സൗദിക്കെതിരെ വീണ്ടും ആക്രമണം, മിസൈലിട്ട് തകർത്തത് അഞ്ചു ഡ്രോണുകൾ
Mail This Article
സൗദി അറേബ്യയിലെ അബഹ വിമാനത്താവളം ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ ആക്രമണം. വെള്ളിയാഴ്ച രാവിലെ അഞ്ചു ആളില്ലാ വിമാനങ്ങൾ (ഡ്രോണ്‍) തകർത്തുവെന്നാണ് സൗദി സേന അറിയിച്ചത്. ഈ ആഴ്ചയിൽ ഇതു രണ്ടാം തവണയാണ് അബഹ വിമാനത്താവളത്തിലേക്ക് ഹൂതികൾ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസത്തെ ദുരന്തത്തിൽ 26 പേർക്ക് പരുക്കേറ്റിരുന്നു.
അബഹ വിമാനത്താവളം ലക്ഷ്യമിട്ടെത്തിയ ഡ്രോണുകളെ അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനം പാട്രിയറ്റ് മിസൈലുകൾ ഉപയോഗിച്ചാണ് തകർത്തത്. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. അബഹ വിമാനത്താവളത്തിനു പുറമെ ഖമിസ് മുസൈത്ത് നഗരത്തിലേക്കും ഡ്രോണുകൾ പറന്നെത്തിയിരുന്നു. സൗദി സൈന്യത്തിന്റെ പ്രധാന വ്യോമതാവളം പ്രവർത്തിക്കുന്നത് ഇവിടെയാണ്.
സൈനിക കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും എത്തുന്നത്. ഇറാൻ സഹായത്തോടെയാണ് ഹൂതികൾ ആക്രമണം നടത്തുന്നതെന്നാണ് സൗദി ആരോപിക്കുന്നത്. റോയൽ സൗദി എയർ ഡിഫൻസ് സേനയും വ്യോമസേനയും ചേർന്നാണ് ഹൂതികളുടെ വ്യോമാക്രമണങ്ങളെ നേരിടുന്നത്.
അബഹ വിമാനത്താവളത്തിലേക്ക് ഡ്രോൺ ആക്രമണം നടത്താൻ ശ്രമം നടന്നെങ്കിലും വിമാനങ്ങളൊന്നും സർവീസ് നിർത്തിവെച്ചിട്ടില്ല. വിമാനത്താവളം സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. എന്നാൽ കഴിഞ്ഞ ദിവസം മിസൈൽ ആക്രമണത്തിൽ തകർന്ന ആഗമന ഹാൾ അടച്ചിട്ടിരിക്കുകയാണ്.