അണ്വായുധം പ്രയോഗിച്ചാൽ ആ ദുരന്തം ലോകം അനുഭവിക്കേണ്ടി വരുമെന്ന് ഇമ്രാൻ ഖാൻ
Mail This Article
അണ്വായുധങ്ങൾ പ്രയോഗിക്കാൻ ശേഷിയുള്ള രണ്ടു ശക്തികളായ പാക്കിസ്ഥാനും ഇന്ത്യയും ഏറ്റുമുട്ടിയാൽ ആ ദുരന്തത്തിന്റെ പരിണിതഫലം ലോകം ഒന്നടങ്കം അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇമ്രാൻ ഖാൻ. ആണവ ശക്തികളായ രണ്ട് അയൽക്കാരുടെ പോരാട്ടത്തിനിറങ്ങിയാൽ കാര്യങ്ങൾ അതിർത്തിക്കപ്പുറത്ത് പ്രതിഫലിക്കുമെന്നാണ് മുന്നറിയിപ്പ്. യുഎൻ പൊതുസഭയിൽ സംസാരിക്കവെയാണ് ഇമ്രാൻ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ സാഹചര്യങ്ങൾ തെറ്റിലേക്കാണ് പോകുന്നതെങ്കിൽ നിങ്ങൾ നല്ലത് വരട്ടെ എന്ന് മാത്രം പ്രതീക്ഷിക്കുക. അതേസമയം, ദുരന്തത്തെ നേരിടാനും തയാറാകണമെന്നും ഇമ്രാൻഖാൻ പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ പരമ്പരാഗത യുദ്ധം തുടങ്ങുകയാണെങ്കിൽ എന്തും സംഭവിക്കാം. എന്നാൽ ഇന്ത്യയേക്കാള്‍ ഏഴ് മടങ്ങ് ചെറുതായ രാജ്യമാണ് പാക്കിസ്ഥാൻ. ഈ സാഹര്യത്തില്‍ യുദ്ധത്തെ നേരിടേണ്ടി വന്നാൽ ഒന്നുകിൽ കീഴടങ്ങുക അല്ലെങ്കിൽ മരണം വരെ പോരാടുക. നമ്മൾ എന്ത് ചെയ്യും? ഈ ചോദ്യം ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
ഞങ്ങൾ എന്തായാലും പോരാടും. ഒരു ആണവ രാഷ്ട്രം അവസാനം വരെ പോരാടുകയാണെങ്കിൽ അതിന്റെ പരിണിതഫലം അതിർത്തികൾക്കപ്പുറം പ്രതിഫലിക്കുമെന്ന മുന്നറിയിപ്പാണ് ഇമ്രാൻ ഖാൻ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്.
അണ്വായുധ എണ്ണത്തിൽ പാക്കിസ്ഥാൻ മുന്നേറുന്നു; 2025ൽ 250 പോർമുനകൾ
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിട്ടും പാക്കിസ്ഥാൻ സായുധ സേനയെ, പ്രത്യേകിച്ച് ന്യൂക്ലിയർ, മിസൈൽ ശേഷി വികസിപ്പിക്കുകയാണെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ (എംഒഡി) വാർഷിക റിപ്പോർട്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇമ്രാൻ ഖാൻ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വിദേശ സുരക്ഷയും പ്രതിരോധ നയങ്ങളും പാക്കിസ്ഥാൻ ശക്തമാക്കിയിട്ടുണ്ടെന്ന് എംഒഡിയുടെ വാർഷിക റിപ്പോർട്ടിലുണ്ട്. പാക്കിസ്ഥാന്റെ അതിവേഗം വളരുന്ന ആണവ, മിസൈൽ ആയുധശേഖരങ്ങളെക്കുറിച്ചുള്ള എംഒഡിയുടെ വാദം നേരത്തെ പുറത്തുവന്ന രാജ്യാന്തര വിലയിരുത്തലുകളുമായി യോജിക്കുന്നതാണ്. ഇന്ത്യയുടെ 130-140 നെ അപേക്ഷിച്ച് പാക്കിസ്ഥാന്റെ കൈവശം ഇപ്പോൾ തന്നെ 140-150 അണ്വായുധങ്ങളുണ്ട്.
