പാക്കിസ്ഥാനു മുകളിലൂടെ പറക്കാൻ മോദിക്ക് അനുമതി, അടച്ചിട്ട വ്യോമപാത തുറക്കും
Mail This Article
ബാലാക്കോട്ടിലെ ഭീകരക്യാംപുകൾക്ക് നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിനു ശേഷം പാക്കിസ്ഥാന്റെ വ്യോമപാതകൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരുന്നു. ഇന്ത്യ–പാക്ക് അതിർത്തി വഴിയുള്ള എല്ലാ സർവീസുകളും നിർത്തലാക്കുകയും ചെയ്തു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതുവഴി പറക്കാൻ അനുമതി നൽകിയിരിക്കുന്നു. നേരത്തെ മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഇതുവഴി പറന്നിരുന്നു.
മോദിയുടെ യാത്രയ്ക്കായി വ്യോമപാത പ്രത്യേകം തുറക്കാമെന്നാണ് പാക്ക് അധികൃതർ അറിയിച്ചിരിക്കുന്നത്. ജൂൺ 13 മുതൽ 14 വരെ കസാക്കിസ്ഥാനിൽ നടക്കുന്ന എസ്‌സിഒ ഉച്ചക്കോടിയിൽ പങ്കെടുക്കാനാണ് മോദി പാക്ക് വ്യോമ പരിധിയിലൂടെ പറക്കുന്നത്. പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഈ ഉച്ചക്കോടിയിൽ പങ്കെടുക്കുന്നുണ്ട്.
കൂടുതൽ സമയം യാത്ര ഒഴിവാക്കാൻ വേണ്ടിയാണ് സുഷമ സ്വരാജും മോദിയും പാക്കിസ്ഥാന്റെ വ്യോമപാത തിരഞ്ഞെടുത്തത്. ഇതിലൂടെ എട്ടു മണിക്കൂർ യാത്ര നാലു മണിക്കൂറായി ചുരുക്കാൻ സാധിക്കും. വ്യോമസേനയുടെ പ്രത്യേകം വിമാനത്തിലാണ് മോദി യാത്ര ചെയ്യുന്നത്. ഇന്ത്യയിൽ നിന്നുള്ള അഭ്യർഥന മാനിച്ചാണ് മോദിക്ക് വ്യോമപാത അനുവദിച്ചതെന്ന് പാക്ക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പാക്കിസ്ഥാന്റെ നടപടിയെ തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി ഇതുവഴിയുള്ള നിരവധി വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വൻ നഷ്ടം സഹിച്ചാണ് സർവീസ് നടത്തുന്നത്. ഇന്ത്യയിൽ നിന്നു പാക്കിസ്ഥാനിലേക്കുള്ള വ്യോമപാതകൾ അടച്ചിട്ടതിനെ തുടർന്ന് ദിവസവും 350 വിമാനങ്ങളാണ് ബുദ്ധിമുട്ട് നേരിടുന്നത്. ചില സര്‍വീസുകൾ റദ്ദാക്കി. മിക്ക സര്‍വീസുകളും വഴിമാറി പറക്കുകയാണ്. ഇതിലൂടെ വൻ സാമ്പത്തിക നഷ്ടമാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. എയർ ഇന്ത്യക്ക് മാത്രം ദിവസം അഞ്ചു മുതൽ ഏഴു കോടി വരെ നഷ്ടം നേരിടുന്നുണ്ട്. കഴിഞ്ഞ മൂന്നു മാസമായി പാക്കിസ്ഥാന്റെ വ്യോമപാതകൾ അടച്ചിട്ടിരിക്കുകയാണ്.