ്ങൾക്കായി വിമാനം ഉപയോഗിക്കാനുള്ള നീക്കത്തിന്‍റെ ഭാഗം. മൂന്നു സാധ്യതകളും ഒരുപോലെ പ്രസക്തമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

 

2003ൽ വിമാനം കണ്ടെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നെങ്കിലും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഇത് തള്ളികളഞ്ഞു. വിമാനം തട്ടികൊണ്ടു പോയതാണോ? അതിൽ‌ ബോംബുണ്ടായിരുന്നോ? കടലിൽ അത് തകർന്നു വീണോ? അതോ പുതിയ പെയിന്‍റ് അടിച്ച് വീണ്ടും ഉപയോഗിച്ചോ? – ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിരവധിയാണ്. 18 വർഷങ്ങൾക്കിപ്പുറവും ദുരൂഹതയുടെ മൂടുപടമണിഞ്ഞാണ് ആ ചോദ്യങ്ങളും ഉത്തരങ്ങളും നിലകൊള്ളുന്നത്. 

 

2001 സെപ്‌റ്റംബർ 11

 

വേൾഡ് ട്രേഡ് സെന്റർ ടവറുകൾ തകർത്തും പെന്റഗണിന് നാശനഷ്‌ടങ്ങൾ വരുത്തിയും ഇടിച്ചിറങ്ങിയ വിമാനങ്ങൾ അമേരിക്ക എങ്ങിനെ മറക്കാനാണ്. എപ്പോൾ എവിടെയുണ്ട് എന്നറിയാത്ത, ആരുടെ കൈവശമാണെന്ന് ഒരു ഊഹവുമില്ലാത്ത, 62 ടൺഭാരവും 30,623 ലിറ്റർ ഇന്ധനവാഹകശേഷിയും 4818 കിലോമീറ്റർ നിർത്താതെ പറക്കാൻ കഴിവുമുള്ള ഒരു വിമാനം ഏതു ദുഷ്‌ടലാക്കോടെയാണ് ഒളിവിൽ കഴിയുന്നതെന്ന് എങ്ങനെയറിയാം? നാളെ അതൊരു പറക്കും ബോംബായി തിരിച്ചുവരുമോ?

 

189 യാത്രക്കാർക്ക് കയറാൻ കഴിയുന്ന വിമാനത്തിലെ കുറേ സീറ്റുകൾ ഇളക്കി മാറ്റിയോ അല്ലെങ്കിൽ ചരക്കു കയറ്റുന്ന അറയുടെ വലിപ്പം കുറച്ചോ രണ്ട് 9387 ലിറ്റർ വീതം ശേഷിയുള്ള രണ്ട് ഇന്ധന ‘ടാങ്കുകൾ’ കൂടി ഘടിപ്പിച്ചാൽ ഈ വിമാനത്തിന് എങ്ങും നിർത്താതെ 7273 കിലോമീറ്റർ പറക്കാൻ കഴിയുമെന്നത് അമേരിക്കയുടെ പേടി കൂട്ടിയിരുന്നു. 

 

7273 കിലോമീറ്റർ ചുറ്റളവിനുള്ളിലെ ഏതു രാജ്യത്തുനിന്നാവും അമേരിക്കയിലെ ഏതെങ്കിലും വൻ കെട്ടിത്തെ ലക്ഷ്യമാക്കി ആ ആപത്ത് ഇരമ്പി വരിക? ഇക്കാര്യത്തിൽ ഇന്നും അമേരിക്കയ്ക്ക് ഭീതിയുണ്ട്. 

 

