ADVERTISEMENT

1967 മുതല്‍ തന്നെ അമേരിക്കന്‍ നാവിക സേന പ്രതിരോധ ദൗത്യങ്ങള്‍ക്ക് വേണ്ടി കടല്‍ സിംഹങ്ങളേയും ഡോള്‍ഫിനുകളേയും ഉപയോഗിക്കുന്നുണ്ട്. കടലിനടിയിലെ മൈനുകള്‍ കണ്ടത്തുക, സമുദ്രത്തിലെ തിരച്ചില്‍ ദൗത്യങ്ങള്‍ തുടങ്ങി ആണവായുധങ്ങള്‍ക്ക് കാവലിരിക്കാന്‍ വരെ ഡോള്‍ഫിനുകള്‍ ഉണ്ട്. വിയറ്റ്‌നാം യുദ്ധം മുതല്‍ 2003 ലെ ഇറാഖ് അധിനിവേശത്തില്‍ വരെ ഇവയുടെ സഹായം അമേരിക്ക തേടിയിരുന്നു.

 

ഡോള്‍ഫിനുകളുടെ സവിശേഷമായ ജൈവികമായ ശബ്ദവീചികള്‍ അയച്ചുകൊണ്ട് വസ്തുക്കളെ തിരിച്ചറിയാനുള്ള കഴിവാണ് മൈനുകള്‍ കണ്ടെത്തുന്നതിന് പ്രയോജനപ്പെടുത്തുന്നത്. സമുദ്രത്തിനടിയിലോ മണ്ണില്‍ താഴ്ന്ന നിലയിലോ എന്തെങ്കിലും വസ്തുക്കള്‍ തിരിച്ചറിഞ്ഞാല്‍ പരിശീലനം ലഭിച്ച ഡോള്‍ഫിനുകള്‍ പരിശീലകര്‍ക്കരികിലേക്ക് എത്തും. പരിശീലകര്‍ നല്‍ക്കുന്ന പ്രത്യേക തരം പൊങ്ങുകള്‍ സംശയമുള്ള പ്രദേശത്തിന് മുകളിലെ സമുദ്രനിരപ്പില്‍ ഡോള്‍ഫിനുകള്‍ സ്ഥാപിക്കും. ഈ പൊങ്ങുകള്‍ കാണുന്ന മുറയ്ക്ക് മുങ്ങല്‍ വിദഗ്ധര്‍ മേഖലയില്‍ വിശദമായ പരിശോധന നടത്തുകയും ചെയ്യുന്നു. 

 

എതിരാളികളുടെ മുങ്ങല്‍ വിദഗ്ധര്‍ തങ്ങളുടെ തന്ത്രപ്രധാന തുറമുഖങ്ങള്‍ക്ക് സമീപത്തെത്തിയാല്‍ അവരെ പിടികൂടുന്നതിനും ഡോള്‍ഫിനുകളുടേയും കടല്‍ സിംഹങ്ങളുടേയും സഹായം തേടാറുണ്ട്. ഇത്തരം മുങ്ങല്‍ വിദഗ്ധരുടെ പുറകില്‍ പ്രത്യേകം നിര്‍മിച്ച പൊങ്ങുകള്‍ ചുണ്ട് ഉപയോഗിച്ച് പിടിപ്പിക്കുകയാണ് ഡോള്‍ഫിനുകള്‍ ചെയ്യുക. ഈ പൊങ്ങുകള്‍ മുങ്ങല്‍ വിദഗ്ധരെ അടക്കം സമുദ്ര നിരപ്പിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നു. കടല്‍ സിംഹങ്ങള്‍ പ്രത്യേകം നിര്‍മിച്ച വിലങ്ങുകള്‍ സഹിതമുള്ള പൊങ്ങുകളാണ് ഉപയോഗിക്കുകയെന്നും മിലിറ്ററി ഡോട്ട് കോം റിപ്പോര്‍ട്ടു ചെയ്യുന്നു. 

 

വാഷിങ്ടണിലെ അമേരിക്കയുടെ തന്ത്രപ്രധാന ആണവായുധ ശേഖരത്തിനാണ് ഡോള്‍ഫിനുകളുടെയും കടല്‍ സിംഹങ്ങളുടെയും കാവലുള്ളത്. ഇത്തരം ആയുധ ശേഖരത്തിന് സര്‍വ സുരക്ഷയും ഒരുക്കാന്‍ യുഎസ് സൈന്യം പ്രതിജ്ഞാബദ്ധരാണ്. അതിന്റെ ഭാഗമായാണ് സമുദ്രത്തില്‍ നിന്നുള്ള സുരക്ഷക്ക് സമുദ്ര ജീവികളെ തന്നെ ഏല്‍പിച്ചിരിക്കുന്നത്. അമേരിക്കയുടെ ആകെയുള്ള 9,962 ആണവായുധങ്ങളില്‍ 25 ശതമാനത്തിന് ഡോള്‍ഫിനുകള്‍ അടക്കമുള്ള പരിശീലനം ലഭിച്ച സമുദ്ര ജീവികളുടെ കാവലുണ്ട്. 2010 മുതല്‍ ആണവായുധങ്ങള്‍ക്ക് ഡോള്‍ഫിനുകള്‍ കാവലുണ്ടെന്ന് യുഎസ് നാവികസേന വക്താവ് ക്രിസ് ഹാലി വെളിപ്പെടുത്തിയിട്ടുണ്ട്. 

 

ഇത്തരം ദൗത്യങ്ങള്‍ക്ക് സമുദ്രജീവികളെ ഉപയോഗിക്കുന്ന ഏക രാജ്യമല്ല അമേരിക്ക. സോവിയറ്റ് യൂണിയനും തുറമുഖ നിരീക്ഷണത്തിനും സംരക്ഷണത്തിനുമായി ഡോള്‍ഫിനുകളെ ഉപയോഗിച്ചിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കു ശേഷം റഷ്യ ഈ പദ്ധതി തുടരുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. 2000ത്തില്‍ ഏതാനും പരിശീലനം ലഭിച്ച ഡോള്‍ഫിനുകള്‍ ഇറാന് കൈമാറിയിരുന്നുവെന്നും ആരോപണമുണ്ട്. 1960കളില്‍ ആരംഭിച്ചിരുന്നെങ്കിലും പരിശീലനം നല്‍കി ഡോള്‍ഫിനുകളെ പ്രതിരോധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വിവരം 1990കളില്‍ മാത്രമാണ് അമേരിക്ക പരസ്യമാക്കിയത്.

 

English Summary: Militarized Dolphins Protect Almost a Quarter of the US Nuclear Stockpile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT