ഡ്രോൺ ആക്രമണം നടന്ന ജോർദാനിലെ അമേരിക്കൻ സൈനിക താവളം! എന്താണ് ടവർ 22
![army-representative Representative Image Of War. zef art/shutterstock](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടാണ് ജോർദാനിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ സൈനിക താവളത്തിൽ അടുത്തിടെ ഡ്രോൺ ആക്രമണം നടന്നത്. മൂന്ന് യുഎസ് സേനാംഗങ്ങൾ ഈ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തു. ഇതോടെ അമേരിക്കയ്ക്കു മേലുള്ള സമ്മർദ്ദം രൂക്ഷമായിരിക്കുകയാണ്. ടവർ 22 എന്ന യുഎസ് സേനാത്താവളവും വാർത്തകളിൽ നിറഞ്ഞു.
സിറിയൻ അതിർത്തിക്കു സമീപമായാണ് ടവർ 22 സ്ഥിതി ചെയ്യുന്നത്. സിറിയൻ അതിർത്തിയിലുള്ള അൽ ടാൻഫ് ഗാരിസൻ എന്ന യുഎസ് സൈനികകേന്ദ്രത്തിനു സമീപമായാണ് ഇത്. അൽ ടാൻഫ് നേരത്തെ തന്നെ ശ്രദ്ധ നേടിയ ഇടമാണ്. സിറിയയിൽ ഐഎസ് ഭീകരർക്കെതിരെ യുഎസ് നടത്തുന്ന പോരാട്ടത്തിലെ നിർണായക കേന്ദ്രമാണ് ഇത്. സിറിയയിലെ ഇറാൻ സ്വാധീനത്തെ ചെറുക്കാനുള്ള യുഎസ് പദ്ധതിയിലെ പ്രധാനപ്പെട്ട ഒരു ഘടകവും ഇതാണ്.
ടവർ 22നെ കുറിച്ചുള്ള ലഭ്യമായ വിവരങ്ങൾ വളരെ കുറവാണ്. 350 യുഎസ് സൈനികർ ഇവിടെയുണ്ടെന്നാണു കണക്ക്. ഇതിൽ യുഎസ് ആർമി, എയർഫോഴ്‌സ് അംഗങ്ങൾ ഉൾപ്പെടുന്നു. അൽ ടാൻഫിൽ നിന്നുള്ള പിന്തുണയിലാണ് ഈ താവളം പ്രവർത്തിക്കുന്നത്. എന്നാൽ ഇവിടത്തെ ട്രൂപ്പുകളുടെ പ്രവർത്തനരീതി എന്തെന്നോ, ഇവിടെ ഏതെല്ലാം തരത്തിലുള്ള ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നോ ഉള്ള കാര്യം അജ്ഞാതമാണ്.
യുഎസിൽ നിന്നുള്ള സൈനികസാമ്പത്തിക സഹായം വലിയ രീതിയിൽ സ്വീകരിക്കുന്നുണ്ട് ജോർദാൻ ആർമി. ജോർദാനിൽ നൂറിലേറെ യുഎസ് സൈനിക പരിശീലകർ നിയമിതരാണ്. എല്ലാവർഷവും യുഎസുമായി സംയുക്ത സൈനിക അഭ്യാസം നടത്തുന്നുണ്ട് ജോർദാൻ.2011ൽ സിറിയയിൽ ആഭ്യന്തരയുദ്ധം തുടങ്ങിയ കാലം മുതൽ കോടിക്കണക്കിന് ഡോളർ ചെലവഴിച്ച് യുഎസ് ജോർദാനിൽ ബോർഡർ സെക്യൂരിറ്റി പ്രോഗ്രാമെന്ന വൻകിട അതിർത്തി നിരീക്ഷണ സംവിധാനം ഒരുക്കിയിരുന്നു. അതിർത്തി കടന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം ചെറുക്കാനാണ് ഇത്.