പാക്ക് ഡ്രോൺ രാത്രിയും പകലും അതിർത്തി കടന്നു, ആയുധക്കടത്തെന്ന് സൂചന
Mail This Article
പഞ്ചാബ് അതിർത്തിക്ക് സമീപം കണ്ട ഡ്രോൺ സുരക്ഷാ സേനയെ പരിഭ്രാന്തരാക്കി. പഞ്ചാബിലെ ഫിറോസ്പൂരിലെ ഹുസൈനിവാല അതിർത്തിയിലെ ചെക്ക് പോസ്റ്റായ എച്ച്കെ ടവറിന് സമീപമാണ് ഡ്രോൺ പറക്കുന്നത് കണ്ടത്. ഒരു ദിവസത്തിനിടെ അഞ്ച് തവണയാണ് ഡ്രോൺ പറക്കുന്നത് കണ്ടത്. ഇതിനിടെ ഒരു തവണ ഡ്രോൺ ഇന്ത്യൻ അതിർത്തി കടന്നു. പാക്കിസ്ഥാനിൽ നിന്നെത്തിയ ഡ്രോൺ രാത്രി 10 മുതൽ രാത്രി 10.40 വരെയും പിന്നീട് പുലർച്ചെ 12.25 നും ഇന്ത്യൻ അതിർത്തി ഭാഗത്തേക്ക് പറന്നെത്തി. ബിഎസ്‌എഫ് ജവാൻമാർ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചതാണ് ഇക്കാര്യം.
ബിഎസ്‌എഫും പഞ്ചാബ് പൊലീസും മറ്റ് രഹസ്യാന്വേഷണ ഏജൻസികളും ചൊവ്വാഴ്ച രാവിലെ മുതൽ തിരച്ചിൽ നടത്തിവരികയാണ്. പാക്കിസ്ഥാനിലെ ഭീകര ഗ്രൂപ്പുകൾ ഡ്രോണുകൾ വഴി മയക്കുമരുന്നോ വെടിക്കോപ്പുകളോ അയച്ചിട്ടുണ്ടോയെന്നതാണ് അന്വേഷണം.
അതിർത്തിക്കപ്പുറത്ത് നിന്ന് ആയുധങ്ങൾ ഇറക്കാൻ ഉപയോഗിച്ച രണ്ട് ഡ്രോണുകൾ പഞ്ചാബ് സർക്കാർ കണ്ടെടുത്തത് ഒരാഴ്ച മുന്‍പാണ്. കഴിഞ്ഞ മാസവും ഒരു ഡ്രോൺ കണ്ടെടുത്തു. മറ്റൊന്ന് രണ്ടാഴ്ച മുൻപ് ടാർൻ തരാനിലെ ജബാൽ പട്ടണത്തിൽ നിന്ന് തകര്‍ന്ന നിലയിലും കണ്ടെത്തിയിരുന്നു.
എകെ 47 റൈഫിളുകൾ, വ്യാജ കറൻസി, മയക്കുമരുന്ന് എന്നിവ കടത്താൻ പാക്കിസ്ഥാൻ ഭീകരര്‍ ഹെവി ലിഫ്റ്റിങ് ഡ്രോണുകൾ ഉപയോഗിച്ചതായി ആയുധങ്ങൾ പിടിച്ചെടുത്തതിനെക്കുറിച്ചുള്ള അന്വേഷണത്തിൽ വ്യക്തമായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ അതിർത്തിയിലുടനീളം ആയുധങ്ങളും ആശയവിനിമയ ഹാർഡ്‌വെയറുകളും എത്തിക്കാൻ ഡ്രോണുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.