കൊച്ചിയിൽ നിർമിച്ച വിമാനവാഹിനി കപ്പൽ വിക്രാന്ത് 2021ൽ നാവികസേനയുടെ ഭാഗമാകും
Mail This Article
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് 2021ല്‍ നാവികസേനയുടെ ഭാഗമാകുമെന്ന് നാവികസേനാ മേധാവി അഡ്‌മിറല്‍ സുനില്‍ ലാംബ അറിയിച്ചു. വിക്രാന്തിന്റെ അവസാനവട്ട മിനുക്കുപണികള്‍ കൊച്ചിയിലെ കപ്പല്‍ നിര്‍മാണ ശാലയില്‍ പുരോഗമിക്കുകയാണ്.
ചൈനയെ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നേവിയുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് ഇന്ത്യ. നിരീക്ഷിക്കാൻ വേണ്ട കൂടുതൽ സംവിധാനങ്ങൾ ഉടൻ നടപ്പിലാക്കാനും നീക്കം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തന്ത്രപ്രധാന ഭാഗങ്ങളില്‍ കപ്പലുകള്‍ സ്ഥിരമായി നിലയുറപ്പിക്കാനാണ് നേവിയുടെ തീരുമാനം.
ഇതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനിക്കപ്പല്‍ വിക്രാന്ത് നിശ്ചയിച്ച പ്രകാരം 2021ല്‍ തന്നെ കമ്മീഷന്‍ ചെയ്യുമെന്നാണ് അറിയുന്നത്. റഷ്യയില്‍ നിന്നും കരാര്‍ പ്രകാരം ലഭിക്കേണ്ട സാമഗ്രികൾ വൈകുന്നത് വിക്രാന്തിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ എല്ലാം പരിഹരിച്ച് കപ്പൽ രണ്ടു വർഷത്തിനകം നാവികസേനയുടെ ഭാഗമാകും.
40,000 ടണ്‍ ഭാരമുള്ള സ്റ്റോബാന്‍ വിഭാഗത്തിൽപെട്ട ഐഎന്‍എസ് വിക്രാന്തിന് 3,500 കോടി രൂപയാണ് നിര്‍മാണച്ചെലവ്. 30 പോർവിമാനങ്ങൾ, പത്തോളം ഹെലികോപ്‌ടറുകൾ ഒരേസമയം ലാൻഡ് ചെയ്യിക്കാൻ വിക്രാന്തിന് ശേഷിയുണ്ട്.
കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മിച്ച ഈ വിമാനവാഹിനിക്കപ്പലിന് ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ പേര് തന്നെയാണ് നല്‍കിയിരിക്കുന്നത്. നിര്‍മാണം ആരംഭിച്ച ശേഷം റഷ്യയില്‍ നിന്നും ഉരുക്കെത്തിക്കാനുള്ള പദ്ധതി ആദ്യം തകിടം മറഞ്ഞു. ഡിആര്‍ഡിഒയുടെ സഹായത്തില്‍ കപ്പലിന് ആവശ്യമായ ഉരുക്ക് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കുകയാണ് ഇന്ത്യ ചെയ്തത്. ഈ തടസ്സങ്ങളൊക്കെ നീങ്ങിയപ്പോഴേക്കും 2011ല്‍ നിശ്ചയിച്ചിരുന്ന നീറ്റിലിറക്കല്‍ 2013 ഓഗസ്റ്റ് 12 വരെ നീണ്ടു. ഇതിനു പിന്നാലെയാണ് റഷ്യയില്‍ നിന്നുള്ള ഏവിയേഷൻ സാമഗ്രികളുടെ ഇറക്കുമതിയിലുണ്ടായ കാലതാമസം വീണ്ടും ഐഎന്‍എസ് വിക്രാന്തിനെ വൈകിപ്പിച്ചത്. വിക്രാന്ത് കൂടി വരുന്നതോടെ കടലിൽ ചൈനയ്ക്കെതിരെ വൻ വെല്ലുവിളി ഉയർത്താൻ ഇന്ത്യയ്ക്ക് സാധിക്കും.