ADVERTISEMENT

ഇറാൻ ഇറാഖ് യുദ്ധത്തിന്റെ 41-ാം വാർഷികം കടന്നുപോകുമ്പോൾ ഒരു കപ്പലിന്റെ ചരിത്രം കൂടി ഓർമിക്കുന്നുണ്ട് ലോകം. വെറും കപ്പലല്ല. ലോകത്ത് ഇതേ വരെ നിർമിച്ചവയിൽ ഏറ്റവും വലുപ്പമുള്ള കപ്പൽ. വിശ്വപ്രസിദ്ധ കപ്പലായ ടൈറ്റാനിക്കിന്റെ രണ്ടിരട്ടി നീളമുണ്ടായിരുന്ന സീവൈസ് ജയന്റ് ആയിരുന്നു ഈ കപ്പൽ. ആറരലക്ഷം ടൺ കേവുഭാരമുള്ള ഈ ഭീമൻ കപ്പൽ ഇന്നില്ല.

 

ജപ്പാനിലാണ് ഈ സൂപ്പർ ടാങ്കർ കപ്പലിന്റെ നിർമാണം തുടങ്ങിയത്. 1979ൽ ജാപ്പനീസ് തുറമുഖമായ കനഗവായിൽ നിർമാണം പൂർത്തീകരിച്ചു. ഇംഗ്ലിഷ് ചാനൽ, സൂയസ് കനാൽ തുടങ്ങിയ കപ്പൽ പാതകളിലൂടെയൊന്നും സീവൈസ് ജയന്റിനു സഞ്ചരിക്കാനാകുമായിരുന്നില്ല. അമിതഭാരവും വലുപ്പവുമായിരുന്നു കാരണം.

 

സീ വൈസ് ജയന്റ് പണിയുന്നതിനായി ഒരു ഗ്രീക്ക് കമ്പനിയാണ് ഓർഡർ നൽകിയത്. എന്നാൽ പൂർത്തീകരിച്ച ശേഷം അവർ അത് ഏറ്റടുക്കാൻ വിസമ്മതിച്ചതോടെ കപ്പലിനെ ഹോങ്കോങ് ഓവർസീസ് കണ്ടെയ്നർലൈൻ എന്ന കമ്പനിക്കു വിറ്റു. എണ്ണയുടെ ചരക്കുനീക്കമായിരുന്നു ഹോങ്കോങ് ഓവർസീസ് കമ്പനി ഇതുകൊണ്ട് ഉദ്ദേശിച്ചത്. ഈ ഭീമൻ കപ്പലിന്റെ പ്രൊപ്പല്ലറിനുമാത്രം 50 ടൺ ഭാരമുണ്ടായിരുന്നു. ചരക്കുകപ്പലുകളിലെ ടൈറ്റാനിക് എന്നൊക്കെ ഇതു വിശേഷിക്കപ്പെട്ടു തുടങ്ങി.

 

അതിനിടെ ഇറാഖ് ഇറാനിൽ അധിനിവേശം നടത്തിയതോടെ ഇറാൻ –ഇറാഖ് യുദ്ധത്തിനു തുടക്കമായി. ഗൾഫിൽ നിന്നും ഇറാനിൽ നിന്നുമുള്ള ക്രൂഡ് ഓയിൽ യുഎസിൽ എത്തിക്കുകയായിരുന്നു സീ വൈസ് ജയന്റിന്റെ അക്കാലത്തെ പ്രധാനദൃത്യം. ഇത്തരത്തിൽ ഒരു യാത്രയ്ക്കിടെ ഇറാനിലെ ലാരാക് തുറമുഖത്ത് നങ്കൂരമിട്ടു കിടന്ന കപ്പലിനു നേർക്ക് ഇറാഖി പാരഷൂട്ട് ഷൂട്ടർമാർ വെടിവച്ചു. പടക്കപ്പുരയ്ക്കു തീപിടിച്ചതുപോലെ കപ്പൽ നിന്നു കത്തി. തുടർന്ന് ഉടമസ്ഥർ കപ്പലിനെ ഉപേക്ഷിക്കുകയും കടലാഴങ്ങളിൽ സീവൈസ് ജയന്റ് വിസ്മൃതിയിൽ നിദ്രയിലാകുകയും ചെയ്തു. വർഷങ്ങൾ നീണ്ടു ഈ നിദ്ര.

 

ഇതിനിടെ ഇറാൻ ഇറാഖ് യുദ്ധം തീർന്നു. നോർമൻ ഇന്റർനാഷനൽ എന്ന നോർവീജിയൻ കോംഗ്ലോമെറേറ്റ് കപ്പലിനെ കടലിൽ നിന്ന് പൊക്കിയെടുത്ത് സിംഗപ്പൂരിലെത്തിച്ചു. ഇവിടെ വച്ച് കപ്പലിൽ വലിയ അറ്റകുറ്റപ്പണികൾ നടത്തുകയും കപ്പലിന്റെ പേരു മാറ്റി ഹാപ്പി ജയന്റ് എന്നാക്കുകയും ചെയ്തു.

 

1991ൽ നോർവീജിയൻ ശതകോടീശ്വരനായ ജോറെൻ ജാറെ കപ്പൽ 4 കോടി യുഎസ് ഡോളറിനു വാങ്ങിക്കുകയും ജാറെ വൈക്കിങ് എന്നു പേരുനൽകുകയും ചെയ്തു. എന്നാൽ സൂയസ് കനാൽ, പനാമ കനാൽ തുടങ്ങിയ മർമപ്രധാനമായ പാതകളിലൂടെ പോകാൻ പറ്റാത്തത്, കപ്പലിനു മേൽ വലിയൊരു ന്യൂനതയായി മാറി. അക്കാലത്ത് സുരീന്ദർ കുമാർ മോഹൻ എന്ന ഇന്ത്യൻ ക്യാപ്റ്റനായിരുന്നു കപ്പലിന്റെ കപ്പിത്താൻ.

 

2004ൽ നോർവെയുടെ ഓൾസൻ ടാങ്കേഴ്സ് കപ്പലിനെ വാങ്ങിച്ചു. എന്നാൽ കടൽയാത്രയ്ക്കല്ല, മറിച്ച് തുറമുഖത്ത് ഒരു എണ്ണ സംഭരണി എന്ന നിലയ്ക്കാണ് അവർ ഈ കപ്പലിനെ ഉപയോഗിച്ചത്. 2010ൽ ഒരിക്കൽ കൂടി സീ വൈസ് ജയന്റിന്റെ പേരുമാറ്റി. മോണ്ട് എന്നായിരുന്നു അത്. ഇന്ത്യയിലേക്കായിരുന്നു മോണ്ടിന്റെ അവസാനയാത്ര. ഗുജറാത്തിലെ അലാങ്ങിലുള്ള ഷിപ് ബ്രേക്കിങ് യാർഡിലെത്തിയ മോണ്ടിനെ 2010ൽ പൊളിച്ചു. പതിനായിരിക്കണക്കിനു തൊഴിലാളികളായിരുന്നു ഈ പൊളിക്കലിൽ പങ്കെടുത്തത്. ഇന്ന് ഈ കപ്പലിന്റെ നങ്കൂരം മാത്രം അവശേഷിക്കുന്നു, ഹോങ്കോങ്ങിലെ മാരിടൈം മ്യൂസിയത്തിൽ.

 

English Summary: History of the Seawise Giant world's largest ship revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT