അമേരിക്കൻ–റഷ്യൻ യുദ്ധക്കപ്പലുകൾ തൊട്ടടുത്ത്, ചൈനീസ് കടലിൽ ഒഴിവായത് വൻ ദുരന്തം
Mail This Article
അമേരിക്കയുടെയും റഷ്യയുടെയും യുദ്ധക്കപ്പലുകൾ തൊട്ടടുത്ത് വന്നു. ചൈനീസ് കടലിലാണ് ഇരു നാവിക സേനകളുടെയും യുദ്ധക്കപ്പലുകൾ അടുത്തടുത്ത് വന്നത്. ഇരു കപ്പലുകളും 50 അടി അടുത്തുവരെ എത്തിയെന്നാണ് റിപ്പോർട്ട്. അടുത്തു വരാൻ കാരണം റഷ്യയാണെന്ന് അമേരിക്കയും അമേരിക്കയാണെന്ന് റഷ്യയും ആരോപിച്ചു.
റഷ്യയുടെ യുദ്ധക്കപ്പലാണ് സംഭവത്തിന് ഉത്തരവാദിയെന്ന് യുഎസ് ഏഴാം ഫ്‌ളീറ്റ് കമാന്‍ഡര്‍ ക്ലൈറ്റന്‍ ഡോസ് ആരോപിച്ചു. ഇതിനു പിന്നിൽ റഷ്യയുടെ ആസൂത്രിതമായ യുദ്ധതന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ നാവിക സേനയുടെ യുഎസ്എസ് ചാന്‍സലര്‍വില്ലയും റഷ്യയുടെ അഡ്മിറൽ വിനോഗ്രാഡോവ് കപ്പലുകളാണ് അടുത്തടുത്ത് വന്നത്.
ചാന്‍സലര്‍വില്ലയുടെ പിന്നിലൂടെ വന്ന റഷ്യയുടെ വിനോഗ്രാഡോവ് 50 അടി അടുത്തേക്ക് വരെ എത്തിയിരുന്നു. വൻ കൂട്ടിയിടി സംഭവിക്കുമെന്ന് മുൻകൂട്ടി കണ്ട് റഷ്യൻ കപ്പലിന്റെ കൂടുതൽ എന്‍ജിനുകൾ പ്രവര്‍ത്തിപ്പിച്ച് പിന്നോട്ടെടുത്ത് അപകടം ഒഴിവാക്കുകയായിരുന്നു.
എന്നാൽ സഞ്ചരിക്കുന്ന ദിശ പെട്ടെന്ന് മാറ്റിയ അമേരിക്കന്‍ കപ്പലാണ് റഷ്യൻ കപ്പലിനു അടുത്തേക്ക് വന്നതതെന്നും മറ്റൊരു വാദമുണ്ട്. റഷ്യന്‍- യുഎസ് സൈനികശക്തികൾ നേര്‍ക്കുനേര്‍ വരുന്നത് ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ്. ദിവസങ്ങള്‍ക്ക് മുൻപ് കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിനു മുകളില്‍ റഷ്യയുടെ സുഖോയ്-35 പോർവിമാനവും അമേരിക്കൻ നാവികസേനയുടെ പി-8എ പോസിഡന്‍ വിമാനവും നേർക്കുനേർ വന്നിരുന്നു.