N844AA എന്ന റജിസ്‌ട്രേഷൻ നമ്പറുള്ള വിമാനത്തിന്റെ ഭൂതകാലം ആശങ്ക കൂട്ടിയതേയുള്ളു. 1975 ൽ ബോയിങ് കമ്പനി നിർമിച്ച ഈ വിമാനം ആദ്യം വാങ്ങിയത് അമേരിക്കൻ എയർലൈൻസായിരുന്നു (വേൾഡ് ട്രേഡ് സെന്ററിലും പെന്റഗണിലും ഇടിച്ചിറക്കാൻ ഭീകരർ തട്ടിയെടുത്ത വിമാനങ്ങളുടെ ഉടമകളായ അതേ കമ്പനി തന്നെ). അമേരിക്കൻ എയർലൈൻസ് തൊണ്ണൂറുകളുടെ ആദ്യം വിമാനം വിറ്റു. വാങ്ങിയത് ആരാണെന്ന് വ്യക്‌തമല്ല. എന്നാൽ പലരുടെയും കൈ മറിഞ്ഞ് വിമാനം ഒടുവിൽ അമേരിക്കയിലെ ഫ്‌ളോറിഡയിലെ മിയാമി ആസ്‌ഥാനമായ ഒരു കമ്പനിയുടെ പക്കലായിരുന്നു എന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്‌ട്രഷൻ (എഫ്എഎ) രേഖകളിലുണ്ട്. ഈ കമ്പനിയിൽ നിന്ന് വിമാനം ചാർട്ടർ ചെയ്‌ത് എടുത്ത് സർവീസ് നടത്തുകയായിരുന്നു അംഗോള എയർ വിമാനക്കമ്പനി. 

 

∙ 2003 ജൂൺ 28

 

അറ്റ്‌ലാന്റിക് സമുദ്ര തീരത്തുള്ള പശ്‌ചിമാഫ്രിക്കൻ രാജ്യമായ ഗിനി റിപ്പബ്ലിക്കിന്റെ തലസ്‌ഥാനമായ കൊണാക്രിയിലെ വിമാനത്താവളത്തിൽ ഇറങ്ങിയ ബോബ് സ്‌ട്രോതർ എന്ന ഒരു കാനഡക്കാരൻ പൈലറ്റ് ഏപ്രണിൽ കിടക്കുയായിരുന്ന ഒരു വിമാനത്തെ ശ്രദ്ധിച്ചത് യാദൃശ്‌ചികമായിട്ടായിരുന്നു. ഏതോ കമ്പനിയിൽ നിന്ന് സെക്കൻഡ് ഹാൻഡായി വാങ്ങിയതാണെന്ന് വ്യക്‌തം. പുതുതായി പെയിന്റടിച്ചിട്ടുണ്ടെങ്കിലും പെയിന്റിനടിയിലൂടെ പഴയ ഡിസൈനും ലോഗോയും ഒക്കെ അവ്യക്‌തമായി കാണാം. വാലറ്റത്ത്‌ മങ്ങിക്കാണാമായിരുന്ന പഴയ റജിസ്‌ട്രേഷൻ നമ്പർ ബോബ് വായിച്ചു: N844AA. 

 

തട്ടിക്കൊണ്ടുപോയ ബോയിങ് 727-200 വിമാനമാണ് ഇതെന്ന് ഉറപ്പുവരുത്താൻ ബോംബ് പാഞ്ഞുനടക്കുന്നതിനിടയിൽ വിമാനം ടേക്ക് - ഓഫ് ചെയ്‌തു. അധികൃതരെ അറിയിക്കാൻ അവസരം കിട്ടും മുൻപെ വിമാനം വീണ്ടും ആകാശത്തിന്റെ അനന്തതയിൽ എവിടേക്കോ മറഞ്ഞുകഴിഞ്ഞിരുന്നു. 

 

ബോബ് വിളിച്ചുപറഞ്ഞതനുസരിച്ച് ബ്രിട്ടനിൽ നിന്നിറങ്ങുന്ന ഗാർഡിയൻ പത്രം ഇക്കാര്യം പ്രസിദ്ധീകരിച്ചു. എഫ്ബിഐയെ കൂടുതൽ പരിഭ്രാന്തരാക്കുന്ന ഒരു പരാമർശവും വാർത്തയിലുണ്ടായിരുന്നു. ബോബ് കാണുമ്പോൾ വിമാനത്തെ ഇന്ധന ടാങ്കർ വിമാനമായി പുനർരൂപകൽപന ചെയ്‌തിട്ടുണ്ടായിരുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിലെ സമ്പന്നരായ ലെബനീസ് വംശജരിൽ ആരോ ഒരാളുടെയാണ് വിമാനം എന്നുമാത്രമാണ് അധികൃതർക്ക് അന്നറിയാൻ കഴിഞ്ഞത്.

 

English Summary: The Boeing 727 That Went Missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com