യുറേനിയം സമ്പുഷ്ടീകരണവും പ്ലൂട്ടോണിയം ഉൽപാദന സൗകര്യങ്ങളും ഉപയോഗിച്ച് നിലവിലെ പ്രവണത തുടരുകയാണെങ്കിൽ പാക്കിസ്ഥാന്റെ ആണവ ശേഖരം 2025 ഓടെ 220-250 ആയി വളരുമെന്ന് ആറ്റോമിക് സയന്റിസ്റ്റുകളുടെ ബുള്ളറ്റിൻ പറയുന്നു. ആണവ, മിസൈൽ മേഖലകളിലെ പുരോഗതിയുടെ ഭൂരിഭാഗവും ചൈന, ഉത്തര കൊറിയ രാജ്യങ്ങളിൽ നിന്നുമുള്ള രഹസ്യ സഹായത്തോടെയാണ് പാക്കിസ്ഥാൻ സ്വന്തമാക്കിയിരിക്കുന്നത്.
പാക്കിസ്ഥാനിലെ വൻതോതിലുള്ള അണ്വായുധങ്ങളുടെ നിര്‍മാണം ആഗോളതലത്തിൽ ആശങ്കയുണ്ടെന്നും അത് രാജ്യാന്തര സുരക്ഷയ്ക്ക് ഗുരുതരമായ അപകടമുണ്ടാക്കുന്നുവെന്നും എംഒഡി റിപ്പോർട്ടിലുണ്ട്. നിർമാണത്തിലിരിക്കുന്ന നാല് പ്ലൂട്ടോണിയം റിയാക്ടറുകള്‍, യുറേനിയം സമ്പുഷ്ടമാക്കാനുള്ള സംവിധാനങ്ങളുടെ വികസനം തുടങ്ങിയ വിവിധ വിക്ഷേപണ സംവിധാനങ്ങൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
എത്രയായാലും, പത്തു വർഷത്തിനകം വലിയ തോതിൽ വർധിക്കാവുന്ന തരത്തിലുള്ള ആണവശേഖരണം പാക്കിസ്ഥാന്‍റെ കൈവശമുണ്ടെന്നാണ് റിപ്പോർട്ട്. പാക്കിസ്ഥാനിലെ സൈനിക കേന്ദ്രങ്ങളുടെയും വ്യോമസേനാ താവളങ്ങളുടെയും ഉപഗ്രഹ ചിത്രങ്ങളുടെ സൂക്ഷ്മ നിരീക്ഷണത്തിൽ ആണവശേഖരണവുമായി ബന്ധമുണ്ടായേക്കാവുന്ന മൊബൈൽ ലോഞ്ചറുകളുടെയും ഭൂഗർഭ സംവിധാനങ്ങളുടെയും സാന്നിധ്യം വ്യക്തമാണെന്ന് കഴിഞ്ഞ വർഷം തന്നെ കണ്ടെത്തിയിരുന്നു.
ആണവവാഹകശേഷിയുള്ള ഹ്രസ്വദൂര ആയുധങ്ങളുടെ നിർമാണത്തിനാണ് പാക്കിസ്ഥാൻ ഇപ്പോൾ മുൻതൂക്കം നൽകുന്നത്. എതിരാളികളിൽ നിന്നുള്ള ആണവ ആക്രമണങ്ങളോടു പ്രതികരിക്കാനും പാക്ക് മേഖലയിലേക്കുള്ള ഇന്ത്യയുടെ കടന്നുകയറ്റം തടയാനും കഴിയുന്ന പ്രതിരോധ സംവിധാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.