പാക്കിസ്ഥാനികൾക്ക് ഉറക്കമില്ല, കശ്മീരിൽ എന്താണ് സംഭവിക്കുന്നത്? ലോകം അന്വേഷിക്കുന്നു
Mail This Article
ഓഗസ്റ്റ് ആദ്യത്തിലാണ് ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ ശക്തമാക്കിയത്. കൂടുതൽ സൈനികരെ വിന്യസിച്ച് പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കിയതോടെ പാക്കിസ്ഥാനും മറ്റു ലോക രാജ്യങ്ങളും കശ്മീരിൽ എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിക്കാൻ തുടങ്ങി. പാക്കിസ്ഥാനെ ഏറെ പ്രതിസന്ധിയിലാക്കിയ തീരുമാനമായിരുന്നു കേന്ദ്ര സർക്കാറിന്റേത്. കശ്മീർ വിഷയത്തില്‍ വ്യാജ വാർത്ത നൽകിയ പാക്കിസ്ഥാനികളുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു. കഴിഞ്ഞ ഒരു മാസത്തെ ഗൂഗിൾ സേർച്ച് ഡേറ്റകൾ വിലയിരുത്തിയാൽ ഇക്കാര്യം വ്യക്തമാകും.
ഓഗസ്റ്റ് രണ്ടിനാണ് കശ്മീരിലെ കാര്യങ്ങൾ അന്വേഷിക്കാൻ തുടങ്ങിയത്. എന്നാൽ ഇക്കാര്യത്തിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്കോ ആഫ്രിക്കാർക്കോ ഒരു താൽപര്യവും ഇല്ലെന്ന് സേർച്ചിങ് മാപ്പ് നോക്കിയാൽ മനസിലാകും. അമേരിക്കയും ഓസ്ട്രേലിയയും സിംഗപ്പൂരും മാത്രമാണ് കശ്മീരിൽ എന്താണ് സംഭവിക്കുന്നതെന്ന് കാര്യമായി അന്വേഷിക്കുന്നത്.
കശ്മീരിലെ വിഷയങ്ങൾ ഓരോ നിമിഷവും അന്വേഷിക്കുന്നവരിൽ മുന്നിൽ പാക്കിസ്ഥാൻ തന്നെയാണ്. രണ്ടാം സ്ഥാനത്ത് യുഎഇ ആണ്. എന്നാൽ മറ്റു അറബ് രാഷ്ട്രങ്ങളിൽ നിന്നൊന്നും കശ്മീർ അന്വേഷണം നടക്കുന്നില്ല. സിംഗപ്പൂർ, കാനഡ, ഓസ്ട്രേലിയ, യുഎസ് എന്നീ രാജ്യങ്ങളാണ് തൊട്ടു പിന്നിൽ.
ഓഗസ്റ്റ് 5 ന് ആഭ്യന്തരമന്ത്രി അമിത് ഷാ ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള പ്രമേയം കൊണ്ടുവന്നു. കൂടാതെ ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശങ്ങളിലൊന്നായും ലഡാക്ക് പ്രദേശം ഒരു പ്രത്യേക കേന്ദ്ര പ്രദേശമായി വേർതിരിച്ചു. അന്നേ ദിവസം തന്നെയാണ് ലോകം ഒന്നടങ്കം കശ്മീരിൽ എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിച്ചിരിക്കുന്നത